ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്‍ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര്‍ ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന്‍ ജനറല്‍ സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്‍, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാംഗ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില്‍ നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില്‍ നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര്‍ ബിജെപി വക്താവ് മൈക്കിള്‍ ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള്‍ എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.