ലാഗോസ്: ജിഹാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 360 പേരെ നൈജീരിയൻ സുരക്ഷാസേന രക്ഷിച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിൽ മലനിരകളിലെ ഒളിത്താവളത്തിലാണ് ഇവരെ കണ്ടെത്തിയത്. മോചിതരായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
ബോക്കാ ഹറാം ഭീകരസംഘടനയിൽനിന്നു ഭിന്നിച്ച് രൂപവത്കരിച്ച ജമാത്ത് അഹ്ലിസ് സുന്ന ലിദ്ദവാതി വൽ ജിഹാദ് (ജെഎഎസ്) എന്ന ഗ്രൂപ്പാണ് പല കാലങ്ങളിലായി പല സ്ഥലങ്ങളിൽനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നൈജീരിയൻ വൃത്തങ്ങൾ പറഞ്ഞു. ബന്ദികളിൽ രണ്ടു കുട്ടികൾ അവശതമൂലം മരണപ്പെട്ടിരുന്നു.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത ദൗത്യസേന ഓപ്പറേഷൻ നടത്തിയാണ് ഇവരെ മോചിപ്പിച്ചത്. ജെഎഎസ് ഭീകരർ സ്ഥലത്തുനിന്ന് ഓടിപ്പോയെന്നും അറിയിപ്പിൽ പറയുന്നു.