ന്യൂഡൽഹി: സർക്കാരിന്റെ തെറ്റായ നയങ്ങൾ ബാധിച്ചവരിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ പുതിയ മാനം തീർക്കാൻ കോണ്ഗ്രസ്.
പരീക്ഷാ തട്ടിപ്പുകൾ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്ഗ്രസ് തയാറെടുക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ അഴിമതികളും നേരിട്ടു ബാധിച്ച വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, യുവജന സംഘടനകൾ, അധ്യാപകർ എന്നിവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് വൻതോതിലുള്ള കണ്വൻഷനുകൾക്ക് വരുംനാളുകളിൽ രാഹുൽ നേതൃത്വം നൽകും.
ഈമാസം 17ന് രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച് ജൂലൈ പത്തിന് അലഹബാദ്, 11ന് പാറ്റ്ന, 14ന് ഡൽഹി എന്നിവിടങ്ങളിലാണു പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച, വർധിച്ചുവരുന്ന പരീക്ഷാചെലവുകൾ, സുതാര്യവും നീതിയുക്തവുമായ റിക്രൂട്ട്മെന്റ്, വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുന്നതിൽ സർക്കാരിനുണ്ടാകുന്ന പരാജയം തുടങ്ങിയ വിഷയങ്ങൾ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടും.
ഇതോടൊപ്പം രാജ്യത്തെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തും പ്രതിഷേധപരിപാടികൾ ശക്തമാക്കും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ സ്വരം ഉയർത്താനുള്ള ശ്രമമാണ് കോണ്ഗ്രസ് നടത്തുന്നത്. ഇന്ത്യാ മുന്നണി യോഗത്തിലും അതിനുശേഷം നടന്ന കോൺഗ്രസ് നേതൃയോഗത്തിലും വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
പ്രതിപക്ഷപാർട്ടികളുടെ സമരരീതികൾ മാറണമെന്ന നിലപാടാണ് രാഹുലിനുള്ളത്. ആൻഡമാൻ നിക്കോബാറിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി ആ നാടിന്റെ ആവാസവ്യവസ്ഥ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി അവിടെ നിരന്തരം സന്ദർശിച്ച രാഹുൽ വിഷയം ഏറ്റെടുത്തിരുന്നു.
ഒഡീഷയിലെയും ജാർഖണ്ഡിലെയും ആദിവാസി ഭൂമി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ വരുംനാളുകളിൽ കോണ്ഗ്രസ് ഏറ്റെടുത്ത് പ്രതിഷേധത്തിന്റെ മാനം തീർക്കും.
Tags : Rajasthan Congress nationwide protest central government policies