ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗത്തിലും പിളർപ്പിന് സാധ്യത. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാരെ ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് എത്തിക്കാനും തൃണമൂൽ വിമതരെ ഒപ്പം നിർത്താനും ബിജെപി ശ്രമിക്കുന്നുതായി റിപ്പോർട്ടുകളുണ്ട്. ലോക്സഭയിൽ നിലവിൽ ഉദ്ധവ് താക്കറെയ്ക്ക് ഒമ്പത് എംപിമാരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഏഴ് എംപിമാരുമാണുള്ളത്.
ഉദ്ധവ് പക്ഷത്തെ അറ് എംപിമാർ ഷിൻഡെ പക്ഷത്തേക്ക് മാറിയാൽ കൂറുമാറ്റ നിരോധന നിയമം മറികടന്ന് അവർക്ക് ഔദ്യോഗികമായി ലയിക്കാൻ സാധിക്കും. മുതിർന്ന നേതാക്കളായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ രണ്ട് എംപിമാർ മാത്രമാണ് ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. ബാക്കി ആറു പേരുമായി ഷിൻഡെ നേരിട്ട് ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
ഇതിനിടെ പശ്ചിമ ബംഗാളിൽ മമത ബാനർജിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ തൃണമൂലിന്റെ മുതിർന്ന നേതാവും പാർലമെന്ററി പാർട്ടി നേതാവുമായ സുദീപ് ബന്ദോപാധ്യായയുടെ നേതൃത്വത്തിൽ വിമതർ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
നിലവിൽ എൻഡിഎ പക്ഷത്ത് 293 എംപിമാരുണ്ട്. വിമത ടിഎംസി കൂടി ചേർന്നാൽ ഇത് 313 ആകും. ശിവസേനയിലെ എംപിമാരെ ചാടിച്ച് ഇത് 320 ആയി ഉയർത്താനാണ് ബിജെപിയുടെ നീക്കം.
Tags : shiv sena utb trinamool uddhav thackeray mamata banerjee