ഹരിപ്പാട്: തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. കുമാരപുരത്ത് ശനിയാഴ്ചയുണ്ടായ സംഭവത്തിൽ താമല്ലാക്കൽ ചാപ്രായിൻ ഗോപാലകൃഷ്ണൻ (55) ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം അഞ്ചുവയസുകാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അതേ നായ തന്നെ തൊട്ടടുത്ത ദിവസം അയൽവാസിയായ ഭിന്നശേഷിക്കാരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (അഞ്ച്) എന്ന ബാലന് വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ ഈ നായയുടെ കടിയേറ്റത്.
മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റ അദ്വിക് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ക്രൂരമായ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അയൽവാസിയായ ഭിന്നശേഷിക്കാരനും കടിയേറ്റത്.
തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ചത്ത നായയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമേ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.