തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ സ്ഥലംമാറ്റത്തിൽ പോലീസ് സേനയിൽ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി, തങ്ങളുടെ അതൃപ്തി ഐപിഎസ് ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ നേരിൽകണ്ട് അറിയിച്ചു.
ചട്ടം മറികടന്നുള്ള സ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതെന്നും അംഗീകരിക്കാനാകില്ലെന്നും ഐജിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ അറിയിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
കേഡർ പോസ്റ്റുകളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതിലും നിലവിൽ സ്ഥലം മാറ്റപ്പെട്ട മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പകരം നിയമനം നൽകാത്തതും ഡിജിപിയോട് വിവരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പദവി ഐജി റാങ്കിലുള്ളതാണ്.
നിലവിലെ കമ്മീഷണർ ഐജി റാങ്കിലെ ഉദ്യോഗസ്ഥനായ കെ. കാർത്തിക്കാണ്. കാർത്തിക്കിനെ മാറ്റി പകരം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് പുതിയ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച എ.പി. ഷൗക്കത്തലി ജൂനിയർ ഉദ്യോഗസ്ഥനാണ്. സീനിയർ ഉദ്യോഗസ്ഥയായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. എന്നാൽ ഡിഐജി ഗ്രേഡിൽ എത്തി നിൽക്കുന്ന ഉദ്യോഗസ്ഥയാണ് മെറിൻ. കൂടാതെ കോഴിക്കോട് സിറ്റി ഡിസിപിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ പുതിയ കമ്മീഷണറായി നിയമിച്ച ഷൗക്കത്തലിയേക്കാൾ സീനിയറാണ്.
വടക്കൻ ജില്ലയിൽ ഐജിയെ നിയമിക്കാത്തതിലുള്ള അനിഷ്ടവും വ്യക്തമാക്കിയിട്ടുണ്ട്. ഡിഐജിക്കാണ് റേഞ്ചിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഇതിലൊക്കെയുള്ള പൊരുത്തക്കേടുകൾ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് ധരിപ്പിച്ചു.
അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ചുമതല നൽകിയതിലെ അതൃപ്തിയും ഡിജിപിയെ അറിയിച്ചു. തിരുവനന്തപുരം, വയനാട് ഉൾപ്പെടെയുള്ള ജില്ലാ പോലീസ് മേധാവിമാർക്ക് പകരം നിയമനം നൽകാത്തതും മതിയായ സർവീസ് കാലാവധി നൽകാത്തതിലെ നീരസവും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പിഴവുകൾ പരിഹരിക്കാൻ നീക്കം
ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതികളും അതൃപ്തിയും തന്റെ നീരസവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ. ഹേമചന്ദ്രനെയും അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലവിലെ പിഴവുകൾ പരിഹരിച്ച് അടുത്ത ദിവസം പുതിയ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
Tags : Transfer IPS officers dissatisfaction DGP