പുതുക്കോട്ട: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി യാതൊരുവിധ സഖ്യവുമുണ്ടാകില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. മുന്നണി വിട്ടുപോയ കോൺഗ്രസ് നിലപാടിനെ രൂക്ഷമായി വിമർശിച്ച ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി, വഞ്ചനകാട്ടിയവരെ ഒരിക്കലും തിരികെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.
തമിഴ്നാട്ടിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരൊറ്റ കോർപറേഷനിലും ഭരണകക്ഷി വിജയിക്കില്ല. തദ്ദേശതെരഞ്ഞെടുപ്പ് ജനുവരിയിൽ നടത്താൻ സർക്കാരിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഡിഎംകെയെ വിമർശിച്ച കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറിനും ഭാരതി മറുപടി നൽകി. ഒരു സഖ്യം അവസാനിപ്പിക്കുന്നത് പരസ്പര ധാരണയോടെയാകണം. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് രാഷ്ട്രീയവഞ്ചനയാണ്. പാർട്ടി നേതൃത്വം കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ തീരുമാനിച്ചാൽ പോലും അണികൾ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിജയ്യുടേത് കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ വിജയമല്ല. വെറും 35 ശതമാനം മാത്രമാണ് ടിവികെയ്ക്ക് വോട്ടുചെയ്തത്. 65 ശതമാനം ജനങ്ങളും അവർക്ക് എതിരാണ്. സാമൂഹിക മാധ്യമങ്ങളിലെ വർണശബളമായ പ്രചാരണവും മുഖഭംഗിയും കണ്ടാണ് പലരും വോട്ടുചെയ്തത്. പലർക്കും തങ്ങളുടെ മണ്ഡലത്തിലെ എംഎൽഎ ആരാണെന്ന് പോലും അറിയില്ല”- ഭാരതി പറഞ്ഞു.
എന്തു പ്രതിസന്ധി വന്നാലും ഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ആർ.എസ്. ഭാരതി, ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും സാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
Tags : DMK ends alliance Congress no alliance BJP