തിരുവനന്തപുരം: ഈ മാസം 19ന് അവതരിപ്പിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ കാലത്തിന് അനുയോജ്യമായ അന്താരാഷ്ട്ര തൊഴിൽ മേഖല കണ്ടെത്തുന്ന ജോബ് വാച്ച് ടവർ പ്രഖ്യാപനമുണ്ടാകുമെന്നു സൂചന.
ലോക രാജ്യങ്ങളിലെ തൊഴിലുകളിൽ കാലത്തിന് അനുസരിച്ചുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പരിശീലനങ്ങളിലും മാറ്റം കൊണ്ടുവരാനായി രൂപവത്കരിക്കു ന്ന രാജ്യാന്തര വിദഗ്ധരടങ്ങിയ സമിതിയാണ് ജോബ് വാച്ച് ടവർ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ജോബ് വാച്ച് ടവർ നിർദേശമനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരും.
ലോകത്തിലാകെയുണ്ടാകുന്ന തൊഴിൽ മാറ്റങ്ങൾക്കനുസരിച്ചുള്ള സാങ്കേതിക- ഉന്നത വിദ്യാഭ്യാസ സിലബസിൽ മാറ്റം നിർദേശിക്കാനും വിദഗ്ധരടങ്ങിയ ജോബ് വാച്ച് ടവറിനാകും.
ധനകാര്യംകൂടി കൈകാര്യം ചെയ്യുന്ന വി.ഡി. സതീശന്റെ കന്നി ബജറ്റിൽ ഇത്തരം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണു സൂചന. ലോകത്തിലെ മിടുക്കരായ വിദ്യാർഥികൾക്കൊപ്പം കേരള യുവതയെയും വാർത്തെടുക്കുകയും മാറി വരുന്ന തൊഴിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് യുവാക്കൾക്കു പരിശീലനം കൊടുത്തു സജ്ജരാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിൽ, ഉന്നത വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, പൊതുജനാരോഗ്യ മേഖലകൾക്കു മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാകുക.
വരുമാനം വർധിപ്പിക്കാനായി നികുതി ചോർച്ച തടയാനുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. യുഡിഎഫ് പ്രകടനപത്രികയിലുള്ള പ്രഖ്യാപനങ്ങളാകും പ്രധാനമായും ബജറ്റിലുണ്ടാകുക. ഓരോ വകുപ്പിനോടും നടപ്പാക്കേണ്ട പ്രധാന നിർദേശങ്ങൾ ബജറ്റിലുൾപ്പെടുത്തുന്നതിനായി നൽകാൻ നിർദേശിച്ചിരുന്നു.
വരുന്ന ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലും ബജറ്റിലുൾപ്പെടുത്തേണ്ട സുപ്രധാന വകുപ്പുതലത്തിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. ഇതിനു മുൻപായി പ്രധാനപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാരും വകുപ്പുതലവന്മാരും ഉൾപ്പെടെയുള്ള ഐഎഎസുകാരുടെ മാറ്റവുമുണ്ടാകും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് ബജറ്റ് അവതരിപ്പിച്ചിരുന്നു.
സർക്കാരിന്റെ നയങ്ങളിലെ മാറ്റങ്ങളാകും പുതിയ ബജറ്റിൽ പ്രതിഫലിക്കുക. ഇപ്പോൾ നേരിടുന്ന സന്ദർശകത്തിരക്ക്, ബജറ്റ് തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിനു മുഖ്യമന്ത്രിക്കു വിഘാതമാകുന്നുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിൽ ബജറ്റ് തയാറാക്കാനായി തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലേക്കു മാറാനും ആലോചനയുണ്ട്. ഓരോ ദിവസവും നിശ്ചിത സമയമാകും തിരക്ക് ഒഴിവാക്കി ബജറ്റ് തയാറാക്കുക.
ഈ ദിവസങ്ങളിലും ഉച്ചകഴിഞ്ഞു മൂന്നു മുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണാനാണ് സാധ്യത. ഇനി 11 ദിവസം മാത്രമാണ് ബജറ്റവതരണത്തിന് അവശേഷിക്കുന്നത്.