ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ഒന്പതാം ക്ലാസ് വിദ്യാർഥികൾക്കു ത്രിഭാഷാനയം നിർബന്ധമാക്കുന്നതിൽ ആശങ്കയറിയിച്ച് പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിഗ്ജയ് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതി.
മതിയായ അധ്യാപകരോ പാഠപുസ്തകങ്ങളോ ഒരുക്കങ്ങളോ ഇല്ലാതെ അധ്യയനവർഷത്തിന്റെ മധ്യത്തിൽ വച്ച് ഈ നയം പെട്ടെന്നു നടപ്പിലാക്കുന്നത് വലിയ പ്രതിസന്ധികൾക്കു കാരണമാകുമെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
മതിയായ തയാറെടുപ്പില്ലാതെ ഈ വർഷം സിബിഎസ്ഇ തിടുക്കത്തിൽ നടപ്പാക്കിയ ഓണ്സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനം ലക്ഷക്കണക്കിനു വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചതുപോലെ ത്രിഭാഷാ നയവും വലിയ ആശയക്കുഴപ്പങ്ങൾക്കു കാരണമാകുമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. സിബിഎസ്ഇ ഒന്പതാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉന്നയിച്ച പരാതികളടങ്ങിയ നിവേദനവും കത്തിനൊപ്പം ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിക്കു കൈമാറി.
എൻസിഇആർടി ഭാഷാപാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതുവരെ നിലവിലുള്ള പഠനരീതിതന്നെ സ്കൂളുകളിൽ തുടരണമെന്ന് 2025 ഡിസംബറിൽ ചേർന്ന സിബിഎസ്ഇ ഗവേണിംഗ് ബോഡി യോഗം ശിപാർശ ചെയ്തിരുന്നു.
എന്നാൽ, സ്വന്തം ഗവേണിംഗ് ബോഡിയുടെ തീരുമാനം മറികടന്നാണ് ജൂലൈ ഒന്നുമുതൽ ഒന്പതാം ക്ലാസിൽ മൂന്നാം ഭാഷാ പഠനം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് മേയ് 15ന് സിബിഎസ്ഇ പുതിയ സർക്കുലർ ഇറക്കിയത്. എൻസിഇആർടിയുടെ ഒന്പതാം ക്ലാസിലെ ഭാഷാപുസ്തകങ്ങൾ നിലവിൽ ലഭ്യമല്ല. സിബിഎസ്ഇക്ക് ഇത്ര തിടുക്കം എന്തിനാണെന്നും മുൻ തീരുമാനം തിരുത്തിയത് രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകളുടെ അക്കാദമിക് പ്ലാനിംഗിനെ തകിടം മറിക്കുമെന്നും ദിഗ്വിജയ് സിംഗ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വിദ്യാർഥികളെയാണ് പുതിയ തീരുമാനം സാരമായി ബാധിക്കുക.
പല വടക്കുകിഴക്കൻ ഗോത്രവർഗ ഭാഷകളും സിബിഎസ്ഇയുടെ അംഗീകൃത ഭാഷാപട്ടികയിൽ ഇല്ലെന്നതും പ്രതിസന്ധി കൂട്ടുന്നു. പല സ്കൂളുകളും മൂന്നാം ഭാഷയായി സംസ്കൃതം തെരഞ്ഞെടുത്തെങ്കിലും യോഗ്യതയുള്ള അധ്യാപകരുടെയും പുസ്തകങ്ങളുടെയും കടുത്ത ക്ഷാമം നിലനിൽക്കുന്നു.
നിലവിൽ ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. ജൂലൈ 15നാണ് കേസ് ഇനി കോടതിക്കുമുന്നിൽ എത്തുന്നത്. എന്നാൽ, സ്കൂളുകളിൽ ത്രിഭാഷാ പഠനം ആരംഭിക്കേണ്ടത് ജൂലൈ ഒന്നുമുതലാണ്. ഈ സാഹചര്യത്തിൽ കോടതി തീരുമാനം വരുന്നതിന് മുന്പുതന്നെ നയം നടപ്പാക്കേണ്ടി വരും. അതിനാൽ കുട്ടികളുടെ ഭാവി മുൻനിർത്തി ഈ നയം ഉടൻതന്നെ മരവിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സിബിഎസ്ഇ നിർദേശപ്രകാരം മൂന്നു ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം.
വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ രണ്ടു ഭാഷകളും ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ മൂന്നാം ഭാഷയായി അതു തെരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ. നേരത്തേ ഇംഗ്ലീഷിനൊപ്പം ഹിന്ദി അല്ലെങ്കിൽ ഏതെങ്കിലും പ്രാദേശിക ഭാഷ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്കു സാധിക്കുമായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ രണ്ട് ഇന്ത്യൻ ഭാഷകൾ കുട്ടികൾ നിർബന്ധമായും പഠിക്കേണ്ടിവരും.