ന്യൂഡൽഹി: സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്നു നടക്കും. ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. എന്നാൽ പങ്കെടുക്കുന്ന പാർട്ടികളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല.
തമിഴ്നാട്ടിൽ തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ചു ടിവികെയ്ക്കൊപ്പം ചേർന്ന കോണ്‍ഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ സഖ്യത്തിലെ മറ്റു പ്രധാന കക്ഷിനേതാക്കളെല്ലാം പങ്കെടുക്കും.
തമിഴ്നാട്ടിൽ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തിയ ടിവികെ യോഗത്തിൽ പങ്കെടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യോഗത്തിലേക്കു ടിവികെയെ ക്ഷണിച്ചതായാണു സൂചന. 2023 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരുന്നത്.
തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെ സഖ്യത്തിലെ പ്രധാനികളായ സിപിഎമ്മും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണമാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ആരോപണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചിരുന്നു. ആരോപണത്തിൽ കോണ്‍ഗ്രസ് വ്യക്തത വരുത്താത്ത സാഹചര്യത്തിൽ ബേബി യോഗത്തിൽ പങ്കെടുക്കില്ല. പകരം രാജ്യസഭാനേതാവ് ജോണ്‍ ബ്രിട്ടാസായിരിക്കും പാർട്ടിയെ പ്രതിനിധീകരിക്കുക.
ജാർഖണ്ഡിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിർത്തിയതുമായി ബന്ധപ്പെട്ടാണ് ജെഎംഎമ്മിന്റെ തർക്കം. സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെഎംഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്കു പിന്നാലെ തൃണമൂൽ കോണ്‍ഗ്രസിൽ എംഎൽഎമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്റ് അംഗങ്ങളിലേക്കും പടർന്നിട്ടുണ്ട്. ബിജെപി അതു മുതലാക്കാൻ ശ്രമിക്കുന്നത് ഇന്ത്യാസഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.
എന്നാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ തനിക്കൊപ്പം നിർത്താൻ മമത ശ്രമിക്കുന്നതിനിടയിലാണ് യോഗം. പാർട്ടിയുടെ രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ഇന്നത്തെ യോഗത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ, പരീക്ഷാ ക്രമക്കേടുകൾ, തൃണമൂൽ കോണ്‍ഗ്രസിലെ വിള്ളൽ മുതലെടുക്കാൻ ശ്രമിക്കുന്ന ബിജെപിയെ എങ്ങനെ നേരിടാം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.
സ്വന്തം കാരണങ്ങളാൽ മുന്നണിയിലെ ചില പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചത്. എന്നാൽ മോദിസർക്കാരിന്റെ നയങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
Tags : India Alliance meeting dissatisfaction