പറവൂർ: തങ്ങളുടെ പ്രിയ നടൻ സലിംകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ , സിനിമാരംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ അവസാനമായി ഒരുനോക്കു കാണാൻ മൃതദേഹം പൊതുദർശനത്തിനു വച്ച പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ എത്തി.
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകി പ്രേക്ഷകമനസുകളിൽ ഇടം നേടിയ, സ്വന്തം നിലപാടുകളുള്ള കലാകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു സലിംകുമാർ. മികച്ച നടനുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ നേടിയപ്പോഴും ആ തനി നാട്ടുംപുറത്തുകാരന്‍ ഭാവഭേദങ്ങൾ ഉണ്ടായില്ല. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ നേർക്കാഴ്ചയാണ് ഇന്നലെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനായത്.
കനത്ത മഴ വകവയ്ക്കാതെ സഹപ്രവർത്തകരും നേതാക്കളും ആരാധകരും ഒഴുകിയെത്തിയതോടെ ടൗൺഹാളും പരിസരവും നിറഞ്ഞു. അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ക്യൂ ടൗൺഹാളിനുപുറത്ത് റോഡിൽ അര കിലോമീറ്ററിലധികം നീണ്ടു. ടൗൺഹാളിൽ ജനങ്ങളെയും റോഡിൽ വാഹനങ്ങളും നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു.
ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം ചിറ്റാറ്റുകരയിലെ അദ്ദേഹത്തിന്റെ വീടായ ലാഫിംഗ് വില്ലയിൽ എത്തിച്ചു. രാവിലെ മുതൽതന്നെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കൾ സലിംകുമാറുമായുള്ള സ്വകാര്യനിമിഷങ്ങൾ അയവിറക്കി.
സിനിമാലോകത്തെ ഉറ്റചങ്ങാതിമാർ വീട്ടിലെത്തി ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരെ ആശ്വസിപ്പിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതചടങ്ങുകൾ ഇല്ലാതെ ഔദ്യോഗിക ബഹുമതികളോടെയാണ് വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്.
പറവൂര്‍: അന്തരിച്ച നടന് സലിംകുമാറിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ മൃതദേഹം പൊതുദർശനത്തിനു വച്ച പറവൂര്‍ ടൗണ്‍ഹാളിലും ആലുമ്മാവിലുള്ള അദ്ദേഹത്തിന്റെ വസതിയിലും രാഷ്ട്രീയ, സിനിമ, സാമൂഹിക മേഖലകളില്‍നിന്ന് ഒട്ടേറെ പ്രമുഖരെത്തി.
ഇന്നലെ രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 1.45 വരെ പറവൂര്‍ ടൗണ്‍ഹാളിലും പിന്നീട് 3.15 വരെ ആലുമ്മാവിലുള്ള വീട്ടിലും സിനിമ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പറവൂര്‍ ടൗണ്‍ഹാളില്‍ മഴയെ അവഗണിച്ചും നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, വി.ഇ. അബ്ദുൾ ഗഫൂര്‍, ഒ.ജെ. ജനീഷ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, വി.എം. സുധീരന്, കെ.എ. അലി അക്ബര്‍, എംപിമാരായ ഹൈബി ഈഡന്, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്, എംഎല്‍എമാരായ രമേഷ് പിഷാരടി, മാത്യു കുഴല്നാടന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, സിനിമാതാരങ്ങളായ ജയറാം, ദിലീപ്, ജയസൂര്യ, വിനീത്, ജോജു ജോര്‍ജ്, സിദ്ദിഖ്, നാദിര്‍ഷ, നവ്യ നായര്‍, ടിനി ടോം, ഇടവേള ബാബു, ബിബിന്‍ ജോര്‍ജ്, സൗബിന് ഷാഹിര്‍, ബാബുരാജ്, കുഞ്ചന്‍, ഹരിശ്രീ അശോകന്, സംവിധായകരായ ഷാജി കൈലാസ്, കമല്‍, പ്രിയനന്ദനന്, ജയരാജ്, വിനയന്, മേജര്‍ രവി, ജോണി ആന്റണി, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്, മുന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
പറവൂർ: അപ്രതീക്ഷിതമായി മലയാള ചലച്ചിത്രരംഗത്തേക്ക് കുതിച്ചുയർന്ന ഹാസ്യതാരമായിരുന്നു അന്തരിച്ച സലിംകുമാർ. പിന്നീട് അഭിനയരംഗത്തു ശോഭിച്ച് സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾക്ക് അർഹനായി. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ സലിംകുമാറിന്റെ ജീവിതം സംഭവബഹുലമാണ്.
സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്തിരുന്ന സലിംകുമാറിന്റെ ബാല്യം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. സ്വയം ചിരിക്കാൻ വകയില്ലാതിരുന്നിട്ടും അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിക്കാൻ സമയം കണ്ടെത്തി. ആരും കാണാതെ കരയുന്ന മനസിന്റെ ഉടമയായിരുന്നു സലിംകുമാർ
കോളജ് ജീവിതകാലത്തു മിമിക്രിയിൽ തിളങ്ങിയ അദ്ദേഹം സിനിമയിൽ എത്തിയപ്പോൾ ഹാസ്യവേഷങ്ങൾ മാത്രമാണു പ്രതീക്ഷിച്ചത്.
തുടർന്ന് ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ കുടു കുടാ ചിരിപ്പിച്ച് അവരുടെ മനസിൽ ഇടംപിടിച്ച സലിംകുമാർ , നടൻ എന്നനിലയിൽ അറിയപ്പെടാനുള്ള അവസരത്തിനായി കാത്തിരുന്നു. തുടർന്നു ലഭിച്ച അവസരങ്ങൾ തന്റെ അഭിനയകല പുറത്തെടുക്കാൻ ഉപയോഗപ്പെടുത്തി. അതാണ് സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾക്ക് അർഹനാക്കിയതും ചലച്ചിത്രലോകത്തു ശ്രദ്ധേയനാക്കിയതും.
അഭിനയരംഗത്തു സജീവമായിരിക്കെതന്നെ കൃഷിയിലും ആടുവളർത്തലിലും സമയം കണ്ടെത്തി. പാലക്കാട്ട് തക്കാളി കൃഷി ചെയ്തു നഷ്ടത്തിലായി. അടുത്തത് കാരച്ചെമ്മീൻ കൃഷിയായിരുന്നു. വൈറസ് ബാധിച്ച് എല്ലാം ചത്തൊടുങ്ങിയതോടെ അതും വേണ്ടെന്നുവച്ചു. പിന്നീട് ആരംഭിച്ച ആട് വളർത്തലും അധികനാൾ നീണ്ടുനിന്നില്ല.
കരിമീൻ കുഞ്ഞുങ്ങളെ വളർത്തി വലുതായപ്പോൾ യൂണിയൻകാർ വല വീശി കരിമീനുകളെ പിടിച്ചുകൊണ്ടുപോയി. വാശിയോടെ മുയലുകളെ വളർത്താൻ തുടങ്ങിയെങ്കിലും അതും നിലച്ചു. കൃഷി തനിക്കു പറ്റില്ലെന്ന് ഇതിനകം സലിംകുമാർ തിരിച്ചറിഞ്ഞിരുന്നു.
Tags : Salim Kumar tribute