ബിഹാറിൽ വിദ്യാർഥികൾക്കുനേരെ എകെ-47 റൈഫിള്‍ ഉപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന ദൃശ്യം.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ബിഹാറിലെ സിവാനില്‍ പ്രതിഷേധിച്ചവര്‍ക്കു നേരേ എകെ-47 റൈഫിള്‍ ഉപയോഗിച്ചു പോലീസ് വെടിവച്ചു. പ്രതിഷേധിച്ചസമരക്കാര്ക്കു നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വെടിവച്ച ബിഹാര്‍ പോലീസ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലിനെ സര്‍ക്കാര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തു.
പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ ശനിയാഴ്ച ബിഹാറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവര്‍ പാറ്റ്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
എകെ- 47 ഉപയോഗിച്ചു വിദ്യാര്‍ഥികളെ വെടിവച്ചെന്ന ആരോപണം തെറ്റാണെന്നു ബിജെപി അവകാശപ്പെട്ടതിനു പിന്നാലെയാണ് വെടിവച്ച പോലീസുകാരനെ ബിഹാര്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. വെടിവയ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റ കാര്യവും എസ്പി സ്ഥിരീകരിച്ചതോടെ സര്‍ക്കാരും ബിജെപിയും വെട്ടിലായി. ജെപി ചൗക്കില്‍ ചില സാമൂഹ്യവിരുദ്ധര്‍ പോലീസിനു നേരേ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായാണു വെടിവച്ചതെന്നാണു പോലീസിന്റെ ന്യായീകരണം.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (ഐസ) മറ്റ് ഇടതു വിദ്യാര്‍ഥി സംഘടനകളും ആഹ്വാനം ചെയ്ത ശനിയാഴ്ചത്തെ സംസ്ഥാനവ്യാപക ബന്ദിനിടെയാണു പലയിടത്തും വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പോലീസ് വെടിവച്ചതോടെ പ്രശ്നം രൂക്ഷമായി. ഭീകരര്‍ക്കു നേരേ മാത്രം പ്രയോഗിക്കാറുള്ള എകെ-47 തോക്ക് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ ച്ചയ്ക്കെതിരേയുള്ള പ്രതിഷേ ധത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ 24 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എംഎല്‍എ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തെ ബിജെപി ഒരു ഫയറിംഗ് റേഞ്ച് (വെടിവയ്പ് കേന്ദ്രം) ആക്കി മാറ്റിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ബിഹാറില്‍ എകെ-47 തോക്കുപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന വീഡിയോ എക്സില്‍ പങ്കുവച്ചുകൊണ്ടാണ് എഎപിയുടെ ആരോപണം.
വിദ്യാര്‍ഥികള്‍ നീതി ആവശ്യപ്പെട്ടു. ലഭിച്ച മറുപടിയോ? വെടിയുണ്ടകള്‍. ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിരായുധരായ പ്രതിഷേധക്കാര്‍ക്കു നേരേ ബിഹാര്‍ പോലീസ് എകെ-47 ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതല്ല ക്രമസമാധാനം. ഇതൊരു ഭരണകൂട ക്രൂരതയാണ്. വെടിവയ്പിന് ആര് ഉത്തരവിട്ടെന്നും ആര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
Tags : AK47 Fired Students PoliceOfficer Suspended Bihar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash