പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്നു പരിഹരിക്കുന്നതിനു സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്തുനിന്നുള്പ്പടെ കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
എത്ര പണം നൽകിയാണെങ്കിലും പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ രാജ്യത്താകെയുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് കടുത്ത വെല്ലുവിളി. പകൽ വൈദ്യുതി നൽകാൻ കന്പനികൾ തയാറാണ്. പക്ഷേ, രാത്രിയിൽ ലഭ്യമാകുന്നില്ല. മുൻകാലങ്ങളിലുണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കപ്പെട്ടതു തിരിച്ചടിയായി.
ഇതരസംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതുമൂലം വൈദ്യുതി ലഭ്യമാകുന്നില്ല. മഴ കുറഞ്ഞതിനാൽ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതു ജലവൈദ്യുതി ഉത്പാദനം ഗണ്യമായി കുറച്ചു.
ഇതിനിടയിലാണ് ജനത്തെ മുൻകൂട്ടി അറിയിക്കാതെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിലും വൈദ്യുതി നിയന്ത്രണത്തിന് എതിരേ അംഗങ്ങൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി ഉപയോഗം വേനല്‍ക്കാലത്തെ വൈദ്യുതി ഉപയോഗത്തിനു തുല്യമായ അവസ്ഥയിലാണെന്നു കെഎസ്ഇബി.
ദേശീയ തലത്തില്‍ ഗ്രിഡ് കണ്ട്രോളര് ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12,000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്ക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30ന് സംസ്ഥാനത്ത് വേണ്ടിവന്നത് 5450 മെഗാവാട്ട് വൈദ്യുതിയാണ്. സാധാരണ വേനല്‍ക്കാലങ്ങളില്‍ രേഖപ്പെടുത്തുന്ന ആവശ്യത്തിനു തുല്യമാണിത്.
മുന്‍കാലങ്ങളിലെ സെപ്റ്റംബറിലെ ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 1100 മെഗാവാട്ട് വരെ ഉപയോഗം കൂടിയിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ഭാഗിക വൈദ്യുതി നിയന്ത്രണമെന്നുമാണ് കെഎസ്ഇബിയുടെ പ്രതികരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയിൽ 15 ശതമാനത്തിന്റെ വർധനവുണ്ട്. സെപ്റ്റംബർ മാസങ്ങളിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആവശ്യകതയാണിത്.
പ്രതിദിന ഉപഭോഗം 93-96 ദശലക്ഷം യൂണിറ്റിലെത്തി.പീക്ക് സമയത്തെ ആവശ്യകത 4900-5100 മെഗാവാട്ടായി ഉയർന്നു. പീക്ക് സമയങ്ങളിൽ ഏകദേശം 800 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം ആകെ ആവശ്യകതയുടെ 20 ശതമാനത്തില്‍ താഴെ മാത്രം. 4000-4100 മെഗാവാട്ട് വൈദ്യുതി പ്രതിദിനം പുറമെ നിന്നുള്ള സ്രോതസുകളില്‍ നിന്ന് കണ്ടെത്തുന്നു.
►ആകെ ഉപയോഗം 96.02 ദശലക്ഷം യൂണിറ്റ്
►ഉത്പാദനം 25.22 ദശലക്ഷം യൂണിറ്റ്
►ഇറക്കുമതി 70.80 ദശലക്ഷം യൂണിറ്റ്
►ഉയര്‍ന്ന ആവശ്യകത 5024 മെഗാവാട്ട്
►ഡാമുകളിലെ ജലം ഇപ്പോള്‍ 63.04 ശതമാനം
►കഴിഞ്ഞ വര്‍ഷം 79.79 ശതമാനം
Tags : Electricity ShortSupply CrisisWorsens Meeting CheifMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash