പ്രതീകാത്മക ചിത്രം
തൃശൂർ: സംസ്ഥാന ശിശുക്ഷേമസമിതി വഴി കേരളത്തിൽനിന്നുള്ള കുട്ടികളെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതു മൂവായിരത്തിലധികംപേർ.
ഇവർക്കു മൂന്നു വർഷത്തിനുള്ളിൽ ദത്തെടുക്കൽനടപടി പൂർത്തിയാക്കി കുഞ്ഞിനെ സ്വന്തമാക്കാനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവർ അടക്കമാണ് അപേക്ഷകർ.
രാജ്യത്തു മൊത്തം പതിനായിരത്തോളം പേരാണു രജിസ്ട്രേഷൻ നിർവഹിച്ചിട്ടുള്ളത്. കുട്ടികൾക്കായി കേരളം തെരഞ്ഞെടുത്തിട്ടുള്ളവരിൽ പലരും മറ്റു സംസ്ഥാനങ്ങളും തെരഞ്ഞെടുത്തിട്ടുണ്ടാകാം. മറ്റു നടപടികൾ പൂർത്തീകരിച്ചാൽ മുൻഗണനാടിസ്ഥാനത്തിലാണ് ഇവർക്കു കുട്ടികളെ ലഭിക്കുക.
കേന്ദ്ര അഡോപ്ഷൻ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി(കാര) മുഖേനയാണു കുട്ടികളെ ദത്തെടുക്കാൻ അപേക്ഷിക്കേണ്ടത്. നേരത്തേ സംസ്ഥാനംതിരിച്ചു ദത്തിനുള്ള അപേക്ഷ നൽകാമായിരുന്നെങ്കിൽ നിലവിൽ ഇന്ത്യയുടെ വടക്കൻമേഖല, തെക്കൻമേഖല എന്നിങ്ങനെ തിരിച്ചാണ് അപേക്ഷ നൽകേണ്ടത്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടെ 239 കുട്ടികൾ സ്വദേശത്തും 38 കുട്ടികൾ വിദേശത്തും ദത്തുപോയി. സംസ്ഥാനത്തെ ദത്തെടുക്കൽരംഗത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. അമ്മത്തൊട്ടിലിലൂടെ ലഭിക്കുന്ന കുഞ്ഞുങ്ങളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയശേഷം ആരോഗ്യനില തൃപ്തികരമായ കുട്ടികളെ സാധാരണയായി ആറുമാസത്തിനുള്ളിൽ ദത്തുനൽകാറുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ദത്തെടുക്കൽ നടപടികളാണു താരതമ്യേന വൈകുക. 2002 മുതൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽവഴി 684 പെണ്‍കുട്ടികളും 319 ആണ്‍കുട്ടികളുമടക്കം 1003 കുട്ടികളെ ലഭിച്ചു. ഇതിൽ ഇരുപതിൽതാഴെ കുട്ടികൾ മാത്രമാണു ദത്തുപോകാനുള്ളത്.
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ രണ്ടുമാസം വരെ യഥാർഥ മാതാപിതാക്കൾക്കു കുഞ്ഞിനെ തിരിച്ചെടുക്കാനുള്ള അവസരം നൽകും. ഡിഎൻഎ പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണു കുട്ടിയെ വിട്ടുനൽകുക. ഈ കാലയളവിൽ കുട്ടികളെ ശിശുപരിചരണകേന്ദ്രങ്ങളിൽ പരിചരിക്കും.
തൃശൂരിൽ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നാലുപേരെയാണ് അമ്മത്തൊട്ടിൽ മുഖേന ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ കുട്ടികളെയാണ് ശിശുക്ഷേമസമിതി മുഖനേ ദത്തുനൽകുന്നത്. ബാക്കിയുള്ള ജില്ലകളിലേത് അതത് അഡോപ്ഷൻ ഏജൻസികളാണു കൈകാര്യം ചെയ്യുക.
Tags : AdoptedChild Waiting People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash