കോട്ടയം: കെ റെയില്‍ പദ്ധതി റദ്ദാക്കിയെന്ന് വി.ഡി. സതീശന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം പുറത്തു വന്നതോടെ വിരാമമാകുന്നത് 10 വര്‍ഷത്തെ പോരാട്ടത്തിന് കൂടിയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുന്നത്.
മുടങ്ങി കിടന്ന പല പദ്ധതികളും നടപ്പിലാക്കി ഇച്ഛാശക്തി തെളിയിച്ച പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് രണ്ടാം സര്‍ക്കാരിന്‍റെ അവസാന സമയത്തും കെ റെയില്‍ വരും കേട്ടോ..എന്ന് ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ജനവികാരം സര്‍ക്കാരിനെതിരായപ്പോള്‍ അതിനൊപ്പം നിന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ത്യപ്രതിജ്ഞ പിന്നിട്ട് മൂന്നാം ദിനം പദ്ധതി റദ്ദാക്കിയിരിക്കുകയാണ്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ഓഗസ്റ്റ് മാസമാണ് കേരള സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി കേരള റെയില്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ കെ-റെയില്‍ രൂപീകരിക്കുന്നത്.
2019 മാര്‍ച്ചില്‍ പദ്ധതിയുടെ പ്രാഥമിക സാമ്പത്തിക-സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ച പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന് റെയില്‍വേ ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തു. കെ റെയില്‍ കാലഘട്ടിത്തിന്‍റെ അനിവാര്യതയാണെന്ന വാദിച്ച സര്‍ക്കാരും സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് തുരങ്കം വെക്കുകയും അപ്രാപ്യമായ പദ്ധതി പരിസ്ഥിതിയെ നശീകരണത്തിലേക്ക് തള്ളിവിടുമെന്നും വാദിച്ച പരിസ്ഥിതി സ്‌നേഹികളും തമ്മിലുള്ള ചര്‍ച്ച കൊടുമ്പിരി കൊണ്ട കാലത്ത് 2019 ഒക്ടോബറില്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കി.
പിന്നാലെ പ്രാരംഭ സര്‍വേ നടപടികളും സര്‍ക്കാര്‍ ദ്രുതഗതിയില്‍ ആരംഭിച്ചു. 2020 ജൂണില്‍ പാരീസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന കണ്‍സള്‍ട്ടന്‍സി കമ്പനി വിശദമായ പദ്ധതി രേഖ തയാറാക്കുകയും ഇതിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കുകയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 2020 ഒക്ടോബറില്‍ നീതി ആയോഗ് പദ്ധതിക്ക് ചില നിബന്ധനകളോടെ തത്വത്തില്‍ അനുമതി നല്‍കിയതോടെയാണ് സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്.
2021ല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടടികള്‍ക്കും മറ്റുമായി കല്ലിടുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞക്കുറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയും പ്രദേശത്ത് ഇതിനെ ചൊല്ലി സംഘര്‍ഷങ്ങളുമുണ്ടായി. കല്ലിടലിനെതിരെ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ സമരം കനത്തു.
പിന്തുണയുമായി ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനും സര്‍ക്കാരിനെതിരെ പോരാട്ടം ആരംഭിക്കുകയും കെ റെയില്‍ വേണ്ടേ... വേണ്ട എന്ന മുദ്രവാക്യമുയര്‍ത്തുകയും ചെയ്തു. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ പദ്ധതിക്ക് വലിയ രീതിയിലുള്ള ജനകീയ പ്രതിരോധം നേരിടേണ്ടി വന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച മഞ്ഞ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു.
കോട്ടയം ജില്ലിയിലെ മാടപ്പള്ളിയിലെ ജനകീയ പ്രതിരോധം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ 2022 മേയില്‍ ജനവാസ മേഖലകളില്‍ കോണ്‍ക്രീറ്റ് കല്ലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും പകരം ജിപിഎസ് സര്‍വേ നടത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 022 ജൂണ്‍- ഡിസംബര്‍ കാലയളവില്‍ പരിസ്ഥിതി അനുമതിയും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ഇല്ലാത്തതിനാല്‍ പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെടുകയും സര്‍ക്കാര്‍ പദ്ധതിയില്‍ മെല്ലപ്പോക്ക് നിലപാട് സ്വീകരിക്കുകയും ചെയ്തു.
2023ല്‍ വായ്പ നല്‍കേണ്ട അന്താരാഷ്ട്ര ഏജന്‍സികള്‍ കേന്ദ്രാനുമതി നിര്‍ബന്ധമാക്കിയതോടെ വിദേശ ഫണ്ടിംഗ് പ്രതിസന്ധിയിലാകുകയും കേന്ദ്ര റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റില്‍ സില്‍വര്‍ലൈന് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കെ റെയില്‍ വെറും കടലാസ് പദ്ധതി മാത്രമായി ചുരുങ്ങി.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷം പദ്ധതിയെ കുറിച്ചുള്ള പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു. കനത്ത തെരഞ്ഞെടുപ്പ് പരാജയം സംഭവിച്ച് പുതിയ സര്‍ക്കാര്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതി റദ്ദാക്കുകയും ചെയ്തു.