തിരുവനന്തപുരം: കണ്ണടയും മുമ്പ് മകനെ ഒരിക്കൽ കൂടി കാണുവാൻ ഒരു അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് 35 വർഷങ്ങൾ.
കല്ലിയൂര്‍ കാക്കമൂല കുഴിയാംവിള വീട്ടില്‍ രത്നാവതി (85) ആണ് ഇരുപ്പത്തിരണ്ടാം വയസില്‍ നാടുവിട്ട മകന് മുരുകനെയും കാത്തിരിക്കുന്നത്. മുരുകന്റെ ഒരു പഴയ ഫോട്ടോ മാത്രമാണ് രത്നാവതിക്ക് ഏക ആശ്വാസം.
ഇടയ്ക്കിടെ മകന്റെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേര്‍ക്കും. പലതരം അസുഖങ്ങള്‍ അലട്ടുന്ന രത്നാവതിക്ക് ഇനി ജീവിത സായാഹ്നത്തില്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ മകനെ ഒന്നു കാണണം. കണ്ട ശേഷം അവന് മടങ്ങി പോയാലും സാരമില്ല. ഇതുമാത്രമാണ് ഈ അമ്മ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുന്നവരോടെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്.
പിതാവിന്റെ പാത പിന്തുടര്ന്ന് ആശാരിപണിക്കാരനായിരുന്നപ്പോഴാണ് കല്ലിയൂര്‍ വള്ളംകോട് കല്ലുവിളവീട്ടില് നിന്നും മുരുകനെ കാണാതാകുന്നത്. കളിച്ചുവളര്‍ന്ന കുടുംബ വീട് വിറ്റതില്‍ മുരുകന് മനോവിഷമമുണ്ടായിരുന്നതായി അമ്മ പറഞ്ഞു.
മുരുകന് കൂട്ടുകാരുമൊത്ത് മെച്ചപ്പെട്ട ജോലി തേടി ബോംബെയിലേയ്ക്ക് പോയതായി പിന്നീട് വീട്ടുകാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ സുഹൃത്തുക്കള്‍ മടങ്ങി വന്നെങ്കിലും മുരുകന് മാത്രം തിരിച്ചെത്തിയില്ല.
ബോംബെയിലെത്തിയ ശേഷം മുരുകനും മറ്റുള്ളവരും പലയിടത്തായി പിരിഞ്ഞതായാണ് കൂട്ടുകാര്‍ പറഞ്ഞതെന്ന് മുരുകന്റെ സഹോദരി രാധിക പറഞ്ഞു. രാധികയും മുരുകനും ഇരട്ടകളാണ്.
രാധികയ്ക്ക് ഇപ്പോള്‍ 57 വയസ്സായി. രത്നാവതിയുടെ ആറുമക്കളില്‍ മൂന്നാമത്തെയാളാണ് മുരുകന്. അഞ്ച് വര്‍ഷം മുമ്പ് നാട്ടില്‍ നിന്നുംപോയ ഒരു ലോറി ഡ്രൈവര്‍ മുരുകനെ പാലക്കാട് വച്ച് കണ്ടതായി പറഞ്ഞെങ്കിലും പിന്നീട് ഒരറിവുമില്ല. നേമം പോലീസ് സ്റ്റേഷനിലും നാല് വര്‍ഷം മുമ്പ് മുരുകനെ കാണ്മാനില്ലെന്ന് കാണിച്ച് സഹോദരി പരാതി കൊടുത്തിരുന്നു.