ന്യൂഡൽഹി: ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ ഇന്ധനവുമായുള്ള മൂന്നെണ്ണമുൾപ്പെടെ 22 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് പേർഷ്യൻ ഗൾഫിൽ തുടരുന്നതായി ഷിപ്പിംഗ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ.
1.67 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ, 3.2 ദശലക്ഷം ടൺ എൽപിജി, രണ്ടു ദശലക്ഷം ടൺ എൽഎൻജി എന്നിവയാണു മൂന്ന് കപ്പലുകളിലായുള്ളത്. അവശേഷിച്ചവ കണ്ടെയ്നർ കാരിയർ ഉൾപ്പെടെയുള്ളവയാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങുന്നതിനുമുന്പ് 28 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ കാത്തുകിടക്കുന്നുണ്ടായിരുന്നു. ഇതിൽ 24 എണ്ണം പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കുഭാഗത്തുമായിരുന്നു. കഴിഞ്ഞയാഴ്ച ഇരുഭാഗത്തും ഓരോ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു. അവശേഷിക്കുന്ന കപ്പലുകളിലെ 611 ജീവനക്കാരും സുരക്ഷിതരാണ്.
ആറ് എൽപിജി ടാങ്കറുകളും ഒരു എൽഎൻജി ടാങ്കറും നാല് ക്രൂഡ് ഓയിൽ ടാങ്കറും കുടുങ്ങിക്കിടക്കുന്നവയിൽ ഉണ്ട്. രാസവസ്തുക്കൾ കയറ്റുന്ന കപ്പൽ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ എന്നിവയും കടലിൽ തുടരുകയാണ്. ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും രാജേഷ് കുമാർ സിൻഹ പറഞ്ഞു.
Tags : Hormuz Indian ships waiting cross West Asian Conflict Middle East War