മലയാറ്റൂർ: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണ പുതുക്കി വലിയ ആഴ്ചയിൽ മലയാറ്റൂർ കുരിശുമുടി കയറാൻ പതിനായിരങ്ങളെത്തി. രക്ഷകന്റെ സഹനയാത്രയെ അനുസ്മരിച്ച് കുരിശു വഹിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണു വിശ്വാസികളേറെയും മല കയറിയത്.
ഒറ്റയ്ക്കും ചെറുസംഘങ്ങളായും തീർഥാടകർ മല ചവിട്ടി. കാൽനടയായി എത്തിയ തീർഥാടകർ ഇത്തവണ ഏറെയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് ദിവസങ്ങളോളം നടന്നാണ് ചിലരെത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓർമിപ്പിക്കുന്ന 14 സ്ഥലങ്ങളിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥിച്ചായിരുന്നു മലകയറ്റം.
കുരിശുമുടി പള്ളിയിൽ ദിവ്യബലിയിലും പ്രാർഥനകളിലും പങ്കെടുത്തും പൊൻകുരിശും മാർതോമ ശ്ലീഹായുടെ കാൽപാദ മുദ്രയും വണങ്ങിയുമാണു തീർഥാടകർ മലയിറങ്ങുന്നത്.
പെസഹാതലേന്നു മുതൽ കുരിശുമുടിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദുഃഖവെള്ളിയാഴ്ചയും ഇന്നലെയും മലയാറ്റൂരിലേക്കുള്ള വഴികൾ തീർഥാടകരുടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞു.
തീർഥാടകർക്കായി വിവിധ ഇടങ്ങളിൽ സൗജന്യമായി ഭക്ഷണം, വെള്ളം, ലഘുപാനീയങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പള്ളിയും സന്നദ്ധസംഘടനകളും വിശ്രമസൗകര്യങ്ങളും ഒരുക്കി. ദുഃഖവെള്ളിയാഴ്ച താഴത്തെ പള്ളിയിലും കുരിശുമുടിയിലും വിലാപയാത്രയും മറ്റു ശുശ്രൂഷകളും ഭക്തിസാന്ദ്രമായി.
വലിയ ശനി തിരുക്കർമങ്ങളും അർധരാത്രിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങളും നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് നേതൃത്വം നൽകി. അടുത്ത ഞായറാഴ്ചയാണു പുതുഞായർ തിരുനാൾ.