കാളിഘട്ട് ക്ഷേത്രത്തിലെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സ്യവിഭവങ്ങൾ കഴിക്കുന്നു.
കോൽക്കത്ത: കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ അടങ്ങിയ ഭോഗിൽ പങ്കെടുത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം തലക്കറിയും വറുത്ത മീനും ബസന്തി പുലാവും ഉൾപ്പെടെയുള്ള കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുർഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്നും മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബാഗേശ്വർ ധാം തലവൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ ബംഗാളിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുവേന്ദു അധികാരി കാളിഘട്ട് ക്ഷേത്രത്തിലെത്തി മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭോഗ് കഴിച്ചത്.
കാളിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യമാണ്. ഈ പ്രസാദമാണ് പിന്നീട് ഭക്തർക്ക് ഭക്ഷണമായി നൽകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സസ്യഭക്ഷണ ശീലങ്ങൾ ബംഗാളിലേക്ക് അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
കാളിഘട്ട് ക്ഷേത്രത്തിലെ പ്രസാദമായ ഭോഗിലാണ് മുഖ്യമന്ത്രി പങ്കെടുത്തതെന്ന് ബിജെപി വ്യക്തമാക്കി. വിവാദം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബംഗാളിന്റെ വിശ്വാസത്തോടും പാരമ്പര്യത്തോടും ജീവിതരീതിയോടുമുള്ള ആദരവിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഭോഗിൽ പങ്കെടുത്തതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ദുർഗാപൂജ കാലത്ത് ബംഗാളിൽ മാംസവും മദ്യവും വിൽക്കുന്ന കടകൾ അടച്ചിടണമെന്നും ബംഗാളികൾ സസ്യേതര ഭക്ഷണം ഒഴിവാക്കണമെന്നും ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പ്രസ്താവന ബംഗാളികളുടെ സാംസ്കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
Tags : Suvendu Adhikari Kalighat Temple West Bengal Deepika DeepikaNewspaper BreakingNews NewsUpdate Headlines GlobalNews DailyNews InDepth NewsFlash