National
പാറ്റ്ന: അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിലും കോളജുകളിലും യോഗ പഠിപ്പിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ആരോഗ്യകരമായ ശരീരവും ശാന്തമായ മനസും യോഗ ലഭ്യമാക്കുമെന്നും പാറ്റ്നയിലെ പാടലിപുത്ര സ്പോർട്സ് കോംപ്ലക്സിൽ യോഗദിനാഘോഷത്തിൽ അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യത്തിനു സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും പല രോഗങ്ങളെയും തടയാൻ കഴിയുന്നില്ല. ആരോഗ്യമേഖലയിലെ ചെലവു കൂടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ യുവജനങ്ങളെ യോഗയിലേക്കു കൂടുതലായി ആകർഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
മുസാഫർപുർ: നീറ്റ് ഉൾപ്പെടെ വിവിധ പ്രഫഷണൽ കോഴ്സുകളുടെ വ്യാജ ചോദ്യപേപ്പർ വിറ്റഴിച്ച നാലംഗ സംഘം ബിഹാറിലെ മുസാഫർപൂരിൽ പിടിയിൽ.
ഹർഷ, അമൻ കുമാർ, കനയ്യ കമാർ, ഹർഷ് കൊണ്ടയ്യ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച അറസ്റ്റിലായ ഇവരിൽനിന്ന് മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.
പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളടെ രക്ഷിതാക്കൾക്കു സമൂഹമാധ്യമം വഴി ഇവർ ചോദ്യപേപ്പറുകൾ വിറ്റഴിക്കുകയായിരുന്നു.
National
പാറ്റ്ന: മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനു വിവിധ നഗരങ്ങളിലേക്കു ട്രെയിൻ സർവീസ് ഇല്ലെന്നാരോപിച്ച് ബിഹാറിലെ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ കലാപം.
ട്രെയിൻ ഗതാഗതം തടയുകയും കല്ലേറ് നടത്തുകയും ചെയ്ത യുവാക്കളെ ആകാശത്തേക്കു വെടിവച്ചാണ് പോലീസ് തുരത്തിയത്. ഇതിനൊപ്പം ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനുശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പാറ്റ്നയ്ക്കു സമീപം പാടലിപുത്ര സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് സംഘർഷം തുടങ്ങിയത്. ബിഹാര്‍ പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി വിവിധ നഗരങ്ങളിലേക്കു പോകാനെത്തിയതായിരുന്നു ഉദ്യോഗാർഥികൾ. ട്രെയിനുകൾ വൈകിയതോടെ പ്രതിഷേധം രൂപപ്പെട്ടു. ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി റെയില്‍വേ പാളങ്ങളിലേക്ക് ഇറങ്ങി.
പുലർച്ചെ രണ്ടിന് പ്രത്യേക ട്രെയിൻ എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയാറായില്ല. ഇവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്പോഴാണ് കല്ലേറുണ്ടായത്. മൂന്നുമണിയോടെയാണ് മുഴുവൻ പ്രതിഷേധക്കാരെയും ട്രാക്കിൽനിന്ന് മാറ്റിയത്. ഇതിനിടെ എട്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചുവെന്നും പോലീസ് പറഞ്ഞു.
സംഘർഷം രൂക്ഷമായതിനിടെ ഇരുഭാഗത്തുനിന്നുമുള്ള ട്രെയിൻ ഗതാഗതം നിലച്ചു. നിരവധി ട്രെയിനുകൾ സമീപസ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു.
റെയില്‍വേ അധികൃതരും ഡാനാപുര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്തുകയായി രുന്നു.
National
പാറ്റ്ന: ബിഹാറിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ. മധേപുര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഒന്നര വർഷം മുൻപ് ബിട്ടു കുമാർ എന്നയാളെ പൂജ കുമാരി(22) വിവാഹം കഴിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കായി.
പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ദമ്പതികളെ വേർപിരിക്കാൻ തീരുമാനിച്ചു. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ മാതാപിതാക്കൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ തന്നെ സാഹചര്യം വീണ്ടും രൂക്ഷമായി. യുവതിയെ മാതാവ് മുടിയിൽ വലിച്ച് നിലത്തിടുകയും പിതാവ് അടിക്കുകയും കാൽ മകളുടെ കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയത്തിൽ പോലീസ് ഇടപെടുകയും യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയിൽ നിന്നും രേഖാമൂലം പരാതി ലഭിച്ചതായി ശങ്കർപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ പ്രതികരിച്ചു.
National
പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. ധനൗചി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റൂറൽ വർക്ക്സ് വകുപ്പിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലാണ് അപകടമുണ്ടായത്.
പാലം ഒരു മാസം മുന്‍പ് തന്നെ തകർന്ന് തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് പാലത്തിൽ നിന്നു നദിയിലേക്ക് വീണിരുന്നതായും പ്രദേശവാസി കൂട്ടിച്ചേർത്തു.
National
മുസാഫർപുർ: ബിഹാറിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു.
മുസാഫർപുരിലെ ബ്രഹ്മപുരയിൽ പ്രവർത്തിക്കുന്ന പ്രസാദ് ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
ഐസിയു ഭാഗത്തുനിന്നാണു തീപടർന്നത്. സംഭവസമയം പതിനഞ്ചു രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിലെ രോഗികളെ ബന്ധുക്കൾ ഉടൻതന്നെ അടുത്ത ആശുപത്രികളിലേക്കു മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം, മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
National
പാട്ന: ബിഹാറിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പതിനഞ്ചിലധികം പേർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്.
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അര്‍ധരാത്രിയില്‍ വിവാഹിതയായ കാമുകിയെ കാണാന്‍ അവരുടെ വീട്ടില്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. 23കാരനായ ബാദല്‍ സിംഗാണ് മരിച്ചത്.
കാജല്‍ കുമാരിയുടെ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്റ ഗ്രാമത്തില്‍ താമസിക്കുന്ന ബാദല്‍ ഗോപാല്‍ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
National
പാറ്റ്ന: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നവവധുവിനെ ചുട്ടുകൊന്നു. ബിഹാറിലെ അറായിൽ നടന്ന ദാരുണ സംഭവത്തിൽ സഞ്ജുകുമാരി (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് വിനോദ് പാലിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏഴിനായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഒരു മാലകൂടി നൽകണമെന്ന് വിനോദിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നൽകാമെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ വിനോദിന്റെ വീട്ടുകാർ തയാറായിരുന്നില്ല.
കഴിഞ്ഞ ദിവസം ഇരു വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. സ്ഥിതി വഷളാണെന്ന് മനസിലായതോടെ സഞ്ജുവിന്റെ വീട്ടുകാർ വിനോദിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നപ്പോഴാണ് സഞ്ജുകുമാരി കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. വിവരം പുറത്തറിഞ്ഞെന്ന് മനസിലായതോടെ വീട് പൂട്ടി ഭർതൃവീട്ടുകാർ ഒളിവിൽ പോയിരുന്നു.
തുടർന്ന് കേസെടുത്ത പോലീസ് വിനോദ്, വിനോദിന്റെ മാതാവ്, സഹോദരൻ, സഹോദരി എന്നിവരെ അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവും വീട്ടുകാരും ചേര്‍ന്ന് ശാരീരികമായും മാനസികമായും സഞ്ജുകുമാരിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
National
കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.
National
പാറ്റ്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനാവശ്യമെന്ന് വിശേഷിപ്പിച്ച് ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കുന്നതിനേക്കാൾ നല്ലത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നതാണെന്ന മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. പെൺകുട്ടികൾ പൊതുപ്രതിഷേധങ്ങൾക്കോ മറ്റോ പുറത്തിറങ്ങുന്നതിന് പകരം വീട്ടിലിരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് അവർക്ക് അവകാശമില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിച്ചുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി.
രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മിഥിലേഷ് തിവാരി ഒരു അധ്യാപകനായിരുന്നു. പാറ്റ്നയിൽ സ്വന്തമായി ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം 2025-ലെ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. 1990 മുതൽ ബിജെപിയിൽ സജീവമാണ്.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൈക്കിളും യൂണിഫോമും നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനത്താണ് ഒരു വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഇത്തരം പിന്നോക്ക ചിന്താഗതി ഉണ്ടാകുന്നത്. മന്ത്രിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 45 വയസുള്ള മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 32 മന്ത്രിമാരെ ഉൾപ്പെടുത്തി ബിഹാറിൽ സാമ്രാട്ട് ചൗധരി മന്ത്രിസഭ വികസിപ്പിച്ചു.
പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
രാജ്യസഭാംഗമായി പോകുന്നതിനും ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതിനുമായി കഴിഞ്ഞ മാസം രാജിവച്ച നിതീഷിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പുതിയ മന്ത്രിസഭയിലും അംഗങ്ങളാണ്.
നിഷാന്ത് അടക്കം മൂന്നു മന്ത്രിമാർ നേതാക്കളുടെ മക്കളാണ്. വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയോടൊപ്പം കഴിഞ്ഞമാസം ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സാമ്രാട്ട് മന്ത്രിസഭ കഴിഞ്ഞ മാസം 243 അംഗ നിയമസഭയിൽ വിശ്വാസവോട്ട് നേടുകയും ചെയ്തു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ (89 എംഎൽഎമാർ) ബിജെപിയിൽനിന്ന് 15 മന്ത്രിമാരും ജെഡിയുവിൽനിന്ന് 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ സഞ്ജയ് കുമാർ സിംഗും സഞ്ജയ് കുമാർ പാസ്വാനും വീണ്ടും മന്ത്രിമാരായി. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമനും രാഷ്ട്രീയ ലോക് മോർച്ചയിലെ ഉപേന്ദ്ര കുശ്വാഹയുടെയും മകൻ ദീപക് പ്രകാശും മന്ത്രിമാരായി.
ദീർഘകാലമായി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നിരുന്ന എൻജിനിയറിംഗ് ബിരുദധാരിയായ നിഷാന്ത് കുമാർ പിതാവ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയത്. രാഷ്ട്രീയപാർട്ടിയിൽ അംഗത്വമെടുത്ത് രണ്ടു മാസത്തിനകം മന്ത്രിയായെന്ന അപൂർവത നിഷാന്തിനു സ്വന്തം.
മെഡിക്കൽ ഡോക്ടറായ ശ്വേത ഗുപ്തയാണ് അപ്രതീക്ഷിതമായി മന്ത്രിയായ മറ്റൊരു പുതുമുഖം. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു മാത്രം ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയ 44 വയസുകാരിയായ ഡോ. ശ്വേത മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ ശിവഹാർ മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ സഹർസ ജില്ലയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പാമ്പിൻ കുഞ്ഞ്. ഇതേതുടർന്ന് നൂറുകണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹർസയിലെ മഹിഷി ബ്ലോക്കിലുള്ള മിഡിൽ സ്കൂൾ ബലുവാഹയിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഒരു വിദ്യാർഥിക്ക് ഭക്ഷണത്തിൽ നിന്നും പാമ്പിൻ കുഞ്ഞിനെ ലഭിച്ചു. തുടർന്ന് നിരവധി കുട്ടികൾ വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ പോലീസും സ്കൂൾ അധികൃതരും കുട്ടികളെ ആംബുലൻസിലും സ്വന്തം വാഹനത്തിലുമായി ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായ ചില കുട്ടികളെ സദർ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
National
പാറ്റ്ന: ജെഡി-യു അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് (45) ബിഹാറിൽ മന്ത്രിയാകും. ഇന്നു ബിഹാർ മന്ത്രിസഭാ വികസനം നടക്കും. ഏതാനും മാസം മുന്‍പാണ് നിഷാന്ത് ജെഡി-യുവിൽ ചേർന്നത്.
നിതീഷ്കുമാർ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഒരു ഡസൻ പാർട്ടി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഡി-യു നേതാക്കൾ അറിയിച്ചു. ബിജെപി, ജെഡി-യു, എൽജെപി, എച്ച്എഎം പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കൊപ്പം ജെഡി-യുവിലെ വിജയ്കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മാത്രമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ചൗധരിയും യാദവും ഉപമുഖ്യമന്ത്രിമാരാണ്.
Kerala
കോഴിക്കോട്: കുന്നമംഗലത്ത് വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപുർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്ലാമാണ് അറസ്റ്റിലായത്.
കുന്നമംഗലം റേഞ്ച് എക്സൈസാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ബ്യൂപ്രെനോർഫിൻ, രണ്ട് ഗ്രാം നലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.
പ്രിവന്റീവ് ഓഫീസർ എൻ. ജലാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി. വിപിൻ, എം.കെ. നിഷാന്ത്, എൻ. സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. രജിത , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസിർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ സി.പി. ഷാജു , അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
National
പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, നീതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയുടെ ഭാഗമായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല.
ബിഹാറിന്റെ ചരിത്രത്തിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സമ്രാട്ട് ചൗധരി. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ കഴിഞ്ഞ ദിവസം രാജിവെച്ചതിനെ തുടർന്നാണ് ഈ സ്ഥാനമാറ്റം.
കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 14-നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗത്തിന് ബിഹാറിൽ വിരാമമായി. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.
ബിഹാറിലെ ബിജെപിയുടെ ശക്തനായ ഒബിസി മുഖമായ സാമ്രാട്ട് ചൗധരി, നേരത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിൽ ഇതുവരെ ജെഡിയുവിനൊപ്പമോ ആർജെഡിക്കൊപ്പമോ സഖ്യകക്ഷിയായി മാത്രം ഭരിച്ചിരുന്ന ബിജെപി, ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഈ നീക്കം രാഷ്ട്രീയമായി വലിയ നേട്ടമാണ്.
National
പാറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരാണ് അധികാരത്തിലെത്തുന്നത്.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പങ്കെടുക്കും. 89 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നിതീഷ്കുമാർ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ഇദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പേരിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻതൂക്കം. ഇദ്ദേഹത്തിനു വലിയ പദവി നല്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാർ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ചിരുന്നു.
ആർജെഡി, ജെഡിയു പാർട്ടികളിൽ പ്രവർത്തിച്ചശേഷമാണ് സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയത്. സംഘപരിവാർ പശ്ചാത്തലമില്ലാത്തതാണ് ചൗധരിക്കുള്ള അയോഗ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
സംഘപരിവാറിന് താത്പര്യമുള്ളയാളാണ് യാദവ വിഭാഗക്കാരനായ റായി. നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ട്. നാൽപ്പത്തിനാലുകാരനായ നിഷാന്ത് കഴിഞ്ഞ മാസമാണ് ജെഡിയുവിൽ ചേർന്നത്.
National
പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.
കതിഹാറിലെ കോധ ബ്ലോക്കിലെ എൻഎച്ച് -31 ൽ വൈകുന്നേരം 6:30 ന് ആയിരുന്നു അപകടം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനിൽ യാത്ര ചെയ്തിരുന്നവർ പൂർണിയ ജില്ലയിൽ നിന്നുള്ളവരാണ്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നും ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും ശിഖർ ചൗധരി പറഞ്ഞു.
Kerala
പൊന്നാനി: ബിഹാർ ഒരുനാൾ കേരളം പോലെയാകാൻ ആഗ്രഹിക്കുന്നുവെന്ന് ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
മോദി സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തമുണ്ടായപ്പോഴും കേന്ദ്രം കേരളത്തിന് ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി എൽഡിഎഫ് സർക്കാർ നേരിട്ടതായും തേജസ്വി യാദവ് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സർവമേഖലയിലും വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ മുന്നോട്ടുകൊണ്ടുപോയി. സംഘപരിവാർ ഭരണഘടനപോലും മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ സംവരണം പ്രധാനമാണ്. ആ പോരാട്ടം സാംസ്കാരിക വിപ്ലവമാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർക്ക് ദാരുണാന്ത്യം. നളന്ദയിലെ ശീതളാഷ്ടമി ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. അനിയന്ത്രിതമായ ജനത്തിരക്കാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും.
പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില്‍ നാലു മാസം മാത്രമാണ് നിതീഷ് ഇരുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ അതികായന് ഉചിതമായ പടിയിറക്കം നൽകിയില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗൺസിൽ അംഗത്വവും തിങ്കളാഴ്ച രാജിവെക്കും. നിതിഷ് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെഡിയു നേതൃത്വം സ്ഥിരീകരിച്ചു.
നിതീഷിന്റെ പകരക്കാരനായി ജെഡിയുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില്‍ വെറും നാലു മാസത്തോളം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര്‍ രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ച അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെഡിയു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റുമാണ് നേടിയത്.
National
ന്യൂഡൽഹി: ഗിരിധരി യാദവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ജെഡി-യു ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസയച്ചു. ലോക്സഭയിലെ ജെഡി-യു പാർലമെന്ററി പാർട്ടി നേതാവ് ദിലേശ്വർ കാമെയ്ത്താണ് നോട്ടീസ് നൽകിയത്.
ബിഹാറിലെ ബങ്ക ലോക്സഭാ സീറ്റിൽനിന്നുള്ള എംപിയാണ് ഗിരിധരി യാദവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബങ്കയിലെ ബെൽഹാർ മണ്ഡലത്തിൽനിന്നു ഗിരിധരി യാദവിന്റെ മകൻ ചാണക്യ പ്രകാശ് രഞ്ജൻ ആർജെഡി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ജെഡി-യു നോട്ടീസ് നൽകിയത്.
National
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ജെഡിയു ദേശീയ അധ്യക്ഷനാകും.
ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ പത്രിക ഡൽഹി ജന്തർ മന്തറിലെ പാർട്ടി ആസ്ഥാനത്തു സമർപ്പിച്ചിട്ടുണ്ട്. മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ നിതീഷ് എതിരില്ലാതെ അഞ്ചാം തവണയും പാർട്ടിയുടെ തലപ്പത്തേക്കെത്തും.
ഞായറാഴ്ച വരെ നാമനിർദേശ പ്രക്രിയ തുടരുമെന്നും ഈ കാലയളവിൽ മറ്റു സ്ഥാനാർഥികളാരും പത്രിക സമർപ്പിച്ചില്ലെങ്കിൽ നിതീഷ് കുമാർ ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അനിൽ ഹെഗ്ഡെ പറഞ്ഞു.
ബിഹാറിൽനിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നിതീഷ്കുമാർ വൈകാതെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും പകരം ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭയിൽ നിതീഷിന്റെ മകൻ നിഷാന്ത്കുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ ആണ് വെട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ ഉൾപ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാൽ ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
National
പാറ്റ്ന: ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു ക്രൂരകൃത്യം. അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സഹായത്തിനായി ബഹളമുണ്ടാക്കിയ പെൺകുട്ടിയെ പ്രതികൾ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാൾ നേരത്തെയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുടുംബം ആരോപിക്കുന്നു.
ഛപ്ര സദാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
National
പറ്റ്ന: രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ സംസ്ഥാന യാത്രയ്ക്കൊരുങ്ങി ജെഡിയു നേതാവും നിതീഷ് കുമാറിന്റെ മകനുമായ നിശാന്ത് കുമാർ. ഇന്നലെ പറ്റ്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാറിലെ 38 ജില്ലകളിലൂടെയും യാത്ര നടത്താൻ താൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും-നിശാന്ത് കുമാർ പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാ സ്ഥാനാർഥിയായതിനു പിന്നാലെയാണ് നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം.
നിശാന്ത് കുമാറിനെ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് സംസ്ഥാന യാത്ര സംബന്ധിച്ചുള്ള പ്രഖ്യാപനം.
National
പാറ്റ്ന: നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയതിന്റെ പിന്നാലെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം.
ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായിൽ നിന്നാണ് നിഷാന്ത് കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ലാലൻ സിംഗ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എന്നാൽ മകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശന വേളയിൽ നിതീഷ് കുമാർ സന്നിഹിതനായിരുന്നില്ല. എൻജിനീയറിംഗ് ബിരുദധാരിയായ നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെഡിയു നേതാക്കൾ സ്വാഗതം ചെയ്തു.
പാർട്ടിയിൽ സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്ന് നിഷാന്ത് പറഞ്ഞു. പിതാവ് രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താൽപര്യമാണ്. ഞാൻ അത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും. തുടർന്ന് ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിഷാന്ത് കുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും.
National
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ രാജിവയ്ക്കുന്നതോടെ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെഡിയുവും ബിജെപിയും കൂടിയാലോചിച്ചാണ് തീരുമാനമെന്നാണ് സൂചന.
അതേസമയം, നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തി.
ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്.
സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച് സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.
National
പാറ്റ്ന: ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ രാജീവ് സാഹ്നി, കൃഷ്ണ കുമാർ, രവീന്ദ്ര സാഹ്നി, വിജയ് സാഹ്നി എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിൽനിന്നുവന്ന വിഷവാതകം ശ്വസിച്ചതുമൂലം ഇവർ അബോധാവസ്ഥയിലാവുകയായിരുന്നു. പ്രദേശവാസികൾ ഉടൻതന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചെന്നും അന്വേഷണം തുടരുകയാണെന്നും ബൊഖ്ര പോലീസ് അറിയിച്ചു. ടാങ്ക് വ്യാജമദ്യം നിർമിക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഉദ്യോഗസ്ഥൻ, ആരോപണം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി.
National
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്. ഹോളി ആഘോഷദിനങ്ങളിൽ നിഷാന്ത് ജനതാദൾ (യു) അംഗത്വം സ്വീകരിക്കുമെന്നു നിതീഷിന്റെ അടുപ്പക്കാരനായ മന്ത്രി ശ്രാവൺകുമാർ പറഞ്ഞു.
യുവജനങ്ങളുടെയും ജനതാദൾ (യു) പ്രവർത്തകരുടെയും ആവശ്യപ്രകാരമാണു നിഷാന്ത് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ഏതുതരം ചുമതലയാണ് നിഷാന്തിന് നൽകേണ്ടതെന്നു പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നു പറഞ്ഞ ശ്രാവൺ അതുപക്ഷെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു.
നിതീഷ് കുമാറിന്റെ ശരീരഭാഷയും മാന്യതയും ലാളിത്യവും ലഭിച്ചിട്ടുള്ള എൻജിനിയറിംഗ് ബിരുദധാരിയാണ് നിഷാന്ത് എന്നായിരുന്നു മന്ത്രി അശോക് ചൗധരിയുടെ അഭിപ്രായം.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ച് ബിജെപി. ബിഹാറിൽ നിന്നാണ് നിതിൻ നബീൻ മത്സരിക്കുക. നിതിൻ നബീനിന് പുറമെ എട്ട് സ്ഥാനാർഥികളുടെ പേരുകൾ കൂടി ബിജെപി പുറത്തുവിട്ടു.
ബീഹാർ, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്. എന്നാൽ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കി.
ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന്‍ നബീന്. ദേശീയ അധ്യക്ഷനായുള്ള ജെ.പി. നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെട്ടത്.
National
പാറ്റ്ന: പാറ്റ്നയിൽ പക്ഷിപ്പനി പടരുന്നു. ബിഹാർ വെറ്ററിനറി കോളജിലെ പൗൾട്രി റിസർച്ച് സെന്ററിലെ ഇറച്ചിക്കോഴികളിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത ശനിയാഴ്ചവരെ പാറ്റ്ന മൃഗശാലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
National
പട്ന: ഡൽഹി പോലീസിലെ ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയയിൽ വ്യാജ മരുന്നു നിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുന്‍പ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു.
ഇവിടെനിന്ന് അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. യാതൊരു ലൈസൻസുമില്ലാതെയാണ് ഗയയിൽ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പോലീസ് അറസ്റ്റു ചെയ്തു.
പരിശോധനയിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോ പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി. മരുന്നു നിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉത്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു.
വേദനസംഹാരികൾ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വിൽപന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾ നിയമവിരുദ്ധമായാണ് വാങ്ങിയിരുന്നത്.
National
ഔറംഗാബാദ്: ആണ്‍കുട്ടികളുമായി ഇടപഴകിയതിനു മാതാപിതാക്കൾ ശകാരിച്ചതിനെതുടർന്ന് നാലു പെണ്‍കുട്ടികൾ ജീവനൊടുക്കിയതായി പോലീസ്. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ ഹസ്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ ദളിത് സെറ്റിൽമെന്റ് കോളനിയൽ ജനുവരി 29നാണ് സംഭവം.
10നും 14നും ഇടയിൽ പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇതിൽ ഒരാൾ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. വീടിനു സമീപത്തുള്ള വയലിൽവച്ചാണ് കുട്ടികൾ വിഷം കഴിച്ചത്. ഇതിലൊരാൾ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം ചെയ്യാതെ അന്നേ ദിവസംതന്നെ സംസ്കാരം നടത്തിയിരുന്നു. ഈ വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആണ്‍കുട്ടികളുമായി ഇടപഴകിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ശകാരിച്ചതിനാലാണു വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ മൊഴിയിൽ പറയുന്നുവെന്ന് ഔറംഗാബാദ് പോലീസ് സൂപ്രണ്ട് അംബരീഷ് രാഹുൽ പറഞ്ഞു.
അതേസമയം, കുട്ടികൾ കളിക്കാൻ പോയിരുന്നുന്നെന്നും പിന്നീട് വയലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Kerala
പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറ് വയസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു കൊന്നു. പട്വ പൊഖാർ പ്രദേശത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ തെരുവ് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധച്ച വീട്ടുകാർ വീടിന് അടുത്തുള്ള കുളത്തിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ആറ് മുതൽ എട്ട് വയസ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ കുളത്തിന് സമീപം ഒരുമിച്ച് കളിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഇതിനിടെ സ്ഥലത്തെത്തിയ അയൽവാസിയായ 22 വയസുകാരൻ വികാസ് മഹ്തോ കുട്ടികളിൽ ഒരാളെ ഇവിടെ നിന്നും കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിൽ നിന്നും പോലീസ് രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്സിൽ നിന്നും ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സൺഷേഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് റൂമിൽ സൂക്ഷിക്കുകയായിരുന്നു.
കൊണ്ടോട്ടി പോലീസും ഡാൻസാഫു ചേര്‍ന്നാണ് ഉമേഷിനെ പിടികൂടിയത്.
National
ന്യൂഡൽഹി: തങ്ങൾ മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് ബിഹാറിലെ ആറ് കോണ്‍ഗ്രസ് എംഎൽഎമാർ. വെള്ളിയാഴ്ച ഡൽഹിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാർ നിലപാട് അറിയിച്ചത്.
കോണ്‍ഗ്രസ് എംഎൽഎമാർ ഒന്നടങ്കം ജെഡി-യുവിൽ ചേരുമെന്നായിരുന്നു അടുത്തിടെ വന്ന റിപ്പോർട്ട്. ബിഹാറിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലവരുവിന്റെ അനുനയനീക്കമാണ് എംഎൽഎമാരുടെ കൂറുമാറ്റം തടഞ്ഞത്.
അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. ബജറ്റ് സമ്മേളനത്തിൽ പാർട്ടിയുടെ നയത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് നേതൃത്വം വിളിപ്പിച്ചതെന്നാണ് എംഎൽഎമാർ വിശദീകരിച്ചത്.
National
പാറ്റ്ന: ബിഹാറിലെ രാഷ്ട്രീയ യുദ്ധം അവസാനിച്ചിട്ടില്ലെന്നും തുടക്കം മാത്രമാണെന്നും പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ലെന്നും ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പൊതുവേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"ഇത് പോരാട്ടത്തിന്റെ അവസാനമല്ല. തുടക്കമാണ്. ഇപ്പോള്‍ സമയം നമുക്ക് അനുകൂലമായില്ല എന്നതിനർഥം നമ്മള് ദുര്‍ബലമായി എന്നല്ല. പാര്‍ട്ടിയും സഖ്യവും ദുര്‍ബലമല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവിടരുത്. അനീതിക്കെതിരായ പോരാട്ടം ശക്തമായി തുടരണം'.- തേജസ്വി യാദവ് പറഞ്ഞു.
ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുമെന്നും ബജറ്റ് സമ്മേളനത്തിന് ശേഷം ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബിഹാറിലെ എല്ലാ ജില്ലകളിലും താന്‍ പര്യടനം നടത്തുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഒരുവിഭാഗം മീഡിയയും വരെ പ്രതിപക്ഷത്തിനെതിരായാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും ഞങ്ങള്‍ക്ക് 1.90 കോടി വോട്ട് ലഭിച്ചു. ഇത് ഞങ്ങളുടെ പോരാട്ടത്തെയും ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയും വ്യക്തമാക്കുന്നതാണ്.
സംസ്ഥാനത്തെ 60 ശതമാനം വോട്ടര്‍മാരും നിലവിലുളള സര്‍ക്കാരിനെതിരെയാണ് വോട്ട് ചെയ്തത്. ഇത് ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.-തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
National
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിൽ. പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ആറ് എംഎൽഎമാരാണ് ബിഹാറിൽ കോൺഗ്രസിന് ആകെയുള്ളത്.
ആറ് എംഎൽഎമാരും നിതീഷ് കുമാറിന്റെ ജെഡിയു വഴി എൻഡിഎയിലേക്ക് കൂറുമാറാൻ നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം. സംഭവത്തിൽ എഐസിസി ഇടപെട്ടെങ്കിലും അനുനയന ചര്‍ച്ചയ്ക്ക് എംഎല്‍എമാര്‍ ഇതുവരെ തയാറായിട്ടില്ല.
കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച 'ദഹി-ചുര' വിരുന്നിൽ നിന്നും എംഎൽഎമാർ വിട്ടുനിന്നിരുന്നു.
നേരത്തേ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച നടത്താൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു.
മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് വിരുന്നിൽ നിന്ന് വിട്ടുനിന്നത്. അതേസമയം എംഎൽഎമാരുടെ കൂറുമാറ്റം തള്ളി രാജേഷ് റാം രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി ഒറ്റക്കെട്ടാണെന്നും രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
Kerala
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ കണ്ടെത്തി.
ബിഹാറില്‍ നിന്നുള്ള 21 കുട്ടികളെയാണ് പaലീസ് കണ്ടെത്തിയത്. 10 മുതല്‍ 13 വയസgവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്.
വിവേക് എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. കോഴിക്കോട്ടെ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തിയതാണെന്ന് കുട്ടികള്‍ പറഞ്ഞു. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നെത്തിയതാണ് കുട്ടികളെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കൃത്യമായ രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍, കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ പറഞ്ഞ സ്ഥാപനത്തെക്കുറിച്ചും രക്ഷിതാക്കളെ ബന്ധപ്പെടാനും പോലീസ് ശ്രമം ആരംഭിച്ചു.
National
പാറ്റ്ന: സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്കി പുരുഷന്മാരെ വലയിലാക്കാന്‍ 'ഓള് ഇന്ത്യ പ്രെഗ്നന്റ് ജോബ്' എന്ന പേരില്‍ സൈബര്‍ തട്ടിപ്പ്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് നടത്തുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിലൂടെയാണ് യുവാക്കളെയും തൊഴിലില്ലാത്തവരെയും ആകര്‍ഷിക്കുന്നത്.
പ്രധാനമായും ബിഹാറിലാണ് ഈ തട്ടിപ്പിന്റെ ഇരകള്‍ കൂടുതലുള്ളത്. ബിഹാറിലെ നസ്രിഗഞ്ച്, കഹുവാര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ഗ്യാംഗുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നിരവധി ഗ്യാംഗുകളെ തകര്‍ത്തു. എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ പ്രധാന കുറ്റവാളി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറയുന്നു.
തുടക്കത്തില്‍ 799 രൂപ പോലുള്ള ചെറിയ 'രജിസ്ട്രേഷന് ഫീസ്' ആവശ്യപ്പെടും. പിന്നീട് 'സെക്യൂരിറ്റി ഡെപ്പോസിറ്റ്', 'കോടതി രേഖകൾ', 'ജിഎസ്ടി ചാര്‍ജ്' എന്നിവയ്ക്കായി വന്‍ തുകകള്‍ ആവശ്യപ്പെട്ട് പണം തട്ടുന്നതുമാണ് രീതി. ഇതിനൊപ്പം ഇരകളുടെ ആധാർ, പാന്‍ കാര്‍ഡ്, ഫോട്ടോകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും, വ്യാജ രേഖകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ജോലിയോ സ്ത്രീകളോ പണമോ ഒന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് പൂര്‍ണമായും തട്ടിപ്പാണെന്നും സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിനുള്ള ഏത് ഔദ്യോഗിക ക്രമീകരണവും നിയമവിരുദ്ധമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
'നിയമപരമായി പ്രവര്‍ത്തിക്കുന്ന തൊഴിലുടമകള്‍ ഒരിക്കലും രജിസ്ട്രേഷന് ഫീസോ പ്രോസസിംഗ് ഫീസോ ആവശ്യപ്പെടില്ല. അസാധാരണമായ ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ ഒഴിവാക്കണമെന്നും. സംശയമുണ്ടെങ്കില്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പ്രാദേശിക പോലീസിലോ പരാതിപ്പെടണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
National
സമസ്തിപുർ: ബിഹാറിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. ഇയാളുടെ മകന്റെ കാഴ്ച നഷ്ടമായി. സമസ്തിപുർ ജില്ലയിലാണു സംഭവം.
ബാലേശ്വർ ഷാ ആണു മരിച്ചത്. മകൻ ബബ്ലൂ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2016 മുതൽ ചാരായനിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണു ബിഹാർ. ജനുവരി ഒന്നിനാണു ബാലേശ്വറും മകനും വ്യാജ മദ്യം കഴിച്ചത്. മൂന്നാം തീയതി ബാലേശ്വർ മരിച്ചു.
National
സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !
പാറ്റ്ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.
സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.
National
ന്യൂഡൽഹി: രാജ്യത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികളും ആണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിലെ ജാമുയിയിൽ ചരക്കുതീവണ്ടിയുടെ എട്ടു വാഗണുകൾ പാളംതെറ്റിയതിനെത്തുടർന്ന് ഹൗറ-പാറ്റ്ന-ഡൽഹി റൂട്ടുകളിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
അസൻസോൾ ഡിവിഷനിലെ ലഹാബോൺ- സിമുൽതല സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ആർക്കും പരിക്കേറ്റിട്ടില്ല. വലിയ തോതിൽ നാശനഷ്ടങ്ങളും ഉണ്ടായില്ല. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ ഭിന്നത രൂക്ഷം. ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന പാർട്ടിക്ക് നാല് എംഎൽഎമാരാണുള്ളത്. ഇവരിൽ മൂന്നു പേരും കുശ്വാഹയോട് അകൽച്ചയിലാണെന്നാണു റിപ്പോർട്ട്.
കുശ്വാഹ സംഘടിപ്പിച്ച പാർട്ടിയിൽനിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നു. കുശ്വാഹയുടെ ഭാര്യ സ്നേഹലത മാത്രമാണ് പങ്കെടുത്തത്. അന്നേ ദിവസംതന്നെ എംഎൽഎമാരായ മാധവ് ആനന്ദ്, അലോക് കുമാർസിംഗ്, രാമേശ്വർ മഹാതോ എന്നിവർ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതു ശ്രദ്ധേയമായി.
ഉപേന്ദ്ര കുശ്വാഹയുടെ മകൻ ദീപക് പ്രകാശിനു മന്ത്രിസ്ഥാനം നല്‍കിയതാണു പാർട്ടിയിലെ കലഹത്തിനു കാരണം.
നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ ദീപക് അംഗമല്ല. ഈ സമയം തങ്ങൾ പാർട്ടിക്കൊപ്പമാണെന്നും ചില പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും ആർഎൽഎം നിയമസഭാ കക്ഷി നേതാവ് മാധവ് ആനന്ദ് പറഞ്ഞു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറികൂടിയാണ് ആനന്ദ്. കോയേരി വിഭാഗത്തിന്റെ പിന്തുണയുള്ള നേതാവാണ് ഉപേന്ദ്ര കുശ്വാഹ. കഴിഞ്ഞവർഷം ബിജെപിയുടെ സഹായത്തോടെയാണ് ഇദ്ദേഹം രാജ്യസഭാംഗമായത്. കാരക്കട്ട് ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് കുശ്വാഹയ്ക്കു രാജ്യസഭാ സീറ്റ് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ആറു സീറ്റാണ് ആർഎൽഎമ്മിനു മത്സരിക്കാൻ ലഭിച്ചത്.
National
പാട്ന: ബിഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോപ് വേ ഉദ്ഘാടനത്തിന് മുൻപ് തകർന്നുവീണു. റോഹ്താസ്ഗഡ് കോട്ടയെയും രോഹിതേശ്വർ ധാം ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോപ് വേ ആണ് തകർന്നുവീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പുതുവത്സരത്തിന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് റോപ് വേ തകർന്നുവീണത്. റോപ് വേയുടെ ആദ്യ ട്രയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ടാം ട്രയലിൽ തകർന്നു വീഴുകയായിരുന്നു.
റോപ് വേ പൊട്ടിവീണതിന് പിന്നാലെ തൂണുകളും തകർന്നുവീണിരുന്നു. 2019ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടതാണ് പദ്ധതി. 2020 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. 70 കിലോമീറ്റർ യാത്ര മിനിറ്റുകളായി കുറയ്ക്കുന്നതായിരുന്നു പദ്ധതി.
Sports
റാഞ്ചി: ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റിക്കാർഡ് സ്വന്തമാക്കി ബിഹാർ. വിജയ് ഹസാരെ ട്രോഫിയിലെ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 574 റൺസാണ് എടുത്തത്.
2022-ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെയും 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയുടെയും മികവിലാണ് ബിഹാർ കൂറ്റർ സ്കോർ പടുത്തുയർത്തിയത് .
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വിജയിച്ച് ഒരു മാസത്തിന് ശേഷം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
നിതീഷ് കുമാറിനൊപ്പം ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ രാജീവ് രഞ്ജൻ സിംഗും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വികസിത ബിഹാറിന്റെ ലക്ഷ്യങ്ങളെക്കുറിള്ള മാർഗ നിർദേശം മോദി നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൗധരി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
നേരത്തെ, നിതീഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷായുമായി കൂടികാഴ്ച നടത്തുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയുകയും ചെയ്തിരുന്നു.
243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ 202 സീറ്റുകളും എൻഡിഎ ആണ് നേടിയത്. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും ലോക് ജനശക്തി പാർട്ടി 19 ഉം ഹിന്ദുസ്ഥാനി ആവാം മോർച അഞ്ചും രാഷ്ര്ടിയ ലോക് മോർച നാല് സീറ്റുകളും നേടി വിജയിച്ചു.
National
പാറ്റ്ന: ബിഹാറിലെ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ എംപി. മുൻപ് ബിഹാറിലെ സ്ഥിതി മോശമാണെന്ന് താൻ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറിൽ നല്ല റോഡുകൾ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ബിഹാറിൽ നളന്ദ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തരൂർ. 20 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം നളന്ദയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അതിന്റെ പൈതൃകത്തെക്കുറിച്ച് താൻ അത്ഭുതപ്പെട്ടു.
ഇപ്പോൾ കാമ്പസ് കാണാനും വിദ്യാർഥികളുമായി സംവദിക്കാനും സാധിച്ചത് സന്തോഷകരമായ കാര്യമാണ്. നളന്ദയെ മുന്നോട്ട് കൊണ്ടുപോകണം. അതിൽ സംശയമില്ല. സർക്കാർ പൂർണ പിന്തുണ നൽകണമെന്നും ശശി തരൂർ പറഞ്ഞു.
National
പാറ്റ്ന: ആയുഷ് ഡോക്ടർമാർക്കുള്ള നിയമനക്കത്ത് വിതരണച്ചടങ്ങിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയ മുസ്ലിം വനിതാ ഡോക്ടർ നുസ്രത്ത് പർവീൺ ജോലി ഉപേക്ഷിച്ചതായി മാധ്യമ റിപ്പോർട്ട്.
അതേസമയം, ഇക്കാര്യം തനിക്കറിയില്ലെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു. വനിതകളോട് എല്ലായ്പോഴും ബഹുമാനമുള്ളയാളാണു മുഖ്യമന്ത്രി നിതീഷ്കുമാറെന്ന് പാണ്ഡെ കൂട്ടിച്ചേർത്തു.
നിതീഷ്കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു.വനിതാ ഡോക്ടറോടു നിതീഷ്കുമാർ മാപ്പു ചോദിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കണമെന്നും നിതീഷ്കുമാറിനോട് ഒമർ ആവശ്യപ്പെട്ടു
National
ന്യൂഡൽഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പുകളുടെ മന്ത്രിയാണ് നിതിൻ നബീന്.
നിതിന്‍ ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.
മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006ല്‍ നിതിൻ നബീൻ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2010 മുതൽ ബംഗിപുർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.
നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇത്തരത്തിൽ 2019ൽ ആദ്യം ദേശീയ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്.
National
പാറ്റ്ന: ബീഹാറിൽ മൂന്ന് കുട്ടികളെ കൊന്ന് പിതാവ് ജീവനൊടുക്കി. മുസാഫർപുരിലാണ് സംഭവം. അമർനാഥ് റാം(35)ആണ് മക്കളെ കൊന്ന് ജീവനൊടുക്കിയത്.
അഞ്ച് മക്കളെ കൊല്ലാനാണ് അമർനാഥ് ശ്രമിച്ചത്. ഇതിൽ രണ്ടുപേർ രക്ഷപെട്ടു. അനുരാധ കുമാരി (12), ശിവാനി കുമാരി (11), രാധിക കുമാരി (ഏഴ്) എന്നിവരാണ് മരിച്ചത്. ശിവം കുമാർ (ആറ്), ചന്ദൻ കുമാർ (അഞ്ച്) എന്നിവർ രക്ഷപെട്ടു.
രക്ഷപ്പെട്ട രണ്ട് കുട്ടികളും ചികിത്സയിലാണ്. അമർനാഥിന്റെ ഭാര്യ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതോടെ മാനസികമായി ബുദ്ധിമുട്ടിയിരുന്ന അമർനാഥ് സാമ്പത്തിക പ്രശ്നങ്ങളും നേരിട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ച പോലീസ്, കേസ് അന്വേഷിക്കുന്നുണ്ട്.
Sports
കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.
മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്സുകളും 20 ഫോറുകളും വൈഭവിന്റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്റെയും നിഖിൽ നായക്കിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.
പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവായി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ തെരഞ്ഞെടുത്തു.
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു.
243 അംഗ സഭയില്‍ 202 സീറ്റുകളോടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുകയായിരുന്നു. പ്രതിപക്ഷത്തിനാകട്ടെ വെറും 35 സീറ്റുകള്‍ മാത്രമാണുള്ളത്, ഇതില്‍ 25 ഉം ആര്ജെഡിയുടേതാണ്.