പാറ്റ്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനാവശ്യമെന്ന് വിശേഷിപ്പിച്ച് ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കുന്നതിനേക്കാൾ നല്ലത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നതാണെന്ന മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. പെൺകുട്ടികൾ പൊതുപ്രതിഷേധങ്ങൾക്കോ മറ്റോ പുറത്തിറങ്ങുന്നതിന് പകരം വീട്ടിലിരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് അവർക്ക് അവകാശമില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിച്ചുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി.
രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മിഥിലേഷ് തിവാരി ഒരു അധ്യാപകനായിരുന്നു. പാറ്റ്നയിൽ സ്വന്തമായി ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം 2025-ലെ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. 1990 മുതൽ ബിജെപിയിൽ സജീവമാണ്.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൈക്കിളും യൂണിഫോമും നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനത്താണ് ഒരു വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഇത്തരം പിന്നോക്ക ചിന്താഗതി ഉണ്ടാകുന്നത്. മന്ത്രിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Tags : Bihar Education Minister Latest News