പാറ്റ്ന: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ നവവധുവിനെ ചുട്ടുകൊന്നു. ബിഹാറിലെ അറായിൽ നടന്ന ദാരുണ സംഭവത്തിൽ സഞ്ജുകുമാരി (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് വിനോദ് പാലിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏഴിനായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഒരു മാലകൂടി നൽകണമെന്ന് വിനോദിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നൽകാമെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ വിനോദിന്റെ വീട്ടുകാർ തയാറായിരുന്നില്ല.
കഴിഞ്ഞ ദിവസം ഇരു വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. സ്ഥിതി വഷളാണെന്ന് മനസിലായതോടെ സഞ്ജുവിന്റെ വീട്ടുകാർ വിനോദിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നപ്പോഴാണ് സഞ്ജുകുമാരി കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. വിവരം പുറത്തറിഞ്ഞെന്ന് മനസിലായതോടെ വീട് പൂട്ടി ഭർതൃവീട്ടുകാർ ഒളിവിൽ പോയിരുന്നു.
തുടർന്ന് കേസെടുത്ത പോലീസ് വിനോദ്, വിനോദിന്റെ മാതാവ്, സഹോദരൻ, സഹോദരി എന്നിവരെ അറസ്റ്റ് ചെയ്തു. ഭര്‍തൃമാതാവും വീട്ടുകാരും ചേര്‍ന്ന് ശാരീരികമായും മാനസികമായും സഞ്ജുകുമാരിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.