ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ
പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, പ്രശാന്ത് കിഷോർ താൻ രൂപീകരിച്ച 'ജൻ സൂരജ് പാർട്ടി'യുടെ സ്ഥാനാർത്ഥിയായി മത്സരിക്കും. ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാനുള്ള പ്രശാന്ത് കിഷോറിന്റെ തീരുമാനം.
ബിജെപിയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ഇവിടെ സിറ്റിംഗ് എംഎൽഎ ബിജെപിയുടെ നിതിൻ നബിനാണ്. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രേഖാ കുമാരിയെ 51,000-ത്തിലധികം വോട്ടുകൾക്കാണ് നിതിൻ നബിൻ പരാജയപ്പെടുത്തിയത്. അന്ന് ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വന്ദന കുമാരി 7,717 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഈ മത്സരം. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ബദലായി ജൻ സൂരജ് പാർട്ടിയെ ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യുവാക്കൾക്കും തൊഴിലില്ലായ്മയ്ക്കും മുൻഗണന നൽകുന്ന പ്രചാരണമായിരിക്കും തന്റേതെന്ന് അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.
മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, ഇപ്പോൾ സ്വന്തം പാർട്ടിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ബങ്കിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാനും, ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാനും സഹായിക്കുമെന്നാണ് ജൻ സൂരജ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർട്ടി പുറത്തുവിടും. ബിഹാറിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Tags : Prashant Kishor Jan Suraj Party Bihar Bankipore Latest News