പ്രതീകാത്മക ചിത്രം
കോൽക്കത്ത: ആഗോള പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. 'ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്' പുറത്തുവിട്ട 2026-ലെ പട്ടിക പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം കൂടുതൽ പിന്നിലേക്ക് പോയത് യാത്രാ പ്രേമികൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
മറ്റ് പല പാസ്പോർട്ട് സൂചികകളും വിസ രഹിത യാത്രാ സൗകര്യങ്ങളെ മാത്രം അടിസ്ഥാനമാക്കുമ്പോൾ, ഈ റാങ്കിംഗ് കൂടുതൽ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെങ്കിലും, അന്താരാഷ്ട്ര യാത്രാ സൗകര്യം എന്ന ഘടകത്തിൽ ഇന്ത്യ 136-ാം സ്ഥാനത്താണുള്ളത്. ഇതാണ് ആഗോള റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
നിലവിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഇല്ലാതെ അല്ലെങ്കിൽ 'വിസ ഓൺ അറൈവൽ' സൗകര്യത്തോടെ യാത്ര ചെയ്യാൻ കഴിയുക. യാത്രാ സൗകര്യത്തിൽ പിന്നിലാണെങ്കിലും, ജീവിതനിലവാര സൂചികയിൽ ഇന്ത്യ 11-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത് ശ്രദ്ധേയമാണ്.
യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡും ഫിൻലാൻഡുമാണ് തൊട്ടുപിന്നാലെ. പാസ്പോർട്ട് റാങ്കിംഗുകൾ തമ്മിലുള്ള വ്യത്യാസം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിവെക്കാറുണ്ട്. 'ഹെൻലി പാസ്പോർട്ട് ഇൻഡക്സ്' പ്രകാരം ഇന്ത്യ ഏകദേശം 80-ാം സ്ഥാനത്താണ്.
വിസ രഹിത യാത്രകളെ മാത്രം അടിസ്ഥാനമാക്കിയാണ് അവർ റാങ്കിംഗ് നിശ്ചയിക്കുന്നത്. എന്നാൽ, 'ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സ്' നിക്ഷേപ സാധ്യതകളെയും സാമൂഹിക സാഹചര്യങ്ങളെയും കൂടി പരിഗണിക്കുന്നതിനാലാണ് ഇന്ത്യയുടെ സ്ഥാനം താഴെയായി കാണിക്കുന്നത്.
Tags : Indiam Passport Latest News Global Ranking