പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
കോൽക്കത്ത: ക്ഷേമപദ്ധതികളുടെ വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുൻപ് നിലവിലുണ്ടായിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായി സുവേന്ദു അധികാരി സർക്കാർ 'അന്നപൂർണ്ണ യോജന' എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സുവേന്ദു സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവുമാണ് അന്നപൂർണ പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്നാൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകർ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. മൂന്നോ അതിലധികമോ വിവാഹം കഴിച്ച വ്യക്തികളെ ക്ഷേമപദ്ധതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്ക് സഹായം നിഷേധിക്കപ്പെടും. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് സംസ്ഥാന സഹായങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകർ തങ്ങളുടെ പൗരത്വ രേഖകൾ, റേഷൻ കാർഡ്, സ്വത്തുവകകൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിലെ സർക്കാർ ജോലി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷത്തോളം അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം.
അധികാരമേറ്റതിന് പിന്നാലെ ക്ഷേമമേഖലയിൽ വലിയ അഴിച്ചുപണികളാണ് സുവേന്ദു അധികാരി സർക്കാർ നടത്തിയത്. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുകയും, ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ സംസ്ഥാനവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, മദ്യശാലകൾക്ക് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുസുരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരികയും ചെയ്തത് സുവേന്ദു സർക്കാരിന്റെ ശ്രദ്ധേയമായ നടപടികളാണ്.
Tags : West Bengal Chief Minister Suvendu Adhikari Latest News