ഹോർമുസ് കടലിടുക്കിൽ കൂടി സഞ്ചരിക്കുന്ന ചരക്കുക്കപ്പലുകൾ
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് ഇറാൻ ഔദ്യോഗികമായി സർവീസ് ഫീസ് ഏർപ്പെടുത്തി. യുഎസുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിന് ശേഷം നിലനിന്നിരുന്ന 60 ദിവസത്തെ സൗജന്യ പാസേജ് കാലാവധി അവസാനിച്ചതോടെയാണ് പുതിയ നടപടി.
എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിലായിരിക്കില്ല ഈ ഫീസ്. ഇറാനുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും ഫീസിൽ 'പ്രത്യേക ഇളവുകൾ' നൽകുമെന്ന് ഇറേനിയൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണ വിപണിയുടെ സുപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തിപ്പെടുത്താനും, അതുവഴി സാമ്പത്തികമായി നേട്ടമുണ്ടാക്കാനും ഇറാൻ ലക്ഷ്യമിടുന്നു.
തങ്ങളുടെ പരമാധികാര പരിധിയിൽ വരുന്ന ജലാശയങ്ങളിൽ സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ഇറാൻ വാദിക്കുന്നത്. എണ്ണ വിതരണത്തെയും കപ്പൽ ഗതാഗതച്ചെലവിനെയും ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ആശങ്കകളുണ്ട്. പ്രത്യേകിച്ചും ഊർജ സുരക്ഷയെ മുൻനിർത്തി, ഈ മേഖലയിൽ കപ്പലുകൾ അയക്കുന്ന രാജ്യങ്ങൾ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ എപ്രകാരം കൈകാര്യം ചെയ്യുമെന്നത് നിർണായകമാണ്.
ഊർജ വിതരണ ശൃംഖലയെയും അന്താരാഷ്ട്ര വ്യാപാരത്തെയും വലിയ രീതിയിൽ സ്വാധീനിക്കാൻ ശേഷിയുള്ള തീരുമാനമാണിത്.
Tags : Strait of Hormuz Iran Latest News