പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ രാജിവയ്ക്കുന്നതോടെ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെഡിയുവും ബിജെപിയും കൂടിയാലോചിച്ചാണ് തീരുമാനമെന്നാണ് സൂചന.
അതേസമയം, നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തി.
ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്.
സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച് സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.
Tags : Bihar Nitish kumar chief minister son Deputy Chief Minister