ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്നു റദ്ദാക്കിയശേഷം പൂര്‍ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം 30 പേര് അറസ്റ്റിലായി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില്‍ നീറ്റായുള്ള ആള്‍മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്ഥിയില്നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സിം കാര്‍ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ഓരോ വിദ്യാര്ഥിക്കുംവേണ്ടി പകരം ആള്‍മാറാട്ട സംഘത്തിലെ ആള് പരീക്ഷയെഴുതുന്നതിന് 10 മുതല്‍ 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്‍നിന്ന് 30 മുതല്‍ 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 20 ലക്ഷം പേര് എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല്‍ പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്‍മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.
ലഖിസറായിയില്‍ നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തിയ ആള്‍മാറാട്ട റാക്കറ്റിനെ ബിഹാര്‍ പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്‍പുര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, കെആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണു പ്രതികള്‍ വലയിലായത്.
പാറ്റ്ന മെഡിക്കല്‍ കോളജ്, ഗയ എഎന്‍എം മെഡിക്കല്‍ കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്യു എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവരില്‍ പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന് ചുമതലയുണ്ടായിരുന്ന ഏജന്‍സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.
ഗയയിലെ എഎന്‍എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി അര്പിത് രാജാണ് ആള്‍മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി രവിശങ്കറാണ് ഈ ഓപ്പറേഷന് ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കുടുതല്‍ പേര് റാക്കറ്റില്‍ പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.
പാറ്റ്ന മെഡിക്കല്‍ കോളജില്‍ (പിഎംസിഎച്ച്) നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്‍പുര്‍ ഹൈസ്കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.
പരീക്ഷാ പ്രക്രിയയില്‍ ഉള്‍പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷന് നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്കു പകരം പരിശീലനം ലഭിച്ച പ്രോക്സികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചത്.
ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്‍, ഹാജര്‍ രേഖകള്‍, ഡിജിറ്റല്‍ രേഖകള്‍, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.