ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയായി നാടകീയ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതിയെത്തുടർന്നാണ് നടപടി. പത്രിക തള്ളിയതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനാകും.
മീനാക്ഷി നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. തെലങ്കാനയിലുള്ള ഒരു കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസ് നേതാവ് തന്റെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും, നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നിർബന്ധമായും നൽകേണ്ട രേഖകൾ മറച്ചുവെച്ചത് നിയമലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഈ വാദം അംഗീകരിച്ചാണ് റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളിയത്.
അതേസമയം, ഇത് പൂർണമായും ഏകപക്ഷീയമായ നടപടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുന്ന കോൺഗ്രസ് വൃത്തങ്ങൾ ഉടൻ തന്നെ കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ഇതിന് പുറമെ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കോൺഗ്രസ് സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി ബോധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Tags : Congress MadhyaPradesh Latest News