‘റൂം ഫോർ ദ് റിവർ
തിരുവനന്തപുരം: കനത്ത മഴ ആശങ്ക ഉയർത്തുമ്പോൾ, വെള്ളപ്പൊക്കം തടയാൻ പിണറായി സർക്കാർ പ്രഖ്യാപിച്ച ‘റൂം ഫോർ ദ് റിവർ’ എന്ന ഡച്ച് മാതൃകയിലുള്ള പദ്ധതി എങ്ങുമെത്തിയിട്ടില്ല. ചെറുമഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന സംസ്ഥാനത്ത് ഈ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നു ധാരണയുമില്ല. 2018, 19 ലെ പ്രളയ ദുരിതത്തില്‍ കേരളം മുങ്ങിത്താണപ്പോള്‍ ’റൂം ഫോര്‍ ദ് റിവര്‍ ’ എന്ന നെതര്‍ലാന്‍ഡ് പദ്ധതി സംസ്ഥാനത്തിനെ പ്രളയക്കെടുതിയില്‍നിന്നും കരകയറ്റുമെന്നായിരുന്നു പ്രഖ്യാപനം.
തുടർ പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണു 2019 മേയിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ഇന്ത്യൻ അംബാസഡർ ആയിരുന്ന വേണു രാജാമണി, അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നെതർലൻഡ്സ് സന്ദർശിച്ച് ഈ പദ്ധതി വിലയിരുത്തിയത്.
20.85 ലക്ഷം രൂപ യാത്രയ്ക്കു ചെലവായി. മടങ്ങിയെത്തിയ ശേഷം ‘റൂം ഫോർ ദ് റിവർ’ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നെതർലൻഡ്സ് പ്രതിനിധികൾ ഇവിടെയെത്തി ചർച്ച നടത്തി. തുടർന്നു കൺസൽറ്റൻസിയെ തെരഞ്ഞെടുക്കുന്ന ടെൻഡറിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇടപെട്ടെന്ന ആരോപണം തുടക്കത്തിലേ കല്ലുകടിയായി.
തുടര്‍ന്നു പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിനു 1.38 കോടി രൂപ പഠനച്ചെലവ് നല്കി ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തി. ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സാധ്യതാ പഠനം നടത്തേണ്ടതുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു. പാരിസ്ഥിതിക പഠനം, സാമൂഹിക സാമ്പത്തിക ആഘാത പഠനം എന്നിവയും ഇവയ്ക്കൊപ്പം കാലാവസ്ഥയുടെ വിലയിരുത്തലും ആവശ്യമാണെന്നായിരുന്നു ശിപാര്‍ശ ചെയ്തിരുന്നത്. എന്നാൽ പദ്ധതിക്കായി കോടികൾ മുടക്കിയശേഷം പാതിവഴിയിൽ ഉപേക്ഷിച്ചു.
വെള്ളപ്പൊക്കം തടയാൻ നെതർലാൻഡ് സർക്കാർ ആവിഷ്കരിച്ച സുസ്ഥിര നദീജല മാനേജ്മെന്റ് പദ്ധതിയാണ് റൂം ഫോർ ദ് റിവർ. നദികൾക്ക് ഒഴുകാനായി കൂടുതൽ സ്ഥലം നൽകി പ്രളയസാധ്യത കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.
Tags :