ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷയിലെ ഒഎംആർ ഉത്തരക്കടലാസിൽ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സുപ്രീംകോടതിയിൽ. പരീക്ഷാ സമയത്ത് അടയാളപ്പെടുത്തിയ ഉത്തരങ്ങളും ഫലപ്രഖ്യാപനത്തിനുശേഷം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ലഭ്യമാക്കിയ ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഉദ്യോഗാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിംഗ് നടപടികൾ ആരംഭിക്കുന്നതിനുമുമ്പ് വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിനു മുന്നിൽ ഹർജിക്കാർ ആവശ്യപ്പെട്ടു.
600നും 650നും മുകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളാണ് പരാതിക്കാർ. പരീക്ഷയ്ക്ക് ശേഷം ആക്ഷേപങ്ങൾ ഉന്നയിക്കാൻ എൻടിഎ സമയം അനുവദിച്ച സമയത്ത് ഒഎംആർ ഷീറ്റുകളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഫലപ്രഖ്യാപനത്തിനു ശേഷമാണ് പൊരുത്തക്കേട് സംഭവിച്ചതെന്നും അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ വിശദീകരണം തേടിയപ്പോൾ നിഷേധാത്മക നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും ഹർജിക്കാർ ആരോപിച്ചു. വാദം കേട്ട ചീഫ് ജസ്റ്റീസ് കേസ് അടിയന്തരമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി.
നുണപരിശോധനാ ഹർജിയിൽ പ്രതികരണം തേടി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ മൂന്ന് പ്രതികൾ തങ്ങളെ സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ പ്രത്യേക ഫാസ്റ്റ്-ട്രാക്ക് കോടതി സിബിഐയുടെ പ്രതികരണം തേടി. മംഗൾ ലാൽ ബിവൽ, ദിനേശ് ബിവൽ, വികാസ് ബിവൽ എന്നീ മൂന്ന് പ്രതികളാണ് തങ്ങളെ പോളിഗ്രാഫിനും ബ്രെയിൻ മാപ്പിംഗിനും വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്.
തങ്ങളുടെ സത്യസന്ധത തെളിയിക്കാനും ന്യായവും സുതാര്യവുമായ അന്വേഷണത്തെ സഹായിക്കാനുമാണ് സ്വമേധയാ നുണപരിശോധനക്ക് വിധേയരാകുന്നതെന്നു പ്രതികൾ ഹർജിയിൽ വ്യക്തമാക്കി.
Tags : NEET UG Exam Students move