പവൻ ഖേര
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ പരസ്യപ്പെടുത്തിയതിനു പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വിമർശിച്ച് കോൺഗ്രസ്.
ഓപ്പറേഷൻ സിന്ദൂർ നടന്ന് രണ്ട് മാസത്തിനുശേഷം 2025 ജൂലൈ 28ന് പ്രതിരോധമന്ത്രി “ഈ ഓപ്പറേഷനിൽ നമ്മുടെ ധീരരായ സൈനികർക്ക് പരിക്കേറ്റിരുന്നില്ല” എന്നു ലോക്സഭയിൽ പറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് വിമർശനം.
രണ്ടു സാധ്യതകളാണ് എഐസിസി മാധ്യമവിഭാഗം തലവൻ പവൻ ഖേര ചൂണ്ടിക്കാട്ടുന്നത്. ഒന്നുകിൽ ആറ് സൈനികർ വീരമൃത്യു വരിച്ചതിനെക്കുറിച്ച് പ്രതിരോധമന്ത്രി അറിഞ്ഞിരുന്നില്ല. സ്വന്തം മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിക്ക് അറിവില്ലെന്നത് ഗുരുതരമാണ്. അതല്ലെങ്കിൽ സത്യമറിഞ്ഞിട്ടും അദ്ദേഹം പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
സർക്കാർ ജനങ്ങളോട് കള്ളം പറയുകയെന്ന കൂടുതൽ ഗൗരവമുള്ള കാര്യമാണിതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി. ആറ് ധീരരായ സൈനികരുടെ ത്യാഗം മറച്ചുവയ്ക്കപ്പെട്ടുവെന്നും അവർ അർഹിച്ചിരുന്ന ബഹുമാനവും അംഗീകാരവും നഷ്ടപ്പെട്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.