Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.
കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്.
Kerala
കൊച്ചി: ഒരു വര്‍ഷം മുമ്പ് മുങ്ങിയ കപ്പലില്‍നിന്ന് അപകടകരമായ വസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിന്റെ ഉടമകള്‍ സമര്‍പ്പിച്ച സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളല്ലാതെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്താന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ ശാസ്ത്രീയ പഠനം ഇക്കാര്യത്തില്‍ വേണമെന്നു നിര്‍ദേശിച്ച കോടതി പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേര്‍ത്തു. ഇതുവരെ സ്വീകരിച്ച നടപടികളും ഭാവിയിലെ പദ്ധതികളും സംബന്ധിച്ച് 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
നിലവില്‍ സുരക്ഷിതമാണെന്നു പറയുമ്പോഴും പരിസ്ഥിതിക്കും തീരദേശവാസികള്‍ക്കും ഭീഷണിയായ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇപ്പോഴും കടലിലുണ്ട്.
കപ്പലിലുള്ള അതീവ അപകടകാരിയായ 339.2 മെട്രിക് ടണ്‍ കാത്സ്യം കാര്‍ബൈഡ് കടല്‍ക്ഷോഭത്തിലോ ശക്തമായ ഒഴുക്കിലോ പെട്ടു തീരത്തടിഞ്ഞാല്‍ വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമാകും. പ്ലാസ്റ്റിക് നര്‍ഡില്‍സ് അടങ്ങിയ 70 കണ്ടെയ്നറുകളും കപ്പലിലുണ്ട്. കാലവര്‍ഷം എത്തുന്നതോടെ ഇവ പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന് കുത്തുമായി മുതിർന്ന നേതാവ് തോമസ് ഐസക്ക്. പാർട്ടി ഏരിയാ കമ്മിറ്റി അംഗവും പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനയൻ പരാജയത്തെപ്പറ്റി നടത്തിയ വിലയിരുത്തൽ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് തോമസ് ഐസക്ക് രംഗത്തെത്തിയത്.
കേരളത്തിലെ നല്ലൊരു പങ്ക് ആളുകൾക്ക് സാമ്പത്തിക സഹായമൊന്നും വേണ്ട. അവർ പ്രതീക്ഷിക്കുന്നത് സൗഹാർദ്ദവും നല്ല പെരുമാറ്റവും ചിരിയുമൊക്കെയാണ്. അതെല്ലാം കുറച്ച് കുറഞ്ഞോയെന്ന് സംശയമുണ്ടെന്ന് കൂടിക്കാഴ്ചയിൽ വിനയൻ പറഞ്ഞെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
Kerala
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പലിലെ ഏഴ് നാവികരെ രാജ്യം വിടാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി രംഗത്തെത്തിയത്.
നാവികർക്കെതിരായ അന്വേഷണം തോന്നിയ പോലെയാണെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതിൽ കോടതി വിശദീകരണം ചോദിച്ചു. എംഎസ്സി എല്‍സ 3 കപ്പലിലെ ഏഴ് നാവികർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
തടഞ്ഞുവയ്ക്കപ്പെട്ട നാവികരുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയെന്നും നാവികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും കോടതി വിമർശിച്ചു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി പ്രതികരിച്ചത്. ഒരു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.
സ്വദേശത്തേക്ക് മടങ്ങാനായില്ലെങ്കില്‍ നാവികര്‍ക്ക് മാനസികാഘാതമുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ നാവികര്‍ക്ക് രാജ്യത്ത് തുടരാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിദേശ രാജ്യത്ത് ആഡംബരത്തിന്റെ മടിത്തട്ടില്‍ കഴിഞ്ഞാലും മാനസികപ്രശ്നമുണ്ടാക്കുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നാവികരുടെ ഹര്‍ജിയില്‍ ജൂണ്‍ എട്ടിനകം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ വർഷം മേയ് അവസാനത്തോടെയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായി കണ്ടെയ്നറുകളുമായി വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്.
Kerala
കൊച്ചി: സംസ്ഥാന സർക്കാർ വിദ്യാർഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നൂര്‍ബിന റഷീദ് വിമർശനവുമായി രംഗത്തെത്തിയത്.
ആര്‍ത്തവാവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് നൂര്‍ബിന റഷീദ് ആരോപിക്കുന്നു. സ്കൂളുകളിലും കോളജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് നൂര്‍ബിന കുറിച്ചു.
പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂവെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പോലീസുകാർക്കെതിരെ നടപടിയെടുത്തതിൽ വിമർശനവുമായി സിപിഎം സെക്രട്ടേറിയറ്റ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് യുഡിഎഫ് സർക്കാരിന്റെ പകപോക്കലാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
പോലീസുകാർ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. യുഡിഎഫ് സർക്കാർ തുടക്കമിട്ട പ്രതികാര നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
പോലീസിനെ രാഷ്ട്രീയ താത്പര്യത്തോടെ ഉപയോഗിക്കുന്നെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം എസ്എഫ്ഐക്കാർക്കെതിരേ നടന്ന ആക്രമണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മൂടിവയ്ക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജ്യത്തോട് മറുപടി പറയണമെന്നു കോണ്‍ഗ്രസ്.
2018ൽ എൻടിഎ (ദേശീയ പരീക്ഷാ ഏജൻസി) രൂപീകരിച്ചതുമുതൽ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കാൻ മോദിസർക്കാർ പരീക്ഷാമാഫിയകളുമായി ഒത്തുകളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
പരീക്ഷാപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഡയറക്ടർ ജനറൽ പാർലമെന്ററി സമിതിയെ അറിയിച്ചുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
പരീക്ഷയ്ക്ക് മുന്‍പുതന്നെ യഥാർഥ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ നുണ പറഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എൻടിഎ എന്നത് യുവാക്കൾക്കിടയിൽ ‘നാഷണൽ ട്രോമ ഏജൻസി’ ആയി മാറിയിരിക്കുകയാണെന്നും ജയ്റാം രമേശ് ആക്ഷേപിച്ചു.
2024ലെ നീറ്റ് പരീക്ഷയിൽ സംഭവിച്ച ക്രമക്കേട് മറച്ചുവയ്ക്കാൻ ബിജെപി സർക്കാർ ശ്രമിച്ചു. അന്ന് കുറ്റവാളികൾക്കെതിരേ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ക്രമക്കേട് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
2024ൽ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജസ്ഥാനിലെ സിക്കർ പോലുള്ള സ്ഥലങ്ങൾതന്നെയാണ് ഈ വർഷത്തെ അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത്.
കൂടാതെ അന്ന് എൻടിഎതന്നെ റദ്ദാക്കിയ 2024ലെ യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു പറഞ്ഞ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ഈ ഒത്തുകളിയുടെ ഭാഗമാണ്- ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.
മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.
പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.
Kerala
ഇടുക്കി: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ വിമർശിച്ച് സിപിഎം നേതാവ് എം.എം.മണി. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി.സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്. പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാമെന്നും മണി പരിഹസിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് വിമർശനവുമായി മണി രംഗത്തെത്തിയത്.
ഗാന്ധിജിയെ കൊന്നവരുടെ കൈയിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടി. അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാം. പിണറായി വിജയനും എം.വി.ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ യാതൊരു എതിർപ്പുമില്ല. വ്യക്തികളെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ലെന്നും മണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പി.സി.ജോർജിനും ഷോൺ ജോർജിനെതിരെയും വിമർശനം. ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിലാണ് ഇരുവർക്കുമെതിരെ വിമർശനം ഉയർന്നത്.
ഇവരുടെ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരെയും കെ.സുരേന്ദ്രനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗത്തില്‍ പറഞ്ഞു.
കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തലുണ്ട്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. വി. മുരളീധരന്റെ ജയം മികച്ച മാതൃകയാണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ പറഞ്ഞു.
Kerala
കണ്ണൂർ: നീറ്റ് യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെയും വ്യാപക ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വിമർശിച്ച് പി. സന്തോഷ് കുമാർ എംപി. ലക്ഷക്കണക്കിനു വിദ്യാർഥികളെ അനിശ്ചിതത്വത്തിലേക്കും മാനസിക സമ്മർദത്തിലേക്കും തള്ളിവിട്ടിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
“തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ തട്ടിപ്പുകളും പരീക്ഷ റദ്ദാക്കലുകളും ഈ ഭരണകാലത്ത് പരീക്ഷാ സംവിധാനത്തിന്റെ പൂർണ തകർച്ചയാണ് വെളിപ്പെടുത്തുന്നത്. അത്യന്തം പ്രയാസത്തോടും പ്രതീക്ഷയോടും കൂടി തയാറെടുത്ത വിദ്യാർഥികളെ അഴിമതിയുടെയും അയോഗ്യതയുടെയും സാമൂഹിക വിവേചനത്തിന്റേയും ഇരകളാക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കോച്ചിംഗ് സെന്ററുകൾക്കും സമ്പന്ന വിഭാഗങ്ങൾക്കും അനുകൂലമായ കേന്ദ്രീകൃത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ദരിദ്രരും ഗ്രാമീണരുമായ പിന്നാക്ക വിദ്യാർഥികളുടെ സ്വപ്നങ്ങളാണ് കേന്ദ്ര സർക്കാർ തകർക്കുന്നത്. സാമൂഹികമായും സ്ഥാപനപരമായും നീറ്റ് പരാജയപ്പെട്ടിരിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷയും എൻടിഎയും റദ്ദാക്കണം. സാമൂഹ്യനീതിയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന തരത്തിൽ ജനാധിപത്യപരവും സുതാര്യവുമായ വികേന്ദ്രീകൃത പരീക്ഷാ സംവിധാനം രൂപവത്കരിക്കണം. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി, ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയുമായി കളിച്ച എല്ലാവർക്കുമെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരന്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വി.എ. അരുൺകുമാർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്.
അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്.
അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്നും അരുൺകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ചില പുതുമുഖങ്ങളായ എംഎൽഎമാർ നിയമസഭയെ ഗൗരവമായി എടുത്തിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമായിരുന്നു ഷംസീറിന്റെ വിമർശനം.
ചില സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല. ബുക്ക് വായിച്ച് സഭാ നടപടികൾ പഠിച്ചിട്ട് കാര്യമില്ല. സഭയിലിരിക്കണം. പല സമാജികരും സഭയിലിരിക്കുന്നില്ല. അതിൽ യുഡിഎഫ് എൽഡിഎഫ് എന്നില്ല. സീനിയറായിട്ടുള്ള ആളുകൾ സഭയിൽ ഇരിക്കുന്നുണ്ട്.
പുതിയ ആളുകളെ കുറിച്ചാണ് വിമർശനമുള്ളത്. വരാൻ പോകുന്ന നിയമസഭാ സാമാജികരോട് ഒഴിഞ്ഞ് പോകുന്ന സ്പീക്കറെന്ന നിലക്ക് സഭയെ ഗൗരവമായി എടുക്കാൻ തയാറാകണമെന്ന ഉപദേശമാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ യുദ്ധത്തെ വിമർശിച്ച ലെയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പോപ്പ് രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോമൺസെൻസ് ഉപയോഗിക്കണം. വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണ്. തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേതെന്നും ട്രംപ് കുറ്റപ്പെടുത്തി.
‘പോപ്പാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ അതിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡോണാൾഡ് ജെ. ട്രംപുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലയിലായിരുന്നു സഭയുടെ ആ തെരഞ്ഞെടുപ്പ്. പോപ്പിന്റെ തെരഞ്ഞെടുപ്പ് ഞെട്ടിപ്പിക്കുന്ന അത്ഭുതം ആയിരുന്നു. അതിനുള്ള നന്ദി കാണിക്കണം’ -ട്രംപ് പറഞ്ഞു.
‘പോപ്പ് ലെയോ കുറ്റകൃത്യങ്ങളുടെയും ആണവായുധങ്ങളുടെയും കാര്യത്തിൽ ദുർബലനാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ സഹായിയും ഇടതുപക്ഷക്കാരനുമായ ഡേവിഡ് ആക്സൽറോഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. പള്ളിയിൽ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവരിൽ ഒരാളാണ് അദ്ദേഹം’ -ട്രംപ് ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന നടപടി ഒരു പോപ്പിൽ നിന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' ആണ് ട്രംപ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പോപ്പ് യുദ്ധത്തെ ശക്തമായി വിമർശിക്കുകയും ലോക സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
International
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രേലി പ്രതിപക്ഷം.
വെടിനിർത്തൽ ഇസ്രയേലിനൊരു രാഷ്ട്രീയ ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് യയ്ർ ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷ സംബന്ധിച്ച കാതലായ തീരുമാനമെടുക്കുമ്പോൾ നമ്മൾ ചർച്ചാമേശയിൽപോലുമുണ്ടായിരുന്നില്ല.
സൈന്യം ആവശ്യപ്പെട്ടതെല്ലാം ചെയ്തു. പൊതുജനങ്ങൾ അവിശ്വസനീയമായ ധീരത പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആവേശം വിതറി പ്രിയങ്ക ഗാന്ധി എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പിണറായി വിജയൻ മോദിയുടെ ബി ടീമാണെന്നും പ്രിയങ്ക ആരോപിച്ചു.
ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നതല്ല. മോദി അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി.
മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് ഇത്ര പരിഗണന ലഭിക്കുന്നത്. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണമില്ല.
കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്. സർക്കാർ ആശാസമരക്കാരുടെ ശബ്ദം അടിച്ചമർത്തി. തെരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം അവരെ കണ്ടു. ആശാവർക്കർമാർക്ക് ചെറിയ വേതനം മാത്രമാണുള്ളത്. സർക്കാർ അവരുടെ ജീവിത പ്രശ്നങ്ങൾ മനസിലാക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്.
യുഎസ്-ഇസ്രയേലിനും ഇറാനും ഇടയിൽ പാക്കിസ്ഥാനും ഒരു മധ്യസ്ഥനാണെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യക്കുള്ള ‘കനത്ത തിരിച്ചടിയായി’ അതു കണക്കാക്കപ്പെടുമെന്നും ഇതിനെല്ലാം കാരണഭൂതൻ സ്വയം പ്രഖ്യാപിത വിശ്വഗുരുവാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ സൈനികവിജയം നേടിയിട്ടും, അതിനുശേഷമുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളും വ്യാഖ്യാനങ്ങളും മോദി സർക്കാരിനു മുകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലം സൃഷ്ടിക്കുന്നതിനു കാരണമായ വിദ്വേഷകരമായ പരാമർശം നടത്തിയ ആളെ ട്രംപ് തുടർച്ചയായി ആലിംഗനം ചെയ്തതും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസം മുനീറിനു വൈറ്റ് ഹൗസ് രണ്ട് തവണ ആതിഥേയത്വം വഹിച്ചതും ചൂണ്ടിക്കാട്ടി ട്രംപിന്റെ അടുത്ത വൃത്തത്തിൽ പാക്കിസ്ഥാൻ സുഖകരമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇസ്രയേൽ സന്ദർശനം നടത്തിയത്, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വിനാശകരമായ തീരുമാനമായി രേഖപ്പെടുത്തും. മധ്യസ്ഥം വഹിക്കേണ്ട സ്ഥാനത്തുനിന്ന് നമ്മെ താഴേക്കിറക്കിയത് ഈ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ ആലിംഗനതന്ത്രം തുറന്നുകാട്ടപ്പെട്ടുവെന്നും രാജ്യമാണ് ഇതിന് വില കൊടുക്കേണ്ടി വരുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
Kerala
ആലപ്പുഴ: ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ട്. എൻഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാൽ ഇക്കാര്യം വ്യക്തമാകും.
മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവര്‍ തമ്മിലുള്ള ഡീലാണ് നടന്നിട്ടുള്ളത്. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണിത്. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാര്‍ഥി ആരാണ്? എൻഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്.
കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഡീൽ വ്യക്തമാണ്. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ശബരിമലയെ സര്‍ക്കാര്‍ കറവ പശുവാക്കി മാറ്റി. മോദിയെ തൃപ്തിപ്പെടുത്താൻ പിണറായി രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. പാലക്കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാര്‍ഥികള്‍ സിപിഎം-ബിജെപി ഡീലിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തു വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും വിലക്കയറ്റത്തിലും കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി.
പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, വിലക്കയറ്റവും തൊഴിലില്ലായ്മയും പൊതുജനങ്ങൾ എത്രത്തോളം സഹിക്കുമെന്ന് പ്രിയങ്ക ചോദിച്ചു.
പാർലമെന്റിൽ അർഥവത്തായ ചർച്ച നടത്തിയിരുന്നെങ്കിൽ ജനങ്ങളുടെ ആശങ്ക അവിടെ ഉയർത്താമായിരുന്നുവെന്നും വയനാട് എംപി അഭിപ്രായപ്പെട്ടു. പാചകവാതക വിലവർധന ചൂണ്ടിക്കാട്ടി പൊതുജനങ്ങളാണ് ഭാരം വഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
വേറിട്ട വാർത്താസമ്മേളനവുമായാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്. അടുപ്പും കുക്കറും ഗ്യാസ് സിലിണ്ടറും നിരത്തിയായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അൽക്ക ലാംബ കോണ്‍ഗ്രസ് കാര്യാലയത്തിൽ വാർത്താസമ്മേളനം നടത്തിയത്.
“പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ എന്ന് രേഖപ്പെടുത്തിയ വെളുത്ത ടീ-ഷർട്ടണിഞ്ഞായിരുന്നു മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെത്തിയത്. കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിംഗ് പുരി രാജിവയ്ക്കണമെന്നും എൽപിജി വിലവർധന ഉടൻ പിൻവലിക്കണമെന്നും അൽക്ക ലാംബ ആവശ്യപ്പെട്ടു
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് വേണ്ട രീതിയിലുള്ള ക്ഷണമില്ല. ഇത് ബിജെപിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന സർക്കാർ കൂടി വലിയ തോതിൽ പണം മുടക്കി ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ് ദേശീയപാത 66. ദേശീയപാത വികസനത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. അത് കേവലം ലക്ഷങ്ങളോ കോടികളോ അല്ല, 5,580 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നൽകിയത്.
ഈ തുക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഏതാണ്ട് 12,000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഈ വസ്തുതകൾ നിലനിൽക്കെ, ഉദ്ഘാടന വേദിയിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും.
ഓരോ റീച്ചിന്റെയും പ്രവർത്തനങ്ങൾ കൃത്യമായി റിവ്യൂ ചെയ്യുകയും, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും നാഷണൽ ഹൈവേ റീജിയണൽ ഓഫീസറും പല തവണ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം ഇല്ലാതാക്കിയാൽ ഈ ചരിത്രപരമായ സംഭാവനകളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അനുവാദം നൽകുന്നുവെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്.
ഇന്ത്യക്ക് ഇക്കാര്യത്തിൽ അനുവാദം നൽകാൻ അമേരിക്കയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
കേന്ദ്രസർക്കാർ വിദേശ നയത്തിൽ ഈ നിലപാട് തുടർന്നാൽ ഇന്ത്യ ആരിൽനിന്ന് എണ്ണ വാങ്ങണമെന്ന് ഭാവിയിൽ അമേരിക്ക തീരുമാനിക്കുമെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സ്വന്തം കാര്യം നിശ്ചയിക്കുന്നതിൽ ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായിരുന്നു. എന്നാൽ മോദിസർക്കാർ അതിനു കളങ്കം വരുത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ആഗോളക്രമത്തിൽ വ്യക്തമായ നിലപാടുള്ള രാജ്യത്തിനപ്പുറം അമേരിക്കയുടെ ഒരു സംസ്ഥാനത്തോട് കൽപ്പിക്കുന്നതുപോലെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയോടു പെരുമാറുന്നത്.
വ്യാപാരം, എണ്ണ, സൗഹൃദരാജ്യങ്ങളുമായുള്ള ദീർഘകാല ബന്ധം തുടങ്ങി സകലതും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്കു മുന്നിൽ അടിയറ വച്ചതായും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യ അമേരിക്കയുമായി വ്യാപാരക്കരാർ ഇതുവരെ ഒപ്പു വച്ചിട്ടില്ല. എന്നാൽ ഇന്ത്യക്കുമേൽ അമേരിക്ക ഇപ്പോൾ മുതൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര ആരോപിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ ഒരു ഉപഭോക്തൃരാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
International
മാഡ്രിഡ്: ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് പെദ്രോ സാഞ്ചസ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.
“ആരുടെയെങ്കിലും പ്രതികാര നടപടി ഭയന്ന്, ലോകത്തിന് ദോഷകരവും രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വിരുദ്ധവുമായ ഒരു കാര്യത്തിലും ഞങ്ങൾ പങ്കാളികളാകാൻ പോകുന്നില്ല”- സാഞ്ചസ് പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണെന്ന് സാഞ്ചസ് വിശേഷിപ്പിച്ചു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മുമ്പ് അമേരിക്ക ഇടപെടലുകൾ നടത്തിയതിന് സമാനമായി, ഇറാനിലെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ മറ്റൊരു ചെലവേറിയ സൈനിക നടപടിയിലേക്ക് നയിച്ചേക്കാം. സ്പെയിനിന്റെ നിലപാട് യുദ്ധം വേണ്ട എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെയും സ്പെയിൻ തുറന്നെതിർത്തിരുന്നു. വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിനെതിരേയും സ്പെയിൻ ശക്തമായ നിലപാടെടുത്തിരുന്നു.
Kerala
കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ് എസ് - എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
ഗണേഷ് കുമാർ ഒരു ലോക ചതിയനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചത്. ഗണേഷിന് സദാചാരബോധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
പത്തനംതിട്ട : ചികിത്സാ പിഴവ് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം വീണാ ജോര്‍ജ് തള്ളി. തന്റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ലതാൻ. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
Kerala
തൃശൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിനുമുന്നിൽ അജ്ഞാതർ റീത്തുവച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ. രാജൻ.
ഇത്തരം നടപടികൾ ആർക്കും ഗുണംചെയ്യില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുകയാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിനുപിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്നു കരുതുന്നില്ല. ആരെങ്കിലും പ്ലാൻ ചെയ്ത് തയാറാക്കിയ ഒന്നായി ഇതിനെ കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.
Kerala
കൊച്ചി: "അഭിലാഷം’ സിനിമയുടെ സംവിധായകന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി കോടതി.
അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ട് അറസ്റ്റിനുമുമ്പ് നോട്ടീസ് നല്‍കിയില്ലെന്നും ഹില്‍ പാലസ് പോലീസിനോട് ചോദിച്ചു.
നിയമം പാലിച്ചല്ല അറസ്റ്റെന്നു ചൂണ്ടിക്കാട്ടി സംവിധായകന് ഷംസു സെയ്ബ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചത്.
നിര്‍മാതാവിന്റെ അനുമതിയില്ലാതെ മാസ്റ്റര്‍ പ്രിന്റ് കൈവശപ്പെടുത്തുകയും ചിത്രീകരണം വൈകിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
National
ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്‍ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യതലസ്ഥാനത്തെ ഗ്യാസ് ചേംബറിനോട് ഉപമിച്ച അദ്ദേഹം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ശുദ്ധവായു ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന രാജ്യതലസ്ഥാന നഗരിയിലെ വായുഗുണനിലവാരത്തെ വിമർശിച്ച് പാർട്ടിയുടെ മുതിർന്ന നേതാവുകൂടിയായ യോഗി ആദിത്യനാഥ് രംഗത്തു വന്നത് ചർച്ചയായിട്ടുണ്ട്.
ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിന് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ക്ലൗഡ് സീഡിംഗ് അടക്കമുള്ള പദ്ധതികൾ നടത്തിയെങ്കിലും വേണ്ടത്ര ഫലമുണ്ടാകാതിരുന്നതോടെ സുപ്രീംകോടതിയിൽനിന്നുൾപ്പെടെ രൂക്ഷവിമർശനം നേരിട്ടിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പന്റെ വിഗ്രഹം സ്വർണമായിരുന്നെങ്കിൽ അതും ചിലർ അടിച്ചുമാറ്റിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിൽ നടത്തിയ അയ്യപ്പ സംഗമം ധൂർത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് 500 കട്ടിലെന്ന കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേയ്ക്ക് പോയത്. മന്ത്രി വി.എൻ. വാസവന് കച്ചേരി എന്താ, ഗാനമേള എന്താ എന്ന് അറിയില്ല.
വാസവൻ രാജി വയ്ക്കണം. അതിൽക്കുറഞ്ഞ ഒത്തുതീർപ്പിനും ഞങ്ങൾ തയാറല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്.
എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാവുക. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
National
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയ്ക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരേ ഇത്തരത്തിൽ എഴുതാൻ എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഒരു അഭിഭാഷകയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണു ദീപ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടതി പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും അപമാനിച്ചിട്ടില്ലെന്നും ദീപ പറഞ്ഞെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
Kerala
തൃശൂർ: സംസ്ഥാനത്തു ഭരണമാറ്റം ആവശ്യമാണെന്നു പറഞ്ഞ സാഹിത്യ അക്കാദമി പ്രസിഡന്റ കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നെന്നു പലവട്ടം പറഞ്ഞിട്ടുള്ള സച്ചിദാനന്ദന്റെ വിചിത്രമായ പ്രതികരണമായി കേരളമിതിനെ കണക്കാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്ന മുദ്രാവാക്യം തുടങ്ങിവച്ചത് എം.എൻ. കാരശേരിയാണ്. അതിന് ഇക്കുറി കൈപൊക്കുന്നതു സച്ചിദാനന്ദനും സാറാ ജോസഫുമാണ്. ഇന്നത്തെ കാന്പയിൻ സ്വഭാവം അന്നുണ്ടായിരുന്നില്ല. കോടികൾ മുടക്കി കനഗോലുവിനെ ഇറക്കി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പല അടരുകളുണ്ട്. സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമൊക്കെ അതിന്റെ ഭാഗമാണ്.
ഇടതുപക്ഷത്തെ തകർത്ത് കോണ്‍ഗ്രസിനെ ഭരണമേൽപ്പിക്കുകയെന്നതു ബിജെപി തന്ത്രമാണ്. ഇതു തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദനും സാറാ ജോസഫും അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണെന്നും കരിവെള്ളൂർ മുരളി കുറിച്ചു.
National
ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തു നിന്ന് കമ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രമാണ് കമ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനു മാറ്റമുണ്ടാകും. ത്രിപുരയിലും ബംഗാളിലും കമ്യൂണിസം അവസാനിച്ചു. കമ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കും.
ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ പിന്തുണ നൽകുന്നുണ്ട്. മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
NRI
മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂവെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില തുടങ്ങിയ ആനുകൂല്യങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ല.
കേരളത്തിലെ ജനങ്ങളോട് ബിജെപി എംപിമാർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇവിടെ വന്ന് വാചക കസറത്ത് നടത്തരുത്. എയിംസ് എവിടെ സ്ഥാപിക്കും എന്നതായിരുന്നു ചർച്ച. കേരളാ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂവെന്ന് മനസിലാക്കിയപ്പോഴാണ് ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞത്. ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു. ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു.
41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് കോർപറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്.
കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ലെന്നു മാത്രമല്ല റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്.
എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം.
വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു ദിവസങ്ങൾക്കുശേഷം മാത്രം ജിഡിപിയും ഉപഭോക്തൃ വില സൂചിക (സിപിഐ) ശ്രേണിയും പുതുതായി പുറത്തിറക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ്. ബജറ്റ് അവതരിപ്പിച്ച ഉടൻതന്നെ ഈ മാറ്റങ്ങൾക്കനുസൃതമായി ബജറ്റ് സംഖ്യകൾ പുനരവലോകനം ചെയ്യപ്പെടുമോയെന്നു ചോദിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും വിമർശിച്ചു.
2026-27 മുതൽ 2030-31 സാന്പത്തികവർഷം വരെയുള്ള കാലാവധി പരിഗണനയ്ക്കെടുക്കുന്ന 16-ാമത് സാന്പത്തിക കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി ഇന്നു ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കേന്ദ്രം ശേഖരിക്കുന്ന നികുതിവരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് നിശ്ചയിക്കുന്നതിനാൽ ബജറ്റ് പ്രഖ്യാപനം സംസ്ഥാന സർക്കാരുകൾ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണെന്നും ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു. എന്നാൽ ബജറ്റിൽ മറ്റു രണ്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി, ബജറ്റിന്റെ ഒരുപാട് സംഖ്യകൾ ജിഡിപിയുടെ നിശ്ചിത ശതമാനമായായിരിക്കും അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ചതിന് 26 ദിവസങ്ങൾക്കുശേഷം മാത്രം, ഫെബ്രുവരി 27ന് 2022-23 അടിസ്ഥാനവർഷമാക്കി പുതിയതും പരിഷ്കരിച്ചതുമായ ജിഡിപി ശ്രേണി പുറത്തുവിടും. ഇതിനാൽത്തന്നെ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് സംഖ്യകൾ ഉടൻ തന്നെ പുനരവലോകനത്തിനു വിധേയമാകുമോയെന്ന് ജയ്റാം ചോദിച്ചു.
രണ്ടാമതായി, 2024നെ അടിസ്ഥാനമാക്കിയുള്ള പുതിയ സിപിഐ ശ്രേണി ഫെബ്രുവരി 12ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിഹിതത്തിൽ പുതിയ ശ്രേണി പ്രകാരം വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ബജറ്റ് സംഖ്യകളിലും അതിന്റെ ആഘാതമുണ്ടാകും.
മൊത്ത വ്യാപാര വില സൂചികയും (ഡബ്ല്യുപിഐ) പുനരവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽ അതും പരസ്യമാക്കപ്പെടുമെന്ന് കരുതുന്നപ്പെടുന്നു. എങ്ങനെയാണെങ്കിലും ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
Kerala
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് യാതൊരു പരിഗണനയുമില്ലെന്ന് മേയർ മിനിമോൾ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പക്ഷേ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി. കെ.എൻ.ബാലഗോപാലിന് കത്തയക്കും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്.
അവയ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ലെന്ന് മേയർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻഡിഎ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി.
ആത്മാഭിമാനമുള്ളവർ ഇനിയും ട്വന്റി 20യിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരണം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചാക്കിട്ട് പിടിത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബിജെപി കേരളത്തിലും അതേ വഴികൾ പരീക്ഷിക്കുകയാണ്.
ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു എം. ജേക്കബ് പാർട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു. പി.ടി.തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു, പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു. എന്നാൽ, മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് പറയാനില്ല. ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും.
അദ്ദേഹത്തിന്റെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി. തെരുവ് നായകളെ പിടികൂടാൻ പോയ മുൻസിപ്പൽ ജീവനക്കാരെ നായ സ്നേഹികളായ അഭിഭാഷകർ ആക്രമിച്ചത് എത്ര മോശകരമായ കാര്യമാണെന്നു കോടതി ചോദിച്ചു. തെരുവ് നായ്ക്കൾ പ്രത്യേകതരം വൈറസ് വാഹകരാണെന്നും കോടതി പരാമർശിച്ചു.
എന്നാൽ, പരിസ്ഥിതിയുടെ നിലനിൽപ്പിനും പാമ്പുകളെ പോലെയുള്ള ജീവികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതും നായ്കൾ കാരണമാണെന്നാണ് മൃഗസ്നേഹികളുടെ വാദം. അതിനാൽ തെരുവ് നായ്ക്കളെ നിലനിർത്തണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, നായകൾ ഒൻപതു വയസുള്ള കുട്ടിയെ ആക്രമിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്നും ഇവയ്ക്കു ഭക്ഷണം നൽകുന്ന സംഘടന ഉത്തരവാദിത്വം ഏറ്റടുക്കുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ തങ്ങൾ കണ്ണടച്ച് ഇരിക്കണോയെന്നും സുപ്രീംകോടതി ആരാഞ്ഞു. നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എബിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീംകോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾക്കു കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാവങ്ങൾ നിസഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക്.
ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നതിനും ജർമൻ സർക്കാരിലെ മന്ത്രിമാരെ സന്ദർശിക്കുന്നതിനുമായി രാഹുൽ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് (ഐഒസി) അറിയിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് വിദേശത്തേക്കു പോകുന്നതിനെ ബിജെപി വിമർശിച്ചു. രാഹുലിനെ വിദേശ് നായകനെന്നും പര്യടനനേതാവെന്നുമാണ്’ ബിജെപി വക്താവായ ഷെഹ്സാദ് പൂനവാല പരിഹസിച്ചത്. ഒരിക്കൽക്കൂടി വിദേശ് നായക്- അദ്ദേഹം എന്തിൽ മികച്ചതാണോ അതു ചെയ്യുന്നുവെന്നും ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ വിദേശത്തായിരുന്നുവെന്നും ഷെഹ്സാദ് എക്സിൽ കുറിച്ചു.
അതേസമയം, രാഹുലിന്റെ വിദേശ സന്ദർശനത്തെ വിമർശിക്കുന്നതിനെതിരേ കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിജി അദ്ദേഹത്തിന്റെ ജോലിയുടെ പകുതി സമയവും രാജ്യത്തിനു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷനേതാവിന്റെ സന്ദർശനത്തിനെക്കുറിച്ച് എന്തുകൊണ്ടാണ് അവർ ചോദ്യങ്ങളുയർത്തുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുലിന്റെ ചോദ്യങ്ങൾക്കു ബിജെപിക്ക് ഉത്തരമില്ലാത്തപ്പോൾ അവരുടെ ഏക പോംവഴി അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുകയെന്നതാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു.