മാഡ്രിഡ്: ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് പെദ്രോ സാഞ്ചസ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.
“ആരുടെയെങ്കിലും പ്രതികാര നടപടി ഭയന്ന്, ലോകത്തിന് ദോഷകരവും രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വിരുദ്ധവുമായ ഒരു കാര്യത്തിലും ഞങ്ങൾ പങ്കാളികളാകാൻ പോകുന്നില്ല”- സാഞ്ചസ് പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണെന്ന് സാഞ്ചസ് വിശേഷിപ്പിച്ചു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മുമ്പ് അമേരിക്ക ഇടപെടലുകൾ നടത്തിയതിന് സമാനമായി, ഇറാനിലെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ മറ്റൊരു ചെലവേറിയ സൈനിക നടപടിയിലേക്ക് നയിച്ചേക്കാം. സ്പെയിനിന്റെ നിലപാട് യുദ്ധം വേണ്ട എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെയും സ്പെയിൻ തുറന്നെതിർത്തിരുന്നു. വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിനെതിരേയും സ്പെയിൻ ശക്തമായ നിലപാടെടുത്തിരുന്നു.
Tags : Unjustifiable death penalty Spain criticizes America Middle East War Pedro Sanchez