International
ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.
ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.
ട്രംപ് പ്രസിഡന്റായിരിക്കേ അമേരിക്കയുടെ പൊതുകടത്തിലുണ്ടായ വൻ വർധന സാന്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ കടം വാങ്ങുന്നതും വലിയ തോതിൽ ചെലവഴിക്കുന്നതും നാമമാത്ര നികുതികളും, ആഗോള സന്പദ്വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്കയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് ആശങ്ക.
ചെലവുചുരുക്കൽ മുഖമുദ്രയാക്കിയാണ് ട്രംപ് 2025 ജനുവരിയിൽ രണ്ടാം ഭരണം ആരംഭിച്ചത്. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി മാത്രം അദ്ദേഹം തുടക്കമിട്ട ‘ഡോജ്’ വകുപ്പ് കേന്ദ്ര സർക്കാരിലെ രണ്ടര മുതൽ മൂന്നര വരെ ലക്ഷം തൊഴിലുകൾ റദ്ദാക്കുകയും അമേരിക്ക ആഗോളതലത്തിൽ നല്കുന്ന സാന്പത്തികസഹായങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും അമേരിക്കയുടെ പൊതുകടം പെരുകുന്നതു നിയന്ത്രിക്കാനായില്ല. പൊതുകടം 40 ലക്ഷം കോടി ഡോളറിലെത്താൻ 2028 വരെ എടുക്കുമെന്നാണ് അമേരിക്കൻ അധികൃതർ 2023ൽ കണക്കുകൂട്ടിയിരുന്നത്.
അതിവേഗം പെരുകുന്നു
മുൻ പതിറ്റാണ്ടുകളേക്കാൾ അതിവേഗത്തിലാണ് പൊതുകടം വർധിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണം ആരംഭിച്ച 2017 ജനുവരിയിൽ കടം 19.95 ലക്ഷം കോടി ഡോളറായിരുന്നു. തുടർന്ന് പത്തു വർഷം തികയും മുന്‍പേ ഇരട്ടിയായി വളർന്നിരിക്കുന്നു.
ട്രംപിന്റെ ഒന്നാം ഭരണത്തിൽ അമേരിക്കയുടെ പൊതുകടത്തിലേക്ക് 7.8 ലക്ഷം കോടി ഡോളർ കൂടി ചേരുകയുണ്ടായി. കോവിഡ് മഹാവ്യാധിയോടുള്ള സർക്കാരിന്റെ പ്രതികരണമാണ് ഈ വലിയ വർധനയ്ക്കു കാരണം. 2025 ജനുവരിയിൽ ട്രംപ് രണ്ടാം ഭരണം ആരംഭിച്ചശേഷം 3.8 ലക്ഷം കോടി ഡോളർ കൂടി കടമുണ്ടായി.
ഇക്കഴിഞ്ഞ മാർച്ചിലാണ് കടം 39 ലക്ഷം കോടി പിന്നിട്ടത്. ഒരു ലക്ഷം കോടി കൂടി വർധിച്ച് 40ലെത്താൻ വേണ്ടിവന്നത് പിന്നീടുള്ള അഞ്ചു മാസവും. അതിവേഗം കടം പെരുകുന്നത് ഇതിൽനിന്നു ബോധ്യപ്പെടും.
കടം വളരാൻ കാരണം
2007-09ലെ മാന്ദ്യവും 2020-23ലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ കടം വർധിപ്പിച്ച പ്രധാന കാരണങ്ങളായിരുന്നു. ഇതിൽതന്നെ കോവിഡ് കാലത്ത് സർക്കാരിനു വളരെ വലിയതോതിൽ തുക ചെലവഴിക്കേണ്ടിവന്നു. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ കോവിഡ് പ്രതിസന്ധി മൂലം ദേശീയ കടത്തിൽ 8.4 ലക്ഷം കോടിയുടെ വർധന ഉണ്ടായിരുന്നു.
നികുതി അടക്കമുള്ള വരുമാനങ്ങൾ കുറഞ്ഞതും കടം വർധിക്കാനിടയാക്കി. പെൻഷനും ആരോഗ്യപരിരക്ഷയ്ക്കും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി നികുതി വർധിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറല്ല. ബൈഡനും ട്രംപും ഇക്കാര്യത്തിൽ ഒരേ പോലെ പരാജയമാണത്രേ.
ഉയർന്ന പലിശനിരക്കാണ് കടം വർധിപ്പിക്കുന്ന മറ്റൊരു കാരണം. ഇതു മൂലം വായ്പകൾക്ക് ഉർന്ന പലിശ നല്‍കേണ്ട ഗതികേട് സർക്കാരിനുണ്ടാകുന്നു.
കടം ആരോട്
ദേശീയ, അന്തർദേശീയ ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളിൽനിന്നാണ് 80 ശതമാനത്തോളം കടം. ഏതാണ് 32 ലക്ഷം കോടി ഡോളർ വരുമിത്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, വാണിജ്യ ബാങ്കുകൾ, ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യക്തിഗത വായ്പക്കാർ എന്നിവരിൽനിന്നൊക്കെയാണ് അമേരിക്കൻ സർക്കാർ കടം വാങ്ങിയിരിക്കുന്നത്.
ഇതര രാജ്യങ്ങളിൽനിന്നും സ്വകാര്യ നിക്ഷേപകരിൽനിന്നും കടമുണ്ട്. 2025ലെ കണക്ക് പ്രകാരം ഇത്തരം കടം മൊത്തം കടത്തിന്റെ 32 ശതമാനം വരും. സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു തുക ഇതര രാജ്യങ്ങളിലേക്ക് തിരിച്ചടവും പലിശയുമായി പോകുന്നു എന്നാണ് ഇതിനർഥം.
2025വരെ ജപ്പാനോട് അമേരിക്കയ്ക്ക് 1.203 ലക്ഷം കോടി ഡോളർ കടമുണ്ടായിരുന്നു. ബ്രിട്ടനോട് 88,900 കോടിയും ചൈനയോട് 68,300 കോടിയും.
അനന്തരഫലങ്ങൾ
കടം പെരുകുന്നത് സാന്പത്തിക പ്രതിസന്ധിക്കു കാരണമാകാം. വിലക്കയറ്റവും പലിശനിരക്കിലെ വർധനവും അനന്തരഫലങ്ങളാകും. കടം പെരുകുന്നിടത്ത് നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ മടിക്കുന്ന അവസ്ഥയുണ്ടാകാം. ഉർന്ന നികുതിക്കും ചെലവ് ചുരുക്കലിനും സർക്കാർ നിർബന്ധിതമാകാം. ധനകാര്യത്തിൽ അമേരിക്കയെടുക്കുന്ന ഓരോ തീരുമാനവും ആഗോളവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാം.
NRI
ഡാളസ് (ടെക്സസ്): പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) 30-ാമത് വാർഷിക ഗ്ലോബൽ അന്താരാഷ്ട്ര സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അമേരിക്കയിലെ ടെക്സസിലുള്ള ഡാളസിൽ വച്ച് നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വൈവിധ്യമാർന്ന സെമിനാറുകൾ, ചർച്ചാ സംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
1995-ൽ ന്യൂജഴ്സിയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് ലോകമെമ്പാടുമുള്ള 40-ഓളം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി കൂട്ടായ്മയായി വളർന്നു കഴിഞ്ഞു.
ആഗോളതലത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയിലും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി വരുന്നു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ സംഘടന നടപ്പിലാക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. കൊല്ലം പത്തനാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാന്ധിഭവനുമായി സഹകരിച്ച് 2025 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ 25 നിർധന പെൺകുട്ടികളുടെ സമൂഹവിവാഹം ഡബ്ല്യുഎംസി വിജയകരമായി സംഘടിപ്പിച്ചിരുന്നു.
ഇതിൽ 10 പേർ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളായിരുന്നു. അർഹരായ വധൂവരന്മാർക്ക് സാമ്പത്തിക സഹായവും സ്വർണ്ണവും മറ്റ് ജീവിതസൗകര്യങ്ങളും നൽകി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് മംഗല്യസംഗമം നടത്തിയത്.
ഡബ്ല്യുഎംസി 15-ാമത് ദ്വിവത്സര സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലുടനീളം വിവിധ ജില്ലകളിലായി നിർധനരായ 15 കുടുംബങ്ങൾക്കും അർഹരായ 25 ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന ബൃഹത്തായ പദ്ധതിയുടെ പ്ലാനിംഗ് പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ലോകമലയാളികളുടെ സാംസ്കാരിക, സാമ്പത്തിക, സാമൂഹിക ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഗ്ലോബൽ സമ്മേളനത്തിന് ശക്തമായ നേതൃത്വമാണ് സംഘടന നൽകുന്നത്.
ഗ്ലോബൽ ചെയർമാൻ: ഗോപാലപിള്ള (യുഎസ്എ), ഗ്ലോബൽ പ്രസിഡന്റ്: ജോൺ മത്തായി (യുഎഇ), ജനറൽ സെക്രട്ടറി: ക്രിസ്റ്റഫർ വർഗീസ് (യുഎഇ), ഗ്ലോബൽ ട്രഷറർ: ശശികുമാർ നായർ (ഇന്ത്യ), ജോൺസൺ തലച്ചെല്ലൂർ ജനറൽ കൺവീനർ (യുഎസ്എ) എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ കോഓർഡിനേറ്ററുമ്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തനം ആരംഭിച്ചു.
നൈനാൻ മത്തായി (ഫിലഡൽഫിയ), പ്രഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്), ജോളി പടിയാറ്റിൽ (ജർമനി), ബാബു തളങ്ങത്തിൽ (ബഹ്റിൻ), അഡ്വ. എം.ജി. ശ്രീജിത്ത് (ഇന്ത്യ), അനീഷ് ജെയിംസ് (അമേരിക്ക) എന്നിവർ ഈ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.
ലോകത്താകമാനമുള്ള മലയാളികളുടെ ഉന്നമനത്തിനും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യത്തിനും ഊന്നൽ നൽകുന്നതാണ് ഇത്തവണത്തെ ഡാളസ് ഗ്ലോബൽ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡബ്ല്യുഎംസി ഇന്റർനാഷണൽ അവാർഡ് പുനലൂർ സോമരാജനും മൊബി കരേടത്ത് ബാബുവിനും. ജീവകാരുണ്യ രംഗത്തെ പ്രമുഖനും പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം, ഡബ്ല്യുഎംസി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് പ്രമുഖ ഗാന്ധിയനും ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും 2,000-ത്തിലധികം നിരാശ്രയർക്ക് അഭയവും തണലുമേകുന്ന ഗാന്ധിഭവൻ അഭയകേന്ദ്രങ്ങളുടെ സ്ഥാപകനുമായ പുനലൂർ സോമരാജന് സമ്മാനിക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് (WMC Global Business Excellence Award) എൻകോഴ്സ് (Encourse) പ്രസ്ഥാനത്തിന്റെ സ്ഥാപകനും സിഇഒയുമായ മൊബി കരേടത്ത് ബാബുവിന് സമ്മാനിക്കും.
ഈ സമ്മേളനവേളയിൽ യുഎഇ, ഇന്ത്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന, 20,000-ത്തിലധികം വിദ്യാർഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകുന്ന സ്കൂളുകളും കോളജുകളും ഉൾപ്പെടുന്ന പേസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പാവനസ്മരണയ്ക്കു മുന്നിൽ WAC ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സമൂഹത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും വരുംതലമുറകൾക്കും പ്രചോദനമായി നിലകൊള്ളും.
കൂടുതൽ വിവരങ്ങൾക്ക്: Gopala Pillai - Global, Chairman +1 214-684-3449, John Mathai -Global President - +971 50 481 1206, Christopher Varghese - Global General Secretary +971 50 281 2583.
National
ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി രണ്ട് എംക്യു9 ബി സമുദ്രനിരീക്ഷണ ഡ്രോണുകൾ അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ ആറ്റോമിക്സിൽനിന്ന് വാടകയ്ക്കെടുക്കാൻ ധാരണയിലെത്തി.
1,943 കോടി രൂപ ചെലവഴിച്ച് 30 മാസത്തേക്കാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം ഈ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.
അത്യാധുനിക സെൻസറുകളും സാങ്കേതികവിദ്യകളും അടങ്ങിയ ഈ ഡ്രോണുകൾക്ക് 40,000 അടിയിലധികം ഉയരത്തിൽ തുടർച്ചയായി 30 മണിക്കൂറിലധികം പറന്നു നിരീക്ഷണം നടത്താനും വിവരശേഖരണം തത്സമയം ലഭ്യമാക്കാനും സാധിക്കും.
സമുദ്രമേഖലയിലെ പ്രവർത്തനങ്ങൾക്കുപുറമെ അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കുന്ന ദൗത്യങ്ങൾക്കായും ഇവ ഉപയോഗിക്കാം.
ഏകദേശം 25,000 കോടി രൂപയോളം ചെലവിൽ 31 എംക്യു9ബി ഡ്രോണുകൾ വാങ്ങാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ച കരാറിനു പുറമെയാണ് ഇപ്പോഴത്തെ താത്കാലിക കരാർ. കരാർ പൂർണമാകുന്നതുവരെ സമുദ്ര അതിർത്തികളിലെ സുരക്ഷ ഉറപ്പാക്കുകയാണ് താത്കാലിക കരാറുകൊണ്ട് ലക്ഷ്യമിടുന്നത്.
International
വിർജീനിയ: ക്ലാസുകൾ ആരംഭിക്കാനിരിക്കെ അമേരിക്കയെ ഞെട്ടിച്ച് കാമ്പസിൽ വീണ്ടും വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന വെടിവയ്പിൽ അഞ്ചോളം പേർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഒരാളുടെ നില ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപമാണ് വെടിവയ്പുണ്ടായത്.
തിങ്കളാഴ്ച ക്ലാസുകൾ ആരംഭിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണ് സംഭവ സമയത്ത് ഡോർമിറ്ററിയിലും കാമ്പസിലുമുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഏറിയ പങ്കും വിദ്യാർഥികളാണ്. 1882-ൽ സ്ഥാപിതമായ ഈ സർവകലാശാലയിൽ 5000 വിദ്യാർഥികളാണ് പഠിക്കുന്നത്.
വെടിവയ്പ്പുണ്ടായ ഉടൻ തന്നെ മുൻകരുതൽ നടപടിയായി കാമ്പസ് പൂർണമായും ലോക്ക്ഡൗണിലാക്കുകയും വിദ്യാർഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ച് പേരെയും അടിയന്തര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്.
NRI
മിഡ്വെസ്റ്റ്: മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) നടത്തപ്പെടും.
ഈ മാസം 21ന് വൈകുന്നേരം അഞ്ചിന് പ്രസിഡന്റ് ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ താരം ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഓണസദ്യയും തിരുവാതിരയും മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ റോയി നെടുംചിറ, സ്റ്റീഫൻ കഴകേക്കുറ്റ്, വിജി എസ്. നായർ, പീറ്റർ കുളങ്ങര, സതീഷ് നായർ, ഹറാൾഡ് ഫിഗെഡോ, വർഗീസ് പാലമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
മിഡ്വെസ്റ്റ് മലയാളി അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരോലിൻ പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നും എന്നാൽ സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് ഇതോടൊപ്പം അറിയിച്ചു.
കരോലിന്റെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. വരാനിരിക്കുന്ന മിഡ്-ടേം തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുഖ്യ ഉപദേശകയായി അവർ പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നില ഗുരുതരമെന്ന് മകൻ ഹണ്ടർ ബൈഡൻ വെളിപ്പെടുത്തി. രോഗം അസ്ഥികൾക്കും അപ്പുറത്തേക്കു പടർന്നതായി ബിബിസിക്കു നല്കിയ അഭിമുഖത്തിൽ ഹണ്ടർ പറഞ്ഞു. കടുത്ത വേദനയിലൂടെയാണ് പിതാവ് കടന്നുപോകുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ജോ ബൈഡൻ കാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയത്. അതിവേഗം വ്യാപിക്കുന്ന തരം കാൻസറാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. റേഡിയേഷൻ, ഹോർമോൺ ചികിത്സകളാണ് നടത്തുന്നതെന്ന് ബൈഡന്റെ വക്താവ് പിന്നീട് അറിയിക്കുകയുണ്ടായി.
ജോ ബൈഡന് ഇപ്പോൾ 83 വയസുണ്ട്. 2021-25 കാലത്താണ് ബൈഡൻ പ്രസിഡന്റായിരുന്നു. ആ സമയത്ത് അധികാരത്തിലേറുന്ന ഏറ്റവും പ്രായമുള്ള അമേരിക്കൻ പ്രസിഡന്റായിരുന്നു. ഭരണകാലത്തും തുടർന്നുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ആരോഗ്യം പ്രധാന ചർച്ചാവിഷയമായിരുന്നു.
NRI
ന്യൂയോർക്ക്: ചരിത്രം രചിക്കുന്ന ഫൊക്കാന കൺവൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ, പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം ആയി "അമേരിക്ക ഗോട്ട് ടാലെന്റ്റ് " മാറുന്നു. മൂന്നു ദിവസം നീളുന്ന ഫൊക്കാന കൺവെൻഷനിൽ രണ്ടാം ദിവസത്തെ ഏറെ ആസ്വാദ്യകരമായ ഈ കലാ സദ്യ ഒരുക്കുന്നത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാകാരന്മാരുടെ ഒരു വൻപിച്ച കൂട്ടായ്മയാണ്.
നൃത്തം, കോമഡി സ്കിറ്റുകൾ, ഗാനങ്ങൾ, വൃന്ദ വാദ്യം, നാടൻ കലാ രൂപങ്ങൾ, മാജിക് ഷോ തുടങ്ങി രണ്ടരമണിക്കൂർ നേരം കാണികളെ ഉത്സവ ലഹരിയിൽ ആറാടിക്കാൻ പോരുന്ന ഇനങ്ങൾ വേദിയിൽ അരങ്ങേറും.
ഈയടുത്തു നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ സ്വന്തം കാണാക്കുയിൽ പ്രശസ്ത ഗായിക എസ് ജാനകിക്കു വേണ്ടി ഫൊക്കാനയുടെ പ്രത്യേക ഗാനാർച്ചനയും ഈ പ്രോഗ്രാമിൽ ഉണ്ടാകും. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംരംഭമാണ് ഇത്തരത്തിലെ ഒരു കലാ മാമാങ്കം. അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാരെയും കലാകാരികളെയും കോർത്തിണക്കി വൈവിധ്യമായ ഒരു കലാ വിരുന്നു സംഘടിപ്പിക്കുക എന്നത് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെയും, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താന്റെയും ഭാവനയിൽ വിരിഞ്ഞ മഹത്തായ ആശയമായിരുന്നു.
ഫൊക്കാനയുടെ പ്രവർത്തനങ്ങളുമായി അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോൾ കണ്ടെത്തിയ ഈ കലാകാരന്മാർക്ക് അർഹതപ്പെട്ട വേദി ഒരുക്കി കൊടുക്കേണ്ടത് തങ്ങളുടെ കർത്തവ്യമാണെന്നു ഞങൾ വിശ്വസിക്കുന്നു, സജിമോനും ശ്രീകുമാറും ഒരേ സ്വരത്തിൽ പറഞ്ഞു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ഇതിനായി അണിയറിൽ കലാകാരന്മാർ നടത്തിക്കഴിഞ്ഞു. രണ്ടാം ദിവസം ഓഗസ്റ്റ് 7 വൈകുന്നേരം ആണ് "അമേരിക്ക ഗോട്ട് ടാലന്റ് " പ്രോഗ്രാം അരങ്ങേറുക.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ ഭീതിയിലാഴ്ത്തി ഇരുപത്തിമൂന്ന് സ്റ്റേറ്റുകളിൽ മാരക ഫംഗസ് ബാധ. സാധാരണ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ആഴ്ചകളോളം നിലനിൽക്കാൻ കഴിയുന്നതുമായ കാന്റിഡ ഓറിസ് എന്ന ഫംഗസ് ആണു വ്യാപകമായി പടരുന്നത്. ഫംഗസ് ബാധ ആരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം മൂവായിരത്തിലേറെ കേസുകളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 706 കേസുകൾ റിപ്പോർട്ട് ചെയ്ത ടെക്സസ് ആണ് പട്ടികയിൽ മുന്നിൽ. മിഷിഗൺ (503), ഇല്ലിനോയി (366) എന്നീ സ്റ്റേറ്റുകളാണു തൊട്ടുപിന്നിൽ.
പ്രധാനമായും ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ദീർഘകാല പരിചരണകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കാന്റിഡ ഓറിസ് പടരുന്നത്. വെന്റിലേറ്ററുകൾ, ഫീഡിംഗ് ട്യൂബുകൾ, സെൻട്രൽ ഐവി ലൈനുകൾ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
ആരോഗ്യമുള്ള വ്യക്തികൾക്ക് ഫംഗസ് മൂലമുള്ള ഭീഷണി കുറവാണ്. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവരിലും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളിലും രക്തധമനികളിലേക്ക് പടർന്ന് ജീവനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള അണുബാധയുണ്ടാക്കാം.
നേരത്തെ, അമിതമായി ആന്റിബയോട്ടിക്കുകളോ ആന്റിഫംഗൽ മരുന്നുകളോ ഉപയോഗിച്ചിട്ടുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് അണുബാധയ്ക്ക് സാധ്യത കൂടുതൽ. കാന്റിഡ ഓറിസിനെ കൂടുതൽ അപകടകാരിയാക്കുന്നത് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷിയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പക്കലുള്ള ദീർഘദൂര ആക്രമണ മിസൈലുകളിൽ വലിയഭാഗം ഉപയോഗിച്ചു കഴിഞ്ഞതായി റിപ്പോർട്ട്. ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തെത്തുടർന്നാണ് മിസൈലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട്.
പ്രധാനമായും കരയിൽ നിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ ‘എറ്റാകംസ്', പുതിയ തലമുറയിൽപ്പെട്ട 'പ്രസിഷൻ സ്ട്രൈക്ക് മിസൈലുകൾ' എന്നിവയുടെ വലിയ ശേഖരമാണ് അമേരിക്ക ഇറാന് എതിരായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ തീർന്നെന്നാണ് വിവരം. അമേരിക്കൻ സൈന്യത്തിന് ആൾനാശം സംഭവിക്കാതിരിക്കാൻ പൈലറ്റുള്ള യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് അയക്കുന്നതിന് പകരം ദീർഘദൂര മിസൈലുകളാണ് ട്രംപ് ഭരണകൂടം വ്യാപകമായി ഉപയോഗിച്ചത്.
അമേരിക്കൻ ആയുധശേഖരത്തിലെ ടോമഹോക്ക് ക്രൂയിസ് മിസൈലുകളിൽ പകുതിയും ഇറാൻ യുദ്ധത്തിൽ ഉപയോഗിച്ചുകഴിഞ്ഞു. കൂടാതെ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 65 ശതമാനവും അത്യാധുനിക എയർ ഡിഫൻസ് സിസ്റ്റമായ ‘താഡ്' മിസൈലുകളുടെ 38 ശതമാനത്തോളവും ഇതിനകം ഉപയോഗിച്ചു കഴിഞ്ഞുവെന്ന് പ്രതിരോധ പഠന കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മധ്യപൂർവേഷ്യൻ മേഖലയുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം ഏതാണ്ട് അവസാനിച്ചതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിന്യസിച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് നിലവിൽ ഇങ്ങോട്ട് മിസൈലുകൾ എത്തിക്കുന്നതെന്നാണ് വിവരം.
എന്നാൽ ആയുധക്ഷാമം സംബന്ധിച്ച ആശങ്കകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യത്തിൽ കൂടുതൽ കരുത്ത് രാജ്യത്തിനുണ്ടെന്നും ട്രംപ് പ്രതികരിച്ചു. നിലവിൽ യുഎസ് പ്രതിരോധ നിർമാണ കമ്പനികൾ എക്കാലത്തെക്കാളും ഉയർന്ന നിരക്കിൽ പുതിയ മിസൈലുകൾ നിർമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ റസ്റ്ററന്റിലുണ്ടായ വെടിവയ്പിൽ അക്രമി അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസ് നഗരത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. ബർഗർ റസ്റ്ററന്റിലാണു വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
International
മുംബൈ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും മുറുകുന്നത് എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു. ഇറാനുനേരേയുള്ള ആക്രമണം രണ്ടുദിവസം അമേരിക്ക നിർത്തിവച്ചതിനെത്തുടർന്ന് വീപ്പയ്ക്ക് 86 ഡോളറിലേക്ക് ഇടിഞ്ഞ എണ്ണവില വ്യാഴാഴ്ച വീണ്ടും 90 ഡോളറിനുമുകളിലെത്തി.
അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 92.20 ഡോളർ വരെ കയറി. പിന്നീട് നേരിയ തോതിൽ തിരിച്ചിറങ്ങി വീപ്പയ്ക്ക് 89.86 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വില വീപ്പയ്ക്ക് 83.49 ഡോളറാണ്.
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുമ്പോഴും മറ്റു മാർഗങ്ങളിലൂടെ വിപണിയിൽ എണ്ണ എത്തുന്നുണ്ടെന്നതാണ് ഇത്തവണ വലിയ അളവിൽ വില കൂടാത്തതിനുകാരണം. യെമനെയും ആഫ്രിക്കയിലെ ജിബൂട്ടി, എറിത്രിയ എന്നിവയെയും ബന്ധിപ്പിക്കുന്ന ബാബ് എൽ മൻഡേബ് കടലിടുക്കുവഴി ചെങ്കടലിലേക്ക് എണ്ണക്കപ്പലുകൾ തടസമില്ലാതെ എത്തുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി കൂടുതൽ തുടർന്നാൽ ഈ വഴിയുള്ള എണ്ണനീക്കം കൂടാനും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിൽ ഇറാനുള്ള സ്വാധീനം കുറയാനും കാരണമായേക്കാമെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.
Tech
സാൻഫ്രാൻസിസ്കോ: ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോൾ വീട് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും സഹായിയായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ആരും കാണില്ല. ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റാർട്ടപ്പായ 'ടൗ റോബോട്ടിക്സ്' (Tau Robotics). വീടുകളിലെ ദൈനംദിന ജോലികൾ ചെയ്യാൻ മനുഷ്യരൂപത്തിലുള്ള 'ഹ്യൂമനോയിഡ്' റോബോട്ടുകളെ അയക്കുന്ന പ്രത്യേക ക്ലീനിംഗ് സർവീസാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ സിഇഒ അലക്സാണ്ടർ കൊച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മണിക്കൂറിന് 30 ഡോളറാണ് (ഏകദേശം 3,000 ഇന്ത്യൻ രൂപ) ഈ ഹ്യൂമനോയിഡ് ക്ലീനിംഗ് സർവീസിന്റെ നിരക്ക്.
വ്യത്യസ്ത തരം ജോലി ആവശ്യങ്ങൾക്കായി വെവ്വേറെ റോബോട്ടുകളെയാണ് ടൗ റോബോട്ടിക്സ് തയ്യാറാക്കിയിരിക്കുന്നത്. ചെൽസി (വെള്ള നിറം) -അടുക്കളയും ബാത്ത്റൂമും കഴുകി വൃത്തിയാക്കാനും ടൈലുകളും സിങ്കും തുടയ്ക്കാനും ചെൽസി സഹായിക്കും.
ഇലൺ(പർപ്പിൾ നിറം)- ആഴ്ച തോറുമുള്ള സാധാരണ അറ്റകുറ്റപ്പണികൾക്കാണ് ഇലൺ. വീടിനുള്ളിൽ വസ്തുക്കൾ എവിടെയാണ് വെക്കേണ്ടതെന്ന് പഠിച്ചെടുത്ത് കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിന് സാധിക്കും. ടോണി (പച്ച നിറം)- സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ജനൽ വിടവുകളും വീടിന്റെ കോണുകളും ആഴത്തിൽ വൃത്തിയാക്കുന്ന 'ഡീപ്പ് ക്ലീനിംഗ്' ജോലികളാണ് ടോണി ചെയ്യുന്നത്.
തികച്ചും വേറിട്ട ഡിസൈനിലുള്ള ഈ റോബോട്ടുകൾക്ക് രണ്ട് ക്യാമറകൾ അടങ്ങിയ മനോഹരമായ മുഖമാണുള്ളത്. പൂർണമായും എഐ ഉപയോഗിച്ചല്ല ഇവ പ്രവർത്തിക്കുന്നത്. മനുഷ്യനായ ഒരു ഓപ്പറേറ്ററും എഐയും ചേർന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്. വാക്വം ക്ലീനറുകൾ പ്രവർത്തിപ്പിക്കാനും മാലിന്യങ്ങൾ വെളിയിൽ തള്ളാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
നിലവിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ ഇന്ത്യയിലെക്കും ഈ റോബോട്ടുകളെ വ്യാപിപ്പിച്ചേക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ, വീടുകൾക്കുള്ളിൽ മനുഷ്യ ഓപ്പറേറ്റർമാർ ക്യാമറ വഴി നോക്കി റോബോട്ടിനെ നിയന്ത്രിക്കുമ്പോൾ വരാവുന്ന സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്.
NRI
അരിസോണ: ഫോമ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ ഡോ. മഞ്ജു പിള്ളയ്ക്ക് അരിസോണ മലയാളീസ് അസോസിയേഷൻ (എഎംഎ) നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നിലവിൽ അരിസോണ മലയാളീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡോ. മഞ്ജു പിള്ള, വർഷങ്ങളായി അരിസോണയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്തയും കരുത്തുറ്റതുമായ നേതാവാണ്.
ഫോമ വുമൺസ് ഫോറം ഉൾപ്പെടെയുള്ള ദേശീയതല പ്രവർത്തനങ്ങളിലും അവർ സജീവ സാന്നിധ്യമാണ്.
NRI
ഡാളസ്: ശ്വാസകോശ രോഗ ചികിത്സയിലും ഗവേഷണ രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ പ്രമുഖ മലയാളി സാന്നിധ്യമായ ഡോ. രക്ഷ ജെയ്നിനെ യുടി സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ "വില്ലിസ് സി. മാഡ്രേ, എംഡി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പ് ഇൻ ക്ലിനിക്കൽ സയൻസ്' പദവിയിലേക്ക് നിയമിച്ചു.
ശാസ്ത്രീയ ഗവേഷണം, മികച്ച രോഗപരിചരണം, മെഡിക്കൽ അധ്യാപനം എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ ബഹുമതി. ഡാളസിൽ ജനിച്ചുവളർന്ന ഡോ. രക്ഷ ജെയ്ൻ നിലവിൽ യുടി സൗത്ത്വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ പ്രഫസറായും അഡൾട്ട് സിസ്റ്റിക് ഫൈബ്രോസിസ് പ്രോഗ്രാമിന്റെ മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണ്.
എംഐടിയിൽ നിന്ന് ബിരുദവും ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത് സയൻസ് സെന്ററിൽ നിന്ന് മെഡിക്കൽ ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് അവർ വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തുന്നത്.
സിസ്റ്റിക് ഫൈബ്രോസിസ്, ദീർഘകാല ശ്വാസനാള രോഗങ്ങൾ എന്നിവയിലെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇവർക്ക് എൻഐഎച്ച്, സിസ്റ്റിക് ഫൈബ്രോസിസ് ഫൗണ്ടേഷൻ എന്നിവയിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പ്രശസ്ത കരൾരോഗ വിദഗ്ധനായിരുന്ന ഡോ. വില്ലിസ് സി. മാഡ്രേയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് നൽകുന്ന ഈ പ്രഫസർഷിപ്പ്, ഡോ. രക്ഷ ജെയ്ന്റെ സർവതോമുഖമായ മികവിനുള്ള വലിയ അംഗീകാരമാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിലിൽ പ്രശസ്തമായ സ്പേസ് നീഡിലിന് സമീപമുള്ള ഫുഡ് ഫെസ്റ്റിവലിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ്പുണ്ടായത്. നൂറുകണക്കിന് പ്രാദേശിക കച്ചവടക്കാരും തത്സമയ സംഗീത പരിപാടികളും ഉൾക്കൊള്ളുന്ന വാർഷിക പരിപാടിയായ "ബൈറ്റ് ഓഫ് സിയാറ്റിൽ' എന്ന ഫെസ്റ്റിവലിനിടെയാണ് ആക്രമണം ഉണ്ടായത്.
"പോലീസ് ഒരു വെടിവയ്പ്പ് കേസ് അന്വേഷിച്ചുവരികയാണ്. നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.സിയാറ്റിൽ സെന്ററിൽ വെടിവയ്പ്പ് നടന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുന്നതാണ്. ദയവായി ഈ പ്രദേശം ഒഴിവാക്കുക," സീയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
NRI
ന്യൂജഴ്സി: വടക്കേ അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ "നാമം' (NAMAM - North American Malayalee & Associated Members) സംഘടിപ്പിക്കുന്ന എക്സലൻസ് അവാർഡ്സ് 2026-ന്റെ ഭാഗമായി പുതിയ നേതൃത്വത്തെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
സംഘടനയുടെ പുതിയ പ്രസിഡന്റായി പ്രദീപ് മേനോൻ, സെക്രട്ടറിയായി ബിന്ദു സത്യ, ട്രഷററായി സിറിയാക് എബ്രഹാം, പാട്രണായി മാധവൻ ബി. നായർ എന്നിവർ ചുമതലയേറ്റു.
2025-2027 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സാമൂഹിക-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. സമൂഹസേവനവും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയാണ് സംഘടന മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നാമം എക്സലൻസ് അവാർഡ്സ് 2026 പുരസ്കാരദാന ചടങ്ങ് ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിന് ന്യൂജഴ്സിയിലെ "റോയൽ ആൽബർട്ട്സ് പാലസിൽ' വച്ച് നടക്കും. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.
പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കുന്നതിനായി സംഘാടകർ ക്യൂആർ കോഡും പുറത്തിറക്കിയിട്ടുണ്ട്. മലയാളി സമൂഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാനും പ്രവാസി മലയാളികളെ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് നയിക്കാനുമാണ് ഈ പുരസ്കാര സന്ധ്യ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
International
റിയാദ്: ചെങ്കടലിൽ സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് ഹൂതി വിമതരുടെ ആക്രമണം. എൻസെലിയ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഹൂതി വിമതർ ആക്രമണം നടത്തിയതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യ സംഭവം സ്ഥിരീകരിച്ചത്. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാനും സമുദ്ര പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനും ആവശ്യമായ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം ഇറാനിൽ അമേരിക്ക ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാന്റെ നയം ‘കണ്ണിന് കണ്ണ്' എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 12-ാം റൗണ്ട് ആക്രമണത്തിൽ തെക്കൻ ഇറാനിൽ ഇറാഖ് അതിർത്തിയായ ശലാംഷേയിൽ ഉഗ്രസ്ഫോടനമാണ് ഉണ്ടായത്. ഇറാൻ - ഇറാഖ് അതിർത്തിയിൽ രണ്ട് പേര് മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ വ്യക്തമാക്കി.
ഹോർമുസിൽ മൂന്ന് കപ്പലുകൾ മുന്നറിയിപ്പ് മറികടന്ന് പോകാൻ ശ്രമിച്ചെന്ന് ഇറാൻ വിശദമാക്കി. ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായെന്നും ബാക്കിയുള്ളവർ പിൻവാങ്ങിയെന്നും ഇറാൻ കൂട്ടിച്ചേർത്തു. ഇറാൻ ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാനിലേക്ക് ഇറാൻ ആക്രമണം തുടങ്ങി. ഇതിനിടെ ബാബ് അൽ മന്ദബിൽ ഉപരോധം മറികടക്കാൻ ശ്രമിച്ച രണ്ട് സൗദി കപ്പലുകളെ ആക്രമിച്ചെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. എൻസെലിയ, ലൈല എന്ന് പേരുള്ള കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങൾക്ക് ഇല്ലെങ്കിൽ ആർക്കും ഒന്നും ഉണ്ടാകില്ലെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് ഇറാന്റെ അന്ത്യശാസനം നൽകിയിട്ടുള്ളത്.
ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ ആർക്കും വിൽക്കാൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി മേഖലയിലെ രാജ്യങ്ങളിൽ ആയിരിക്കുമെന്നും മേഖലയിലെ രാജ്യങ്ങൾ ഇരുട്ടിലാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
NRI
ജോർഹട്ട് (അസം): അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ ഡോ. കെനത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു.
അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിനെയും (JCMC) അദ്ദേഹം ജീവിതം സമർപ്പിച്ച് സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.
ഡോ. കെനത്ത് ഡോഡ്ജ്സണും ഭാര്യ സാലി ഡോഡ്ജ്സണും 1955-ൽ American Baptist Foreign Mission Societyയുടെ മിഷനറിമാരായി നിയോഗിക്കപ്പെട്ടു. 1957-ൽ അവർ അസമിലെ ജോർഹട്ടിലെത്തി.
തുടർന്ന് 24 വർഷത്തോളം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലും സേവനത്തിലും ജെസിഎംസി അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വിശ്വാസത്തോടെ ആശ്രയിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നായി വളർന്നു.
സേവനകാലയളവിൽ 11,000-ത്തിലധികം ശസ്ത്രക്രിയകളും പ്രസവ ശസ്ത്രക്രിയകളും നിർവഹിച്ചതായി ആശുപത്രി അധികൃതർ അനുസ്മരിച്ചു. അതോടൊപ്പം നിരവധി ഇന്ത്യൻ ഡോക്ടർമാരെ പരിശീലിപ്പിച്ച് ആരോഗ്യരംഗത്തിന് വിലമതിക്കാനാകാത്ത സംഭാവനയും അദ്ദേഹം നൽകി.
1981-ൽ അമേരിക്കയിലേക്ക് മടങ്ങിയ ശേഷവും അദ്ദേഹം വൈദ്യസേവനം തുടർന്നു. മാനവിക സേവനത്തിനും വൈദ്യശുശ്രൂഷയ്ക്കും നൽകിയ അസാധാരണ സംഭാവനകളെ മാനിച്ച് വിവിധ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ഒരു ഡോക്ടർ എന്നതിലുപരി, സ്നേഹവും കരുണയും നിറഞ്ഞ മിഷനറിയായും മനുഷ്യസ്നേഹിയായും ഡോ. കെനത്ത് വി. ഡോഡ്ജ്സൺ എന്നും ഓർമിക്കപ്പെടുമെന്ന് സഹപ്രവർത്തകരും മുൻ രോഗികളും അനുസ്മരിച്ചു.
അസമിലെ ആരോഗ്യരംഗത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങൾ മായാത്ത അടയാളമായി നിലനിൽക്കുമെന്നും അവർ പറഞ്ഞു.
International
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്‍പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
Business
ബെയ്ജിംഗ്: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ അമേരിക്കയുടെ ആഗോള മേധാവിത്വത്തിനു കനത്ത പ്രഹരമേൽപ്പിച്ച് ചൈനീസ് നിർമിത എഐ മോഡലായ ‘കിമി കെ3’ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ എഐ വിപണിയായ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നതാണ് ബെയ്ജിംഗ് ആസ്ഥാനമായുള്ള ‘മൂൺഷോട്ട് എഐ’ വികസിപ്പിച്ച ഈ പുതിയ മോഡൽ.
അണുബോംബ് നിർമാണത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സാങ്കേതിക മത്സരത്തിനാണ് നിലവിൽ എഐ രംഗം സാക്ഷ്യം വഹിക്കുന്നത്. എഐ വിലയിരുത്തൽ പ്ലാറ്റ്ഫോമായ ‘അരീന’യുടെ ഫ്രണ്ട്-എൻഡ് കോഡിംഗ് പരീക്ഷണങ്ങളിൽ പ്രമുഖ അമേരിക്കൻ കമ്പനികളായ ആന്ത്രോപിക്കിന്റെ ‘ഫേബിൾ 5’, ഓപ്പൺ എഐയുടെ ‘ജിപിടി-5.6 സോൾ’ എന്നിവയെ അട്ടിമറിച്ച് കിമി കെ3 ഒന്നാമതെത്തി. യുഎസ് കമ്പനികൾക്കുള്ളതുപോലുള്ള കർശനമായ സുരക്ഷാനിയന്ത്രണങ്ങൾ ചൈനീസ് മോഡലുകൾക്ക് ഇല്ലാത്തത് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് സഖ്യമായ ‘ഫൈവ് ഐസ്’ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘കിമി കെ3’ക്കുപുറമെ വൻ നിക്ഷേപങ്ങളുമായി ചൈനയുടെ ‘ഡീപ്സീക്ക് വി4’, ആലിബാബയുടെ ‘ക്വെൻ3’, മികച്ച ഏജന്റിക് ശേഷി (വെറുതെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം മനുഷ്യന്റെ സഹായമില്ലാതെ സ്വയം ചിന്തിച്ച് സങ്കീർണമായ ജോലികൾ പൂർത്തിയാക്കാനുള്ള ശേഷി) യുള്ള ‘ജിഎൽഎം-5.2’ എന്നീ ചൈനീസ് മോഡലുകളും പാശ്ചാത്യരാജ്യങ്ങൾക്കു ഭീഷണിയായി രംഗത്തുണ്ട്.
ചൈനീസ് കമ്പനികൾ അമേരിക്കൻ സാങ്കേതികവിദ്യ ചോർത്തിയാണ് ഇതു നിർമിച്ചതെന്ന് ആന്ത്രോപിക് ആരോപിക്കുന്നുണ്ടെങ്കിലും കിമിയുടെ മികച്ച പ്രകടനം കേവലം വിവരങ്ങൾ ചോർത്തി ഉണ്ടാക്കിയതല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കുന്നു.
അതേസമയം, യുഎസിന്റെയും ചൈനയുടെയും കുത്തക അവസാനിപ്പിക്കാൻ മറ്റ് ആഗോള ശക്തികളും എഐ രംഗത്തു സജീവമാണ്. ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകൾക്കായി ജപ്പാൻ വികസിപ്പിച്ച ‘പ്ലാമോ’, ‘ഫുഗു അൾട്രാ’, ‘രാകുതൻ’ എന്നീ മോഡലുകൾ ബിസിനസ് രംഗത്ത് മുന്നേറുകയാണ്. അമേരിക്കൻ കമ്പനികൾക്ക് തങ്ങളുടെ ഡാറ്റ കൈമാറാൻ ആഗ്രഹിക്കാത്ത യൂറോപ്യൻ ബിസിനസുകൾക്കായി ഫ്രാൻസിന്റെ ‘മിസ്ട്രൽ’ മികച്ച ഓപ്പൺ-വെയ്റ്റ് മോഡലുകൾ നൽകുന്നു.
ഇതിനൊപ്പം കാനഡയുടെ ‘കോഹിയർ’ തങ്ങളുടെ ‘കമാൻഡ് എ പ്ലസ്’ മോഡലുകളിലൂടെ ആഗോളതലത്തിൽ യുഎസ് കമ്പനികൾക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയയുടെ ‘ഹൈപ്പർക്ലോവ എക്സ്’, അറബിക് ഭാഷയ്ക്ക് മുൻഗണന നൽകുന്ന യുഎഇയുടെ ‘ഫാൽക്കൺ’ എന്നിവയും എഐ ലോകത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. വരുംമാസങ്ങളിൽ ആഗോള എഐ രംഗത്ത് വലിയ ശക്തികേന്ദ്രങ്ങളുടെ പുനഃക്രമീകരണം ഉണ്ടാകുമെന്നാണ് സാങ്കേതികവിദഗ്ധർ വിലയിരുത്തുന്നത്.
International
ടെഹ്റാൻ: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ സമ്പൂർണ നശീകരണ ശൈലിയിലേക്ക് ഇറാൻ നീങ്ങുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനിലെ ജനവാസമേഖലകളിലേക്കും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലേക്കും ആക്രമണം തുടങ്ങിയതോടെ അമേരിക്കയ്ക്ക് ഇറാന് അന്ത്യശാസനം നൽകിയത്.
യുദ്ധം രണ്ട് ദിവസത്തിനുള്ളി അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ ചർച്ചകളും നിയന്ത്രിത തിരിച്ചടിയും ഉണ്ടാകില്ല. അമേരിക്കയെ ഇറാനിൽനിന്ന് തുടച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു അതിർത്തികളും ഇറാനു തടസമാവില്ലെന്നും ഐആര്‍ജിസി വ്യക്തമാക്കി. ഭീഷണിക്ക് പിന്നാസെ ഹോർമുസിൽ തായ് കപ്പൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു.
യുഎസ് ഇറാന്റെ ഊർജ-വൈദ്യുതി മേഖലകളെ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. അതിനിടെ യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഹൊർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തുന്ന ഇറാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വീണ്ടും കനത്ത വ്യോമാക്രമണങ്ങൾ നടത്തി.
ഇറാനിലെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തകർന്ന പാലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
NRI
ഹൂസ്റ്റൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ നാലിന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു.
ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്റോ നൽകി ആദരിച്ചു.
പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചൻ) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.
International
വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈ ഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.
സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിംഗ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിംഗ് നടത്തിയ സ്കൈ ഡൈവിംഗിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിംനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.
International
വാഷിംഗ്ടണ്‍ ഡിസി: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്കയുടെ സാമ്പത്തിക വിലക്ക്. ഇറാൻ ഭരണ നേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
ഇറാൻ - യുഎസ് സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്കുടെ പുതിയ നീക്കം. ഐആർജിസിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്റെ വാദം.
യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.
International
ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ തകർന്ന ഔദ്യോഗിക വസതിയുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ടെഹ്റാനിലെ അതീവ സുരക്ഷിതമായ ഭരണകൂട സമുച്ചയത്തിനുനേരേ നടന്ന ആക്രമണത്തിനുശേഷം ആദ്യമായാണ് തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിടുന്നത്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ചാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഫെബ്രുവരി 28-ന് നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് പരമോന്നത നേതാവിന്റെ വസതി തകരുന്നതും കൊല്ലപ്പെടുന്നതും. സമുച്ചയത്തിനുള്ളിലെ ഇമാം ഖൊമേനി ഹുസൈനിയ എന്ന പ്രാർഥനാ ഹാൾ പൂർണമായും തകർന്നടിഞ്ഞ നിലയിലാണു ദൃശ്യങ്ങളിലുള്ളത്.
നേരത്തെ, ഉപഗ്രഹ ചിത്രങ്ങളിലൂടെ ഖമനയ്യുടെ വസതി തകർന്നുതരിപ്പണമായതു പുറംലോകം കണ്ടിരുന്നെങ്കിലും, വസതിക്കകത്തുനിന്നുള്ള ദൃശ്യങ്ങൾ ഇറാൻ ഭരണകൂടം റിലീസ് ചെയ്യുന്നത് ഇതാദ്യമാണ്. ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിൽ ഖമനയ്യുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
Leader Page
വഴിതെറ്റിയ ഒരു യാത്രയായിരുന്നു അത്. 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികന് സ്പെയിനുവേണ്ടി കപ്പല്‍യാത്ര നടത്തിയത് ഇന്ത്യയിലേക്കും കിഴക്കന്‍ ഏഷ്യയിലേക്കും പുതിയ കടല്‍മാര്‍ഗം കണ്ടെത്താനായിരുന്നു. അക്കാലത്ത് യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള കരമാര്‍ഗം ദൈര്‍ഘ്യമേറിയതും അപകടകരവുമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളും പട്ടുപോലുള്ള വിലയേറിയ വസ്തുക്കളും നേരിട്ട് വ്യാപാരം ചെയ്യാനുള്ള എളുപ്പവഴികള്‍ അവര്‍ തെരഞ്ഞു. ഇന്ത്യയിലേക്കുള്ള കടല്‍യാത്രയില്‍ കൊളംബസ് എത്തിയത് വടക്കേ അമേരിക്കയുടെ അടുത്തുള്ള ബഹാമാസിലാണ്. താന്‍ ഏഷ്യയിലെ ഇന്‍ഡീസ് പ്രദേശത്താണെന്ന് അദ്ദേഹം കരുതി; അവിടത്തെ തദ്ദേശീയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചു.
യുഎസ്എ
അടുത്ത ഊഴം 1497ല്‍ ഇറ്റാലിയന്‍ നാവികനായ ജോണ്‍ കബോട്ടിന്റേത്. ഇംഗ്ലണ്ടിന്റെ രാജാവിന്റെ അനുമതിയോടെ അറ്റ്ലാന്റിക് കടന്ന് വടക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗത്തുള്ള ന്യൂഫൗണ്ട് ലാന്‍ഡില്‍ എത്തി. തുടര്‍ന്ന് ഇംഗ്ലീഷ് മത്സ്യത്തൊഴിലാളികളും വ്യാപാരികളും വന്നുതുടങ്ങി. ഒരു നൂറ്റാണ്ടിനുള്ളില്‍ ജയിംസ് ടൗണ്‍, പ്ലൈമൗത്ത് തുടങ്ങിയ സ്ഥിരം കോളനികള്‍ സ്ഥാപിച്ചു. അങ്ങനെ 13 ബ്രിട്ടീഷ് കോളനികള്‍ രൂപംകൊണ്ടു.
ബ്രിട്ടനും ഫ്രാന്‍സും അധിനിവേശ ഭൂമിയുടെ അവകാശത്തിന് യുദ്ധം ചെയ്തു. ബ്രിട്ടന് ജയിക്കുകയും യുദ്ധച്ചെലവിനു നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബോസ്റ്റണ്‍ ടീ പാര്‍ട്ടി പ്രക്ഷോഭം. കോളനിയില്‍ ടീ ആക്ട് നടപ്പാക്കിയതിനെതിരേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മൂന്നു കപ്പലുകളിലുണ്ടായിരുന്ന തേയിലപ്പെട്ടികള്‍ പ്രക്ഷോഭകാരികള്‍ കടലിലെറിഞ്ഞു. ഇത് കോളനിവാസികളുടെ സ്വാതന്ത്ര്യ സമരത്തെ ആളിക്കത്തിച്ചു. 1776 ജൂലൈ നാലിന് 13 കോളനികള്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതാണ് പിന്നീട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ആയത്. യുഎസ്എ എന്ന പുതിയൊരു രാജ്യത്തിന്റെ പ്രയാണം ഇവിടെ തുടങ്ങി. അതിന്റെ 250-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
പുതിയൊരു ദർശനം
1787ല്‍ അമേരിക്കന്‍ ഭരണഘടന നിലവില്‍വന്നു. ഭരണഘടനയാണ് പരമോന്നത നിയമം. ജനാധിപത്യമാണ് ആണിക്കല്ല്. അഭിപ്രായ സ്വാതന്ത്ര്യമാണ് ജീവവായു. മാനവരാശിക്ക് പുതിയൊരു ദര്‍ശനം കിട്ടി. ‘ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു’ എന്നാണ് അമേരിക്കയുടെ മുദ്രാവാക്യം. ‘പലതില്‍നിന്ന് ഒന്ന്’ എന്നതാണ് ദേശീയ ആപ്തവാക്യം. തുടര്‍ന്ന് പുതിയ സംസ്ഥാനങ്ങള്‍ ചേര്‍ക്കപ്പെട്ടു. നിലവില്‍ 50 സംസ്ഥാനങ്ങള്‍. ദേശീയപതാകയില്‍ നീല പശ്ചാത്തലത്തിലുള്ള 50 നക്ഷത്രങ്ങള്‍ 50 സംസ്ഥാനങ്ങളെയും ചുവപ്പിലും വെള്ളയിലുമുള്ള 13 വരകള്‍ ആദ്യം സ്വാതന്ത്ര്യം നേടിയ ആദ്യത്തെ 13 കോളനികളെയും പ്രതിനിധീകരിക്കുന്നു.
അമേരിക്കൻ ഇന്ത്യൻസ്
യഥാര്‍ഥത്തില്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി നൂറുകണക്കിന് തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ സ്വന്തം ഭാഷയും സംസ്കാരവും ഭരണക്രമവും സാമ്പത്തിക വ്യവസ്ഥയും വികസിപ്പിച്ച് ജീവിച്ചിരുന്ന ഭൂപ്രദേശമായിരുന്നു അത്. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ ആ ഭൂമിയെ ‘പുതിയ ലോകം’ എന്ന് വിശേഷിപ്പിച്ചു. അവിടെ ജീവിച്ചിരുന്ന ജനതയ്ക്ക് അത് അവരുടെ പരമ്പരാഗത നാടായിരുന്നു. കൊളംബസ് തദ്ദേശീയരെ ‘ഇന്ത്യന്‍സ്’ എന്നു വിളിച്ചതിനെ തുടര്‍ന്ന് ‘അമേരിക്കന്‍ ഇന്ത്യന്‍സ്’ എന്നാണവര്‍ അറിയപ്പെട്ടത്. പത്തുലക്ഷത്തോളം വരുന്ന തദ്ദേശവാസികള്‍ ഇപ്പോഴും തനത് സംസ്കാരം കാത്തുസൂക്ഷിക്കുന്നു. കുടിയേറ്റക്കാരുടെ പളപളപ്പില്‍ അവര്‍ മുങ്ങിപ്പോയി എന്നത് ചരിത്ര വസ്തുത. മറ്റുള്ളവരുടെ ഒപ്പമെത്തിക്കാന്‍ കാസിനോകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ആരംഭിക്കാന്‍ ‘അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക്’ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ട്.
ഇരുണ്ടമുഖം
കോളനിവത്കരണത്തിന് ഇരുണ്ട മുഖവുമുണ്ടായിരുന്നു. തദ്ദേശീയ ജനതയുടെ ഭൂമികള്‍ കൈയേറി. അവരെ അടിച്ചമര്‍ത്തി. യൂറോപ്പില്‍നിന്നെത്തിയ രോഗങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ചു. ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊണ്ടുവന്ന് കൃഷിയിടങ്ങളില്‍ നിര്‍ബന്ധിത തൊഴിലാളികളാക്കി. അടിമത്തത്തെച്ചൊല്ലിയുള്ള തര്‍ക്കം ഏഴരലക്ഷത്തോളം പേര് കൊല്ലപ്പെട്ട ആഭ്യന്തരകലാപത്തിലെത്തി. സ്വാതന്ത്ര്യം നേടി 87 വര്‍ഷം കഴിഞ്ഞ് 1863ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ് അടിമകളെ സ്വതന്ത്രരായി പ്രഖ്യാപിച്ചു. അടിമത്തം നിയമപരമായി അവസാനിപ്പിച്ചെങ്കിലും വംശീയ വിവേചനം തുടര്‍ന്നു. ആധുനികകാലത്തും മാര്ട്ടിന് ലൂതര്‍ കിംഗിനെപ്പോലുള്ള നേതാക്കള്‍ പൗരാവകാശങ്ങള്‍ക്കുവേണ്ടി സുദീര്‍ഘമായ പോരാട്ടം നടത്തി. 2008ല്‍ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ പ്രസിഡന്റായി ബറാക്ക് ഒബാമ തെരഞ്ഞെടുക്കപ്പെട്ടു. എന്നാലും വംശീയ വിഷയങ്ങള്‍ ഇടയ്ക്കിടെ തലപൊക്കി അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്.
സൂപ്പര്‍ പവറിലേക്ക്
ഇംഗ്ലണ്ടിനു പിന്നാലെ ലോകമെമ്പാടുംനിന്നുള്ള കുടിയേറ്റമാണ് ഇന്നത്തെ അമേരിക്കയെ രൂപപ്പെടുത്തിയത്. ബുദ്ധിയും കഴിവും വൈദഗ്ധ്യവും ഉണ്ടെങ്കില്‍ അമേരിക്ക അവസരങ്ങളുടെ നാടാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിഭകളെ സ്വീകരിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 1800കളുടെ അവസാനം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ വ്യവസായ രാഷ്ട്രമായി. റെയില്‍വേ, സ്റ്റീല്‍, എണ്ണ, വാഹനനിര്‍മാണം എന്നിവയില്‍ വന്‍ വളര്‍ച്ച. 1929ല്‍ ഉണ്ടായ മഹാമാന്ദ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അമേരിക്ക അതിജീവിച്ചു. യൂറോപ്പിന്റെ പുനര്‍നിര്‍മാണം മാര്‍ഷല്‍ പദ്ധതിയിലൂടെ സാധ്യമാക്കി.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടന അമേരിക്കയുടെതാണ്. ഡോളര്‍ ലോകത്തിലെ പ്രധാന കരുതല്‍ നാണയമായി. നാസയുടെ നേതൃത്വത്തില്‍ മനുഷ്യന് ചന്ദ്രനിലെത്തി. ചൊവ്വയിലേക്കു പോകാന്‍ അവര്‍ തയാറെടുക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യവും അമേരിക്കയുടേതാണ്. നൂറുകണക്കിന് വിദേശ സൈനിക താവളങ്ങളുണ്ട്. ആഗോളസഖ്യങ്ങള് അമേരിക്കയെ വന്ശക്തിയാക്കുന്നു.
വിജയം മാത്രമല്ല
അമേരിക്കയുടെ ചരിത്രം വിജയങ്ങളുടെ മാത്രം കഥയല്ല. 1861-65 കാലയളവില്‍ ഏഴരലക്ഷത്തോളം പേര് കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധം, 1929-39ലെ കടുത്ത സാമ്പത്തിക മാന്ദ്യം, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം, കോവിഡ് 19 തുടങ്ങിയ കൂറ്റന്‍ വെല്ലുവിളികളെ അമേരിക്ക അതിജീവിച്ചു. രണ്ടു ലോകമഹായുദ്ധങ്ങള്‍, റഷ്യയുമായി പതിറ്റാണ്ട് നീണ്ട ശീതസമരം, കൊറിയന്‍ യുദ്ധം, വിയറ്റ്നാം യുദ്ധം, ഗള്‍ഫ് യുദ്ധം, അഫ്ഗാന് യുദ്ധം, ഇറാക്ക് യുദ്ധം ഏറ്റവുമൊടുവില്‍ ഇറാന് യുദ്ധം തുടങ്ങി നിരന്തരം യുദ്ധത്തില്‍ മുഴുകിയ രാജ്യം കൂടിയാണ് അമേരിക്ക. അമേരിക്കന്‍ യുവജനങ്ങളെ കുരുതികൊടുക്കുന്ന ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരേ ജനരോഷം രൂക്ഷമാണ്. ഇന്ന് അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഭ്യന്തര ധ്രുവീകരണമാണ്. റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റ് എന്ന ആശയപരമായ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളില്നിന്ന് അത് സാമൂഹിക വിഭജനത്തിലേക്കു വളര്‍ന്നിരിക്കുന്നു.
ആധുനിക അമേരിക്ക
ആനയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം. 250 വര്‍ഷത്തെ പ്രോജ്വലചരിത്രമുള്ള അമേരിക്ക ഇന്ന് ആന കരിമ്പിന്കാട്ടില് കയറിയതുപോലെയുള്ള അവസ്ഥയിലാണ്. അമേരിക്ക ഭരിച്ച 47 പ്രസിഡന്റുമാരില്‍ ഏറ്റവും കുപ്രസിദ്ധി നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ട്രംപ്. 2024ല്‍ 538 പേരുള്ള ഇലക്ടറല്‍ കോളജില്‍ 226നെതിരേ 312 വോട്ടിന് ട്രംപ് തകര്‍പ്പന്‍ വിജയം നേടിയിടത്തുനിന്നാണ് ഈ പതനം. കേരളത്തില്‍പോലും അന്ന് ട്രംപ് അച്ചായന് ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
അമേരിക്കയിലെ പ്രശസ്തമായ പ്യൂ റിസര്‍ച്ച് സെന്റര്‍, കഴിഞ്ഞ മാസം നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ 69 % പേര് അസംതൃപ്തരാണ്. 29 % പേര് മാത്രമാണ് തൃപ്തര്‍. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 45-50 % ആയിരുന്നു ട്രംപിന്റെ ജനപ്രീതി. കടുത്ത രാഷ്ട്രീയധ്രുവീകരണം, സാമ്പത്തിക തകര്‍ച്ചയും അസമത്വവും പണപ്പെരുപ്പവും, കുതിച്ചുയര്‍ന്ന ആരോഗ്യസംരക്ഷണ ചെലവുകള്‍, യുദ്ധരംഗത്തെ പരാജയങ്ങള്‍, വിദേശരാജ്യങ്ങളുടെ ഇടയിലെ ഒറ്റപ്പെടല്‍ തുടങ്ങിയ കടുത്ത പ്രതിസന്ധികൾ രാജ്യം നേരിടുന്നു. കുടിയേറ്റക്കാരുടെ രാജ്യം ഇന്ന് കുടിയേറ്റത്തിനെതിരാണ്.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച വടംവലി സീസൺ ത്രീ മത്സരത്തിൽ "ന്യൂയോർക്ക് കിംഗ്സ്', "ഹൂസ് സ്റ്റൺ ബ്രദേർസ്' ഓറഞ്ചിനെ തോല്പിച്ച് വിജയികളായി.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ന്യൂയോർക്ക് കിംഗ്സ് തന്നെയായിരുന്നു ജേതാക്കൾ. റോസ് ഹിൽ സീറോമലബാർ ചർച്ച് മൈതാനിയിൽ പ്രത്യേകം ക്രമീകരിച്ച പന്തലിൽ നടന്ന മത്സരത്തിൽ പത്ത് ടീമുകളാണ് പങ്കെടുത്തത്.
"ഹൂസ്റ്റൺ ബ്രദേർസ് ബ്ലൂ' മൂന്നാം സ്ഥാനം കരസ്ഥമാക്കി. "ഷിക്കാഗോ അരീകര അച്ചായൻസ് ' നാലാം സ്ഥാനവും നേടി. വാശിയേറിയ മത്സരങ്ങൾ വീക്ഷിക്കാൻ കുടുംബസമേതം അബാല വൃദ്ധ ജനങ്ങൾ എത്തിയിരുന്നു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ആവേശകരമായ കായിക മാമാങ്കം ഓൾ അമേരിക്ക വടംവലി മത്സരം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് ഗാർലൻഡ് സീറോമലബാർ ചർച്ച് പാർക്കിംഗ് ലോട്ടിൽ വച്ചാണ് മത്സരം.
അമേരിക്കയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് കേരള അസോസിയേഷൻ എവർറോളിങ് ട്രോഫിയും കാഷ് അവാർഡും മറ്റ് സമ്മാനങ്ങളും ലഭിക്കും. കെഎഡി, ടഗ് ഓഫ് വാർ എല്ലാ വർഷവും സംഘടിപ്പിച്ചു പോരുന്നു.
അസോസിയേഷനുമായി സഹകരിക്കുന്ന ഡാള്ളസിലെ സുമനസുകളായ സ്പോൺസർമാരും ഈ ടൂർണമെന്റ് തരംഗമാകാൻ പ്രവർത്തിക്കുന്നു. ചെണ്ട മേളവും മല്ലൂസ് റൈഡേഴ്സ് നേതൃത്വത്തിൽ ബൈക്ക് റാലിയും ബിസിനസ് എക്സ്പോയും ഈ പരിപാടിയെ ആകർഷണീയമാക്കാൻ കേരള അസോസിയേഷൻ ഒരുക്കിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ മറുപടിയാണ് തങ്ങൾ നൽകുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപമാണ് അമേരിക്കൻ കരസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണത്. ഹെലികോപ്റ്റർ തകർത്തത് ഇറാനാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിന് തക്കതായ മറുപടി നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യുഎസ് സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ-അമേരിക്ക യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ പുതിയ സൈനിക നീക്കം. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Kerala
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജ് - ഫേബ ദന്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) യാണ് പരിക്കേറ്റ വധു. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ എട്ടിന്) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. അറ്റ്ലാന്റ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.
Sports
ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പിനുള്ള അമേരിക്കന്‍ ടീമിനെ ടിം റീം നയിക്കും. യുഎസ്എയുടെ മുഖ്യപരിശീലകന്‍ മൗറീസ്യോ പോച്ചെറ്റീനോയാണ് ഇക്കാര്യം അറിയിച്ചത്. 38കാരനായ സെന്റര്‍ ബാക്ക് താരം പതിറ്റാണ്ടുകളായി ഇംഗ്ലീഷ് ക്ലബ് ഫുട്ബോളില്‍ സജീവമാണ്.
പോച്ചെറ്റീനോ അമേരിക്കയുടെ മുഖ്യപരിശീലകനായശേഷം കളിച്ച 23 മത്സരങ്ങളില്‍ 16ലും ടിം റീം ആയിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. 2022 ഖത്തര്‍ ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ 27കാരനായ ടെയ്ലര് ആഡംസ് ആയിരുന്നു.
ഗ്രൂപ്പ് ഡിയില്‍ പരാഗ്വെ, ഓസ്ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കൊപ്പമാണ് സഹ ആതിഥേയരായ അമേരിക്ക.
International
ടെൽഅവീവ്: സുരക്ഷാ കാബിനറ്റ് യോഗം വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് നെതന്യാഹു യോഗം വിളിച്ചത്. യുഎസിന്റെ ഈ നീക്കം മോശം ആശയമാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് യോഗം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ടെങ്കിലും വാഷിംഗ്ടണിന്റെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനം മാത്രമേയുള്ളൂ എന്ന് അദ്ദേഹം സ്വകാര്യ ചർച്ചകളിൽ സമ്മതിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നിലവിലെ കരാർ രൂപരേഖ പ്രകാരം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചോ അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചോ ഉള്ള ഇസ്രായേലിന്റെ പ്രധാന ആശങ്കകൾക്കൊന്നും പരിഹാരമാകുന്നില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മറുവശത്ത്, ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദം ചെലുത്തുമ്പോഴും ഇസ്രയേലി സൈന്യത്തിന് നേരെയും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്ക് നേരെയും ഹിസ്ബുള്ള ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇത് നെതന്യാഹുവിന് മേൽ കടുത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.
NRI
യുട്ടാ: അമേരിക്കയിലെ യുട്ടായിൽ രണ്ട് വയസിൽ താഴെയുള്ള രണ്ട് ആൺകുട്ടികളെ കാണാതായതിനെ തുടർന്ന് പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
കുട്ടികളുടെ പിതാവായ ഡെയ്ൻ സ്റ്റീഫൻ റിച്ച്മാൻ (46) എന്നയാൾക്കെതിരെ ആംബർ അലർട്ട്(കുട്ടികളെ കാണാതാകുമ്പോൾ പുറപ്പെടുവിക്കുന്ന അടിയന്തിര മുന്നറിയിപ്പ്) പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുരുതരമായ വിഷാദരോഗത്തിന് അടിമയായ റിച്ച്മാൻ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും വീട്ടിലെ സാധനങ്ങൾ വിറ്റഴിച്ച് സ്ഥലം വിട്ടതായും പോലീസ് പറഞ്ഞു. കുട്ടികൾക്ക് ഇയാളിൽ നിന്ന് ജീവഹാനി ഉൾപ്പെടെയുള്ള അപകടങ്ങൾ സംഭവിച്ചേക്കാമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.
ഈ മാസം 16-ന് വാഷിംഗ്ടണിലെ അമ്മയുടെ അടുത്തുനിന്നുമാണ് വിൽ (ഒരു വയസ്), വെസ്ലി (10 മാസം) എന്നീ കുട്ടികളെ റിച്ച്മാൻ കൂട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച യുട്ടായിലെ വീട്ടിൽ വെച്ച് കുട്ടികളെ അമ്മയ്ക്ക് കൈമാറേണ്ടതായിരുന്നുവെങ്കിലും ഇയാൾ എത്തിയില്ല. ഒരു കറുത്ത ടൊയോട്ട കാറിലാണ് ഇയാൾ കുട്ടികളുമായി യാത്ര ചെയ്യുന്നതെന്ന് സംശയിക്കുന്നു.
കുട്ടികളെ കണ്ടെത്താനായി ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
NRI
ഹൂസ്റ്റൺ: ടെക്സസ്സിലെ ഹൂസ്റ്റൺ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റിക്കാർഡ് ഇടിമിന്നൽ രേഖപ്പെടുത്തി.
പുലർച്ചെ മൂന്നു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളിൽ 56,000-ത്തിലധികം തവണയാണ് മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്ക് മിന്നലേറ്റതെന്ന് എനർജി കമ്പനിയായ സെന്റർപോയിന്റ് അറിയിച്ചു.
ശക്തമായ ഇടിമിന്നലിനെ തുടർന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏകദേശം 1,90,000 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസം ബാധിച്ചത്.
എന്നാൽ ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഭൂരിഭാഗം സ്ഥലങ്ങളിലെയും തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി.
ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഹൂസ്റ്റൺ.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തിൽ അടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമിക്കുന്നത് പൂർണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങൾ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാൽ മാത്രമേ കരാറിൽ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
സാമ്പത്തിക ഉപരോധങ്ങൾ നീക്കുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഇറാൻ ആണവ വിഷയങ്ങളിലെ കൂടുതൽ വിശദമായ ചർച്ചകൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ മാത്രമേ നടക്കൂ എന്നും സൂചിപ്പിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന കാര്യവും ഈ ചർച്ചകളുടെ ഭാഗമാണ്.
ഞായറാഴ്ചയോടെ തന്റെ ഉപദേശകരുമായി ചർച്ച നടത്തി കരാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് മറ്റൊരു അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയും കരാർ ഒപ്പിടാതിരിക്കുകയും ചെയ്താൽ ഇറാനു മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം ആരംഭിക്കുമെന്നും മറ്റൊരു രാജ്യവും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വലിയ പ്രത്യാഘാതം ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന. അതുകൊണ്ടുതന്നെ ലോകം ഇന്ന് ഈ വിഷയത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഹോർമുസ് തുറക്കുന്നതിലടക്കം പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസി വ്യക്തമാക്കി.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് കോംപ്ലക്സിന് സമീപത്തെ 17th സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളായ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് നിയമപാലകർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്.
സംഭവസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.
എഫ്ബിഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
International
വാഷിംഗ്ടൺ: മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ സിവിൽ വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്ട്രോ (94) ഉൾപ്പെടെ ആറ് പേർക്കെതിരെ അമേരിക്ക കുറ്റപത്രം പുറപ്പെടുവിച്ചു. അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ക്യൂബൻ ഭരണകൂടത്തിലെ ഒരു ഉന്നത നേതൃത്വത്തിനെതിരെ യുഎസിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ്.
1996 ഫെബ്രുവരി 24-നായിരുന്നു അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ വച്ച് നിരായുധരായ രണ്ട് വിമാനങ്ങൾക്ക് നേരെ ക്യൂബൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഫ്ലോറിഡ കടലിടുക്കിൽ ക്യൂബൻ അഭയാർഥികളെ കണ്ടെത്താൻ സഹായിച്ചിരുന്ന 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ജീവകാരുണ്യ സംഘടനയുടെ വിമാനങ്ങളായിരുന്നു ഇവ. ആക്രമണത്തിൽ കാർലോസ് കോസ്റ്റ, അർമാണ്ടോ അലജാൻഡെ ജൂനിയർ, മാരിയോ ഡി ലാ പെന, പാബ്ലോ മൊറാലസ് എന്നീ നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു.
അഭയാർത്ഥികളെ സഹായിക്കുന്ന സംഘടനയിൽ ക്യൂബൻ ചാരന്മാർ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ ക്യൂബൻ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യുദ്ധവിമാനങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസൈൽ തൊടുത്തുവിട്ടതെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
അമേരിക്കൻ പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തുക, വിമാനങ്ങൾ തകർക്കുക, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. പ്രതികളിൽ ഒരാളായ ലൂയിസ് റൗൾ ഗോൺസാലസ് (65) നിലവിൽ യുഎസ് കസ്റ്റഡിയിലാണ്. കേസിന്റെ അന്വേഷണം എഫ്ബിഐ മിയാമി ഫീൽഡ് ഓഫിസാണ് നിർവഹിക്കുന്നത്.
30 വർഷമായി നീതിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബങ്ങൾക്ക് ഇതൊരു വലിയ ആശ്വാസമാണെന്നും, അമേരിക്കക്കാരെ ആക്രമിക്കുന്നവർ എത്ര ഉന്നത പദവിയിലായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യു.എസ് ആക്റ്റിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും വ്യക്തമാക്കി.
NRI
ന്യൂയോർക്ക്: ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ മണ്ണിൽ വീണ്ടുമൊരു "മിനി തൃശൂർ' ഉണർന്നു. യുഎസ് തൃശൂർ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന സാംസ്കാരിക വിരുന്നായി മാറി.
ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോർന്നുപോകാതെയാണ് അന്യനാട്ടിൽ പുനഃസൃഷ്ടിക്കപ്പെട്ടത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും തങ്ങളുടെ വേരുകളും സംസ്കാരവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്.
International
ഹവാന: അമേരിക്കയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡിയാസ് കാനൽ.
റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ വാങ്ങിയതായും അവ അമേരിക്കക്കെതിരെ ഉപയോഗിക്കാൻ ആലോചിക്കുന്നതായും യുഎസ് വാർത്താ വെബ്സൈറ്റായ ആക്സിയോസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ റിപ്പോർട്ട് പുറത്തുവന്നത്.
കിഴക്കൻ ക്യൂബയിലെ യുഎസ് സൈനിക താവളമായ ഗ്വാണ്ടനാമോ ബേ, അമേരിക്കൻ സൈനിക കപ്പലുകൾ, കൂടാതെ ഫ്ലോറിഡ എന്നിവ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ക്യൂബ ആലോചിക്കുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്യൂബ അമേരിക്കയ്ക്കോ മറ്റ് ഏതെങ്കിലും രാജ്യത്തിനോ ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും യുഎസ് നടത്തുന്ന ഏതൊരു ആക്രമണവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും മിഗുവെൽ ഡിയാസ് കാനൽ മുന്നറിയിപ്പ് നൽകി.
ആക്രമണമുണ്ടായാൽ അതിനെതിരെ സ്വയം പ്രതിരോധിക്കാൻ തങ്ങളുടെ രാഷ്ട്രത്തിന് പൂർണവും നിയമപരവുമായ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും ക്യൂബയെ ആക്രമിക്കാൻ മുതിർന്നാൽ ക്യൂബ തിരിച്ചുപോരാടുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ക്യൂബൻ അംബാസഡർ എർണസ്റ്റോ സോബെറോൺ ഗുസ്മാൻ പറഞ്ഞു.
"60-കളിൽ അമേരിക്ക ക്യൂബയെ ആക്രമിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. തീർച്ചയായും, ഇതൊരു വ്യത്യസ്തമായ സാഹചര്യമാണെന്ന് എല്ലാവർക്കും പറയാം. എന്നാൽ ക്യൂബൻ ജനതയുടെ പോരാട്ടവീര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല'.-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിക്കും ഉന്നത നേതാക്കൾക്കുമെതിരെ അമേരിക്കൻ ട്രഷറി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
International
ന്യൂഡൽഹി: ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അറഗ്ചിയുടെ പ്രതികരണം.
ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അറഗ്ചി ഡൽഹിയിലെത്തിയത്. ഇറാനോട് യുദ്ധം ചെയ്യുന്ന വിമാനങ്ങളും കപ്പലുകളും ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്ന് അറഗ്ചി പറഞ്ഞു.
ഹോർമുസിനു ചുറ്റുമുള്ള സാഹചര്യം സങ്കീർണമാണ്. ഹോർമുസിലെ സുരക്ഷയുടെ സംരക്ഷകർ എന്ന നിലയിലുള്ള ചരിത്രപരമായ കടമ ഇറാൻ എപ്പോഴും നിർവഹിക്കുമെന്നും അറഗ്ചി പറഞ്ഞു.
അതേസമയം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതോടെയാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്. കഴിഞ്ഞ മാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കുടിയേറ്റക്കാർക്കും അവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നൽകുന്ന പ്രശസ്തമായ "പോൾ ആൻഡ് ഡെയ്സി സൊറോസ് ഫെലോഷിപ്' പ്രഖ്യാപിച്ചു.
തെരഞ്ഞെടുത്ത 30 പേരിൽ 11 പേരും ഇന്ത്യൻ വംശജരാണ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ബിരുദാനന്തര പഠനത്തിനായി 90,000 ഡോളർ (ഏകദേശം 75 ലക്ഷം രൂപ) വരെ സാമ്പത്തിക സഹായം ലഭിക്കും. 3,070 അപേക്ഷകരിൽ നിന്നാണ് 30 പേരെ കണ്ടെത്തിയത്.
അമേരിക്കയുടെ സാമൂഹികവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരായ "പുതിയ അമേരിക്കക്കാരാണ്' ഈ പ്രതിഭകളെന്ന് ഫെലോഷിപ് സമിതി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ
അഖിൽ രാജൻ: യേൽ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡിയും ജെഡിയും ചെയ്യുന്നു. ബൈഡൻ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അക്ഷയ വിജയ അന്നപ്രഗഡ: കാൻസർ കണ്ടെത്താനുള്ള ലിക്വിഡ് ബയോപ്സി സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന ഡോക്ടർ-സയന്റിസ്റ്റ്.
അനന്തൻ സദഗോപൻ: ഹാർവാർഡിൽ ബയോളജിക്കൽ സയൻസിൽ പിഎച്ച്ഡി ചെയ്യുന്നു. കെമിക്കൽ ബയോളജിയിൽ വിദഗ്ധൻ.
ആര്യ റാവു: ഹാർവാർഡ് - എംഐടി സംയുക്ത പ്രോഗ്രാമിൽ എംഡി/പിഎച്ച്ഡി ചെയ്യുന്നു. എഐ ഉപയോഗിച്ചുള്ള ചികിത്സാ രീതികളിൽ ഗവേഷണം.
അവിനാഷ് വദാലി: എംഐടിയിൽ ഫിസിക്സിൽ പിഎച്ച്ഡി ചെയ്യുന്നു. ക്വാണ്ടം സിസ്റ്റങ്ങളിൽ ഗവേഷണം.
ഇലീന ലോഗാനി: സ്റ്റാൻഫോർഡ് ലോ സ്കൂളിൽ ജെഡി വിദ്യാർഥി. സാമൂഹിക നീതിയും സാമ്പത്തിക നയങ്ങളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനം.
റിയ ദാസ്: എംഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും കമ്പ്യൂട്ടർ സയൻസിലും പിഎച്ച്ഡി ചെയ്യുന്നു.
റോണക് ദേശായി: എഐ ഉപയോഗിച്ച് പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്താനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.
സെറീൻ സിംഗ്: ഓക്സ്ഫോർഡിൽ നിന്ന് ക്രിമിനോളജിയിൽ പിഎച്ച്ഡി നേടി. നീതിന്യായ വ്യവസ്ഥയിലെ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുന്നു.
വിവസ്വൻ വൈകുണ്ഠ: യുസിഎസ്എഫിൽ ഇമ്മ്യൂണോളജിയിലും ജീൻ എഡിറ്റിംഗിലും ഗവേഷണം നടത്തുന്നു.
യാസ ബേഗ്: സ്റ്റാൻഫോർഡ് സർവകലാശാലയിൽ ബയോ എൻജിനിയറിംഗിൽ പിഎച്ച്ഡി ചെയ്യുന്നു.
International
ടെൽഅവീവ്: അമേരിക്കയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കോടികളുടെ പ്രതിരോധ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനവും ബോയിംഗിന്റെ എഫ്-15 ഐഎ യുദ്ധവിമാനവുമാണ് ഇസ്രയേൽ പുതുതായി സ്വന്തമാക്കുന്നത്.
വരും വർഷങ്ങളിൽ ഇസ്രയേലിന്റെ വ്യോമാധിപത്യം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിയെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാന്റെ ആകാശത്ത് എവിടെയും എത്താൻ കഴിയും, ആവശ്യം വന്നാൽ അവരത് ചെയ്യുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് ഏത് സമയത്തും എവിടെയും പ്രവർത്തിക്കാനുള്ള കരുത്ത് നൽകുന്ന 'ഷീൽഡ് ഓഫ് ഇസ്രയേൽ' പദ്ധതിയുടെ ഭാഗമായാണ് ഈ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ ഇസ്രയേലിന്റെ പക്കൽ നിരവധി എഫ്-35 വിമാനങ്ങൾ ഉണ്ടെങ്കിലും സേനയുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാർ.
International
വാഷിംഗ്ടൺ: സമാധാനത്തിന്റെ വക്താവാകുമെന്ന് അവകാശപ്പെട്ട് അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ലോകത്തിന് സമ്മാനിക്കുന്നത് രക്തരൂഷിതമായ യുദ്ധചരിത്രമെന്ന് റിപ്പോർട്ട്. വിദേശ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ട്രംപിന്റെ കീഴിൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സൈനിക ഇടപെടലുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്.
2024നെ അപേക്ഷിച്ച് 2025ൽ അമേരിക്കയുടെ വിദേശ ആക്രമണങ്ങളിൽ 50 ശതമാനത്തിന്റെ വർധനവുണ്ടായി. ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ ആദ്യ വർഷം മാത്രം 663 സൈനിക ഇടപെടലുകൾ നടന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ യുഎസ് ആക്രമണങ്ങളിൽ 60 ശതമാനവും യമനിലാണ് നടന്നത്. സൊമാലിയയിൽ 2025-ന് ശേഷം മാത്രം 150-ലധികം ആക്രമണങ്ങൾ അമേരിക്ക നടത്തി. ഇത് ട്രംപിന്റെ ഒന്നാം ഭരണകാലത്തെ ആകെ ആക്രമണങ്ങളുടെ പകുതിയോളം വരും.
ഇസ്രയേലിന്റെ യുദ്ധങ്ങളിൽ പങ്കുചേർന്നുകൊണ്ട് ഇറാനെതിരെയുള്ള ആക്രമണങ്ങളിലും അമേരിക്ക സജീവമാണ്. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്.
1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിൻ അമേരിക്കയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഇടപെടലായിരുന്നു ഈ വർഷം വെനസ്വേലയിൽ നടന്ന സൈനിക നീക്കം. ഏകദേശം 200 യുഎസ് സൈനികരാണ് വെനസ്വേലയിലെ കരാക്കസിൽ പ്രവേശിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ആയിരത്തിലധികം പേർ യുഎസ് നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
സമാധാനമുണ്ടാക്കുമെന്ന് പറയുന്ന ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ജനതയ്ക്കിടയിലും ജനപ്രിയമല്ല. ഇറാനെതിരെയുള്ള ആക്രമണത്തെ 40 ശതമാനത്തിലധികം അമേരിക്കക്കാർ എതിർക്കുന്നുവെന്ന് റോയിട്ടേഴ്സ് പോൾ വ്യക്തമാക്കുന്നു. സമാധാനം സ്ഥാപിക്കുന്ന ആളായി ചരിത്രം തന്നെ രേഖപ്പെടുത്തുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, അദ്ദേഹം അധികാരമേറ്റ ശേഷം ലോകമെമ്പാടും സംഘർഷങ്ങൾ മൂർച്ഛിക്കുകയാണ് ചെയ്തിട്ടുള്ളത്.
International
ന്യൂഡൽഹി: ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. പരാമർശങ്ങൾ വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
"അഭിപ്രായങ്ങളും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. പരാമർശങ്ങൾ വ്യക്തമായും വിവരമില്ലാത്തതും, അനുചിതവും, മോശം അഭിരുചിയുള്ളതുമാണ്. പരസ്പര ബഹുമാനത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല'.- വിദേശകാര്യ മന്ത്രാലയം വക്തവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവനയാണ് ട്രംപ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.
‘ഗർഭത്തിന്റെ ഒൻപതാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവർ വരും. എന്നിട്ട് ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും നരകക്കുഴികളിൽ നിന്നോ മുഴുവൻ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും.
കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാൽ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴിൽസാധ്യതകളും ഇവർ അട്ടിമറിക്കുകയാണ്’. തുടങ്ങിയവയായിരുന്നു സാവേജിന്റെ പരാമർശങ്ങൾ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവച്ചു. അപ്രതീക്ഷിതമായാണ് രാജി. വൈറ്റ് ഹൗസിൽ ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്കു കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിക്കു വ്യക്തമായ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹംഗ് കാവോ യുഎസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് ഈ മാറ്റം. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ ഗതാഗതം തടഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കിയതും നിലവിലെ വെല്ലുവിളികളാണ്.
ട്രംപ് ഭരണകൂടത്തിനു കീഴിൽ പ്രതിരോധ വകുപ്പിൽ നടക്കുന്ന പ്രധാന മാറ്റങ്ങളിലൊന്നാണിത്. ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് നേവി സെക്രട്ടറിയുടെ പടിയിറക്കം. ഹോർമുസ് കടലിടുക്കിലെ സംഘർഷം അവസാനിപ്പിക്കാൻ ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നടത്തിയ നീക്കങ്ങൾ സ്ഥിതി പിന്നെയും വഷളാക്കി. ഇതേത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഈ നയതന്ത്ര - സൈനിക പ്രതിസന്ധികൾക്കിടയിലാണ് യുഎസ് നാവികസേനയുടെ തലപ്പത്ത് രാജി.
International
ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.
Leader Page
1956ൽ ഈജിപ്ത് അഞ്ച് മാസത്തേക്ക് സൂയസ് കനാൽ അടച്ചുപൂട്ടിയപ്പോൾ അത് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിന്റെ ആഗോളപദവി ഇല്ലാതാക്കുകയും പെട്രോഡോളർ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്കു മുമ്പു തങ്ങളെ അടിച്ചമർത്തിയ സാമ്പത്തികശക്തിക്ക് ഒരു ചെറിയ രാജ്യത്തിന് എങ്ങനെ ഗുരുതരമായ നാശനഷ്ടം വരുത്താം എന്നതിന് അതു തെളിവായി.
അമേരിക്ക ഇപ്പോൾ സ്വന്തം "സൂയസ് നിമിഷത്തെ' അഭിമുഖീകരിക്കുകയാണെന്ന് ചിലർ വാദിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ചുള്ള ലളിതമായ ഒരു വിലയിരുത്തലാണിതെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറേനി യൻ യുദ്ധ അബദ്ധത്തിനു മുന്നിൽ ഡോളറിന്റെ ആധിപത്യം തകരില്ലെന്ന അമിത ആത്മവിശ്വാസവും അത്രതന്നെ തെറ്റാണ്.
ഇറാന്റെ നടപടികളും സൂയസ് പ്രതിസന്ധിയും തമ്മിലുള്ള സാമ്യം നമ്മെ തെറ്റിദ്ധരിപ്പിച്ചേക്കാം. ഈജിപ്തും ഇറാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ജലപാതകൾ അടച്ച് എണ്ണ വിതരണം തടസപ്പെടുത്തി എന്നത് സത്യമാണ്. ഇത് സാമ്പത്തിക ശക്തികളുടെ സമ്പദ്വ്യവസ്ഥയിൽ ഊർജവില കുത്തനെ ഉയരാൻ കാരണമായി. സാമ്പത്തിക വിപണികൾ തകർന്നു. വളം, ഗതാഗതം എന്നിവയുടെ വിലക്കയറ്റത്തിന്റെ ആഘാതം എപ്പോഴും ദരിദ്രരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എന്നാൽ ഹോർമുസ് അമേരിക്കയ്ക്ക് ഒരു "സൂയസ്’ ആകില്ലെന്നു സൂചിപ്പിക്കുന്ന ചില അടിസ്ഥാന വ്യത്യാസങ്ങളുണ്ട്.
സൂയസ് പ്രതിസന്ധി കേവലം ബ്രിട്ടന്റെ പാപ്പരത്തം സ്ഥിരീകരിക്കുക മാത്രമാണ് ചെയ്തത്. 1945 ഡിസംബറിൽ, വളർന്നുവരുന്ന അമേരിക്കൻ സാമ്രാജ്യം ബ്രിട്ടനെ ഒരു വായ്പക്കെണിയിൽ കുടുക്കിയിരുന്നു. പാപ്പരായ മുൻ സാമ്രാജ്യത്തിന് ഇനി ആഗോളതലത്തിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നു മാത്രമാണ് സൂയസ് തെളിയിച്ചത്. എന്നാൽ അമേരിക്ക, ട്രംപിന്റെ കഴിവില്ലായ്മയും അശ്രദ്ധമായ ഭരണവും ഉണ്ടായിരുന്നിട്ടും, അത്തരമൊരു തകർച്ചയുടെ അരികിലല്ല.
അമേരിക്കയുടെ കടബാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും 1956ലെ ബ്രിട്ടന്റെ സാമ്പത്തിക സമ്മർദവുമായി അതിനെ താരതമ്യം ചെയ്യുന്നത് അർഥശൂന്യമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഒരിക്കലും സ്റ്റെർലിംഗിന് "അമിതമായ പദവി’ (Exorbitant Privilege) നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതായത്, തങ്ങളുടെ കമ്മി നികത്താൻ ലോകമെമ്പാടുമുള്ള മൂലധനം തങ്ങളിലേക്ക് എത്തിക്കാനുള്ള അമേരിക്കയുടെ കഴിവ് ബ്രിട്ടന് ഉണ്ടായിരുന്നില്ല.
ഇന്ന്, അമേരിക്കക്കാരല്ലാത്തവർക്ക് എണ്ണ വാങ്ങാൻ പ്രതിവർഷം ഏകദേശം ഒരു ട്രില്യൺ ഡോളർ ആവശ്യമാണ്. ഇത് 2026ലെ അമേരിക്കൻ പ്രതിരോധ ബജറ്റിന് ഏകദേശം തുല്യമാണ്. ഊർജവും ആയുധങ്ങളും വാങ്ങാൻ ഡോളർ സമ്പാദിക്കാൻ അവർ ലോകത്തിന് സാധനങ്ങൾ വിൽക്കണം. മറ്റാരെയുംപോലെ, മറ്റുള്ളവർക്ക് ആവശ്യമുള്ള ഡോളർ അമേരിക്ക അച്ചടിക്കുകയും അതിന്റെ വായ്പാ ചെലവ് വിദേശികളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം 100 ട്രില്യൺ ഡോളർ വരുന്ന ആഗോള ഡോളർ കടം കൂടി ചേർത്താൽ അമേരിക്കയുടെ അജയ്യമായ അധികാരം വ്യക്തമാകും. ബ്രിട്ടന് ഇത് ഒരിക്കലും ഉണ്ടായിരുന്നില്ല.
അതുപോലെ, പെട്രോൾ വില വർധന അമേരിക്കക്കാരെ ബാധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അമേരിക്കയ്ക്ക് ഗൾഫിൽനിന്നുള്ള എണ്ണ ആവശ്യമില്ല. എന്നാൽ 1956ൽ ബ്രിട്ടന്റെ അവസ്ഥ ഇതല്ലായിരുന്നു.
ബാങ്കിംഗ് മേഖലയിലും സമാന വ്യത്യാസമുണ്ട്. സൂയസ് പ്രതിസന്ധി ലണ്ടനിലെ ബാങ്കുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ എഴുപത് വർഷങ്ങൾക്കിപ്പുറം, ട്രംപിന്റെ സാഹസികതമൂലം വിപണിയിലുണ്ടായ അസ്ഥിരതയിൽ നിന്ന് വാൾ സ്ട്രീറ്റ് ബാങ്കുകൾ വൻ ലാഭമാണു കൊയ്യുന്നത്. അമേരിക്കൻ ആധിപത്യവും അവിടുത്തെ ഭരണവർഗത്തിന്റെ സമ്പത്തും സാധാരണ പൗരന്മാരുടെ ക്ഷേമത്തിനു വിപരീതമായിട്ടാണ് നിലകൊള്ളുന്നത്.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പെട്രോഡോളർ വ്യവസ്ഥയുടെ അന്ത്യമല്ലെങ്കിലും അമേരിക്കൻ ആധിപത്യത്തിൽനിന്നുള്ള മാറ്റത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിലേക്ക് അത് വിരൽ ചൂണ്ടുന്നു.
പാകിസ്ഥാന്റെ കാര്യമെടുക്കുക. ട്രംപിനും ഇറാനും ഇടയിലുള്ള ഒരു പ്രധാന മധ്യസ്ഥനായി മാറിയതിന്റെ ആവേശത്തിലാണ് പാക്കിസ്ഥാൻ സൈനിക സർക്കാർ. ചൈനീസ് സോളാർ പാനലുകളെ ആശ്രയിച്ച് അവർ തങ്ങളുടെ വ്യവസായ അടിത്തറ മാറ്റുകയാണ്. മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും ഇതു പിന്തുടരുന്നു. ഇത് അമേരിക്കയുടെ ഹൈഡ്രോകാർബൺ-ഡോളർ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നു.
പിന്നീട് "യുക്രെയ്ൻ പ്രഭാവം’ വരുന്നു. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുകയും ആഗോള ധനകാര്യ ശൃംഖലയിൽനിന്ന് അവരെ പുറത്താക്കുകയും ചെയ്തപ്പോൾ, ""ഇന്ന് റഷ്യയാണെങ്കിൽ നാളെ അത് നിങ്ങളിൽ ആരുമാകാം’’എന്ന സന്ദേശമാണ് അമേരിക്ക ലോകത്തിന് നൽകിയത്. സൗദി അറേബ്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ധനികർ ഇത് വ്യക്തമായി മനസിലാക്കി. ഉടൻതന്നെ അവർ ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. ചൈന ഒരുക്കിയ ഡിജിറ്റൽ കറൻസി, "ബ്രിക്സ് പേ’, വീചാറ്റ് തുടങ്ങിയ സംവിധാനങ്ങളിലേക്ക് അവർ ശ്രദ്ധ തിരിച്ചു. ഈ സംഭവവികാസങ്ങൾ ഡോളറിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമാകില്ലെങ്കിലും അമേരിക്കയുടെ നിയന്ത്രണമില്ലാത്ത ഒരു ബദൽ സാമ്പത്തിക വ്യവസ്ഥയുടെ ഉദയത്തെ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ സൂയസ് പ്രതിസന്ധിയല്ല ഇറാൻ യുദ്ധമെങ്കിലും അത് ഒരുപക്ഷേ അമേരിക്കയുടെ "ഗലിപ്പോളി നിമിഷമായി’ (Gallipoli moment) മാറിയേക്കാം. 1915ൽ ഡാർഡനെൽസ് ഉപദ്വീപിൽവച്ചാണ് ബ്രിട്ടീഷ് സാമ്രാജ്യം വൻതോതിലുള്ള ഒരു തിരിച്ചടി നേരിട്ടത്. ക്ഷയിച്ചുപോയ ഒരു ഭരണകൂടത്തിന്റെ കരുത്തിനെ കുറച്ചുകാണുകയും സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അങ്ങേയറ്റം ആശയക്കുഴപ്പം നിറഞ്ഞ തന്ത്രങ്ങൾ മെനയുകയും ചെയ്തതിലൂടെ സംഭവിച്ച ഒരു ദുരന്തമായിരുന്നു അത്. ഇതു കേൾക്കുമ്പോൾ സമകാലികമായി തോന്നുന്നില്ലേ?
(യാനിസ് വരുഫാക്കിസ് ഗ്രീസിന്റെ മുൻ ധനമന്ത്രിയും ആഥൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറുമാണ്.)
പകർപ്പവകാശം: പ്രോജക്ട് സിൻഡിക്കറ്റ്, 2026.
www.project-syndicate.org
NRI
ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ, ഡിഎഫ്ഡബ്ല്യു എയർപോർട്ട് നോർത്ത്, കോപ്പേൽ ടെക്സസിൽ നടക്കും.
"നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക' എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും.
ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നൈനയുടെയും ഐനന്റിന്റെയും ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും വിവാദമായ നിരവധി സന്ദർഭങ്ങളുണ്ട്. ഏറ്റവുമൊടുവിൽ ക്രിസ്തുവായി സ്വയം ചിത്രീകരിച്ച് അദ്ദേഹം പങ്കുവച്ച എഐ ചിത്രം കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരേ വിമർശനം കടുക്കുമ്പോൾ ചിലത് അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിവാദമായ ചില പ്രധാന സംഭവങ്ങൾ:
രാഷ്ട്രീയ നേട്ടങ്ങൾക്കോ എതിരാളികളെ വിമർശിക്കാനോ ആയിട്ടാണ് ട്രംപ് പലപ്പോഴും ഇത്തരം ദൃശ്യങ്ങൾ ഉപയോഗിക്കുന്നത്. പലപ്പോഴും തെറ്റായ വിവരങ്ങൾ (Misinformation) അടങ്ങിയതോ മതവികാരം വ്രണപ്പെടുത്തുന്നതോ അല്ലെങ്കിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആണെന്ന ആക്ഷേപമാണ് ഉയരാറുണ്ട്.
പ്രധാന വിവാദങ്ങൾ
യൂണിഫൈഡ് റീച്ച് (Unified Reich) വീഡിയോ
2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന ഒരു വീഡിയോ വലിയ തരംഗമുണ്ടാക്കി. ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന് വിവരിക്കുന്ന വീഡിയോയിൽ, ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമനിയെ സൂചിപ്പിക്കുന്ന "യൂണിഫൈഡ് റീച്ച്" എന്ന വാചകം ഉൾപ്പെട്ടിരുന്നു. ഇതു നാസി ചിഹ്നങ്ങളുമായും ആശയങ്ങളുമായും ബന്ധപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയർന്നതോടെ ട്രംപിന്റെ ടീം ഈ വീഡിയോ നീക്കം ചെയ്തു. ഒരു സ്റ്റാഫ് മെംബർ അറിയാതെ പോസ്റ്റ് ചെയ്തതാണെന്നായിരുന്നു വിശദീകരണം.
ബൈഡനെ കെട്ടിയിട്ട ചിത്രം
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ കൈകാലുകൾ കെട്ടിയിട്ട നിലയിലുള്ള ചിത്രം ഒരു ട്രക്കിന്റെ പിൻഭാഗത്തു പതിപ്പിച്ചിരിക്കുന്ന വീഡിയോ ട്രംപ് പങ്കുവച്ചിരുന്നു. ഇതു ശാരീരികമായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു ഡെമോക്രാറ്റുകൾ ആരോപിച്ചു. രൂക്ഷമായ വിമർശനങ്ങൾക്കിടയിലും ഇത്തരം ഉള്ളടക്കങ്ങൾ ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ പ്രചാരം നേടി.
AI നിർമിതം (Deepfakes)
അടുത്തിടെ, പ്രശസ്ത ഗായിക ടെയ്ലർ സ്വിഫ്റ്റ് തന്നെ പിന്തുണയ്ക്കുന്നു എന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു നിർമിച്ച വ്യാജ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിരുന്നു. ഇതു സ്വിഫ്റ്റ് ആരാധകരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. പകർപ്പവകാശ ലംഘനവും വ്യക്തിഹത്യയും ആരോപിക്കപ്പെട്ടതോടെ ഇത്തരം പോസ്റ്റുകൾ ചർച്ചയായി.
ദൈവത്തെപ്പോലെ!
"ദ ഗോസ്പൽ അക്കോർഡിംഗ് ടു ഡൊണാൾഡ് ട്രംപ്" (The Gospel According to Donald Trump)
അടുത്തിടെ ട്രംപ് പങ്കുവച്ച ഒരു വീഡിയോയിൽ സ്വയം ഒരു ദൈവതുല്യമായ വ്യക്തിത്വമായി ചിത്രീകരിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. "ദൈവം നമുക്ക് ഒരു സംരക്ഷകനെ തന്നു" എന്ന അർഥത്തിലുള്ള വരികൾ ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതു യേശുക്രിസ്തുവിനോടു ട്രംപിനെ ഉപമിക്കുന്നതാണെന്ന് ആരോപിച്ചു പല ക്രൈസ്തവ ഗ്രൂപ്പുകളും രംഗത്തെത്തി. ഇത് ദൈവനിന്ദയാണെന്ന വിമർശനം ഉയർന്നതോടെ വലിയ വിവാദമായി മാറി.
ബൈബിൾ ഉയർത്തിയ ചിത്രം
ബൈബിൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ചിത്രം (St. John's Church). 2020ൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്നു നടന്ന പ്രതിഷേധങ്ങൾക്കിടയിൽ, വൈറ്റ് ഹൗസിനു സമീപമുള്ള സെന്റ് ജോൺസ് ചർച്ചിന് മുന്നിൽനിന്നു ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ കണ്ണീർ വാതകം ഉപയോഗിച്ചു നീക്കം ചെയ്ത ശേഷമാണ് ട്രംപ് അവിടെ എത്തിയത്. ക്രിസ്തീയ ചിഹ്നങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നു സഭാ അധികൃതർ കടുത്ത വിമർശനം ഇതിനെതിരേ ഉന്നയിച്ചിരുന്നു.
മതം ചിഹ്നങ്ങൾ
ട്രംപ് മുട്ടുകുത്തി പ്രാർഥിക്കുന്നതായോ അല്ലെങ്കിൽ യേശുക്രിസ്തു അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് നിൽക്കുന്നതായോ ഉള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ചിത്രങ്ങൾ പലപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കാറുണ്ട്. ട്രംപ് തന്നെ ഇത്തരം ചില ചിത്രങ്ങൾ തന്റെ ട്രൂത്ത് സോഷ്യൽ (Truth Social) അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതു മതവിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നു എന്ന പേരിൽ വിമർശിക്കപ്പെട്ടു.
ഈസ്റ്റർ സന്ദേശവും വിവാദങ്ങളും
ഈസ്റ്റർ സമയത്ത് തന്റെ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ട്രംപ് പങ്കുവയ്ക്കാറുണ്ട്. വിശുദ്ധമായ ഒരു ദിവസത്തെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നു എന്നതു വിശ്വാസികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു.
പിൻവലിക്കൽ പതിവ്
മിക്കപ്പോഴും കടുത്ത വിമർശനം ഉയരുമ്പോൾ വിവാദമുണ്ടാക്കുന്ന ചിത്രങ്ങളും വിഡിയോകളും പിൻവലിച്ച് തടിയൂരുന്നതാണ് ട്രംപിന്റെ രീതി. മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അദ്ദേഹം ഇങ്ങനെ പിൻവലിച്ചിട്ടുള്ളതിൽ ഏറെയും. തന്നെ ക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പങ്കുവച്ചത് കടുത്ത പ്രതിഷേധത്തെത്തുടർന്നു ട്രംപ് പിൻവലിച്ചിരുന്നു. ക്രൈസ്തവ വോട്ടർമാരുടെ ഇടയിൽ തനിക്കു ലഭിക്കുന്ന പിന്തുണ കുറയാൻ ഇത്തരം വിവാദങ്ങൾ കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് പലപ്പോഴും ട്രംപിന്റെ ടീം ഇത്തരം പോസ്റ്റുകൾ പിൻവലിക്കാൻ നിർബന്ധിതരാകുന്നത്.
International
വാഷിംഗ്ടൺ ഡിസി: യേശുക്രിസ്തുവിനോടു സാമ്യമുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെത്തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ രൂക്ഷവിമർശനം. ലോകമെമ്പാടുംനിന്നു പ്രതിഷേധം ശക്തമായതോടെ, ഒടുവിൽ ട്രംപ് ചിത്രം നീക്കം ചെയ്തു. മതനേതാക്കളിൽനിന്നും സ്വന്തം അനുയായികളിൽനിന്നും ദൈവനിന്ദ ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ നടപടി.
ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചുവപ്പും വെള്ളയും കലർന്ന വസ്ത്രം ധരിച്ച്, കൈകളിൽനിന്നും തലയിൽനിന്നും പ്രകാശം പുറപ്പെടുന്ന രീതിയിലായിരുന്നു ട്രംപിനെ ചിത്രീകരിച്ചിരുന്നത്. അസുഖബാധിതനായ ഒരാളുടെ നെറ്റിയിൽ ട്രംപ് സ്പർശിക്കുന്നതും പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും അദ്ദേഹത്തെ ആരാധനയോടെ നോക്കിനിൽക്കുന്ന ജനക്കൂട്ടവുമാണു ചിത്രത്തിന്റെ ഉള്ളടക്കം.
വിവാദം കനത്തതോടെ വിശദീകരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. താൻ യേശുവിനെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ലെന്നും അതൊരു ഡോക്ടറുടെ വേഷമാണെന്നാണു താൻ കരുതിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. റെഡ് ക്രോസുമായി ബന്ധപ്പെട്ട കാര്യമാണെന്നാണു താൻ വിചാരിച്ചതെന്നും, താൻ ജനങ്ങളെ സുഖപ്പെടുത്തുന്ന ആളാണെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിനെ എപ്പോഴും പിന്തുണയ്ക്കാറുള്ള തീവ്ര ക്രിസ്ത്യൻ വിശ്വാസികളിൽനിന്നുപോലും കടുത്ത വിമർശനമാണ് ഉയർന്നത്. ട്രംപ് ചെയ്തത്, ദൈവനിന്ദയാണെന്നു യാഥാസ്ഥിതിക മാധ്യമപ്രവർത്തകരും വിമർശിച്ചു. മുമ്പും ഇത്തരം മതപരമായ ചിത്രങ്ങൾ ട്രംപ് പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിഷേധം ആദ്യമായാണ്.
ജൂലൈ 2024ലെ വധശ്രമത്തിനു ശേഷം, താൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണെന്ന രീതിയിലുള്ള പ്രതിച്ഛായ വളർത്തിയെടുക്കാൻ ട്രംപ് ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലെയോ മാർപാപ്പയുമായി ട്രംപ് നടത്തുന്ന വാക്പോരും ഈ പുതിയ വിവാദവും കത്തോലിക്കാ വോട്ടർമാരെ ട്രംപിൽനിന്ന് അകറ്റാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ട്രംപിന്റെ കടുത്ത ആരാധകർക്കിടയിൽ പുതിയ വിവാദം വലിയ മാറ്റമുണ്ടാക്കില്ലെന്നും പിന്തുണ തുടരുമെന്നുമാണു മറ്റൊരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
ടെഹ്റൻ: അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദേശത്തിന് അംഗീകാരം നൽകിയത് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയ് എന്ന് റിപ്പോർട്ട്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കിയ പരമോന്നത നേതാവ്, സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളോടും ആക്രമണം നിർത്തിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
മൊജ്തബ ഖമേനിയ്യുടെ പ്രസ്താവന സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിൽ വായിച്ചു. "വെടിനിർത്തൽ എന്നാൽ യുദ്ധം അവസാനിക്കുക എന്നല്ല അർഥമാക്കുന്നതെന്നും ശത്രുപക്ഷത്തുള്ള അമേരിക്കയോ ഇസ്രായേലോ ഏതെങ്കിലും വിധത്തിൽ ആക്രമണം നടത്തിയാൽ തങ്ങൾ തിരിച്ചടിക്കുമെന്നും' ഇറാൻ വ്യക്തമാക്കി.
"ഇത് യുദ്ധം അവസാനിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നില്ല, നമ്മുടെ കരങ്ങൾ ഇപ്പോഴും ആയുധത്തിൽ തന്നെയാണ്. ശത്രുവിന്റെ ഭാഗത്ത് നിന്നും ചെറിയ തെറ്റ് സംഭവിച്ചാൽ പോലും പൂർണശക്തിയോടെ അതിനെ നേരിടും'.-വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു
ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിന്റെ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ലണ്ടൻ: അമേരിക്കയുടെ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജസ്റ്റിസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയെ തുടർന്നാണ് പുറത്താക്കൽ. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെയുള്ള കേസുകൾ വേഗത്തിലാക്കാത്തതിൽ ട്രംപിന് അതൃപ്തി ഉണ്ടായിരുന്നു.
International
ടെഹ്റാൻ: ഇറാനെ ആക്രമിച്ച് 'ശിലായുഗത്തിലേക്ക്' തിരിച്ചയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, 6000 വർഷത്തിലധികം പഴക്കമുള്ള ഒരു നാഗരികതയെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് സിനിമകളിലെ വ്യാമോഹം കൊണ്ടാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് മൂസാവി പരിഹസിച്ചു.
ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന ഭീഷണിക്ക് മറുപടിയായി, അമേരിക്ക തങ്ങളുടെ സൈനികരെ ശ്മശാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ജനറൽ മൂസാവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെ നാമാവശേഷമാക്കുമെന്നും ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും 'ബാക്ക് ടു ദ സ്റ്റോൺ ഏജ്' എന്ന് കുറിച്ചു.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും, ഇത്തരം ഭീഷണികൾ വെറും ബാലിശമാണെന്നും ഇറാൻ സൈനിക നേതൃത്വം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് പറയുന്നവർക്ക് ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇറാൻ ജനറൽ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽനിന്ന് അമേരിക്ക ഉടൻ പിൻവാങ്ങുമെന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നാളെ നടത്താനിരിക്കുന്ന നിർണായക വാർത്താ സമ്മേളനത്തിന് മുന്നേയാണ് ട്രംപ് ഇക്കാര്യം വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി.
നാറ്റോ സഖ്യത്തിൽനിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാറ്റോ സൈന്യത്തെ അയച്ചിരുന്നില്ല. ഇറാൻ സർക്കാർ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
നാറ്റോ വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽനിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്റ് നേരത്തെയും സൂചന നൽകിയിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ പക്ഷം.
International
ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ബാഗ്ദാദിൽ വച്ച് ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ബാഗ്ദാദിലെ തിരക്കേറിയ ഒരു തെരുവിൽ വച്ച് തോക്കുമായെത്തിയ സംഘം ഇവരെ ബലമായി കാറിൽ നിന്നും പിടിച്ചിറക്കികൊണ്ടു പോവുകയായിരുന്നു.
സംഭവത്തിൽ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇവരെ തട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒരു വിദേശ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ തട്ടിക്കൊണ്ടുപോകപ്പെട്ടയാളുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകപ്പെട്ട മാധ്യമപ്രവർത്തക യുഎസ് പൗരത്വമുള്ള ഒരു സ്ത്രീയാണെന്ന് രണ്ട് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വാഹനങ്ങളിലായെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്നപ്പോൾ കാറുകളിലൊന്ന് അപകടത്തിൽപ്പെട്ടുവെന്നും അധികൃതർ പറഞ്ഞു. രണ്ടാമത്തെ കാർ മാധ്യമപ്രവർത്തകയുമായി ബാഗ്ദാദിന്റെ തെക്ക് ഭാഗത്തേക്ക് കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിലെ ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ സംഘർഷം ആരംഭിച്ചതുമുതൽ ഇറാഖിലെ ഇറാൻ പിന്തുണയുള്ള സംഘങ്ങൾ യുഎസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ ആക്രമണം പതിവായി നടത്തുന്നുണ്ട്.
യുദ്ധം ആരംഭിച്ചതുമുതൽ, തട്ടിക്കൊണ്ടുപോകൽ സാധ്യതയെക്കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നൽകുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസികൾക്കായി മിഡിൽ ഈസ്റ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ അവാർഡ് ജേതാവായ ഫ്രീലാൻസ് ജേണലിസ്റ്റാണ് ഷെല്ലി കിറ്റിൽസൺ.
സംഘർഷ മേഖലകളിൽ നിന്നുള്ള ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് ഇവർ ഏറെ പ്രശസ്തയാണ്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കായി അവർ എഴുതിയിട്ടുണ്ട്.