പ്രതീകാത്മക ചിത്രം
ദുബായ്: ഇറാനിൽ ആക്രമണം കടുപ്പിച്ച് യുഎസ് സേന. ഞായറാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ കനത്ത ബോംബാക്രമണമാണ് യുഎസ് സേന നടത്തിയത്. തങ്ങളുടെ ഒരു സൈനികൻകൂടി കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.
ബഹ്റിൽ കനത്ത ആക്രമണം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. തുടർച്ചയായ ഒന്പതാം രാത്രിയാണ് ഇറാനിൽ യുഎസ് സേന ബോംബ് വർഷം നടത്തിയത്. “ഇന്നലെ രാത്രിയും ഇറാനിൽ കനത്ത ആക്രമണം നടത്തി. ഞങ്ങളുടെ കൊല്ലപ്പെട്ട സൈനികർക്കുവേണ്ടിയായിരുന്നു അത് ’’- യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്നലെ ആഗോള വിപണിയിൽ എണ്ണവില 90 ഡോളറിനു മുകളിലായി.
വടക്കൻ ഇറാക്കിൽ പതിച്ച ഇറേനിയൻ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് യുഎസ് സൈനികൻ കൊല്ലപ്പെട്ടത്. ഒരാൾക്കു പരിക്കേറ്റു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 17 ആയി.
ഇറാനിലെ മിസൈൽ-ഡ്രോൺ താവളങ്ങൾ, സൈനിക കമാൻഡ് കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ-തീരനിരീക്ഷണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖല എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. തബ്രിസിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. റവലൂഷണറി ഗാർജിന്റെ അണ്ടർഗ്രൗണ്ട് മിസൈൽ താവളം സ്ഥിതി ചെയ്യുന്നത് തബ്രിസിലാണ്.
ഇന്നലെ രാവിലെ ആക്രമണത്തെത്തുടർന്ന് ഹോർമുസിൽ കപ്പലിനു തീപിടിച്ചു. ഒമാൻ തീരത്തിനു സമീപമായിരുന്നു സംഭവമെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. ഹോർമുസിൽ യുഎസ് നിർദേശിച്ച പാതയിലാണ് കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പൽ ആക്രമിച്ചതു തങ്ങളാണെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ബഹ്റിൻ, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇന്നലെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
സിറിയയിലേക്കും ജോർദാനിലെ അഖാബ വിമാനത്താവളത്തിലേക്കും ആക്രമണം നടത്തിയെന്ന് ഇറാൻ സ്ഥിരീകരിച്ചു.
Tags : America Iran War US America conflict Attack AirStrike Defense MissileStrike Crisis MilitaryOperation WarZone Oilprice