ടെൽഅവീവ്: സുരക്ഷാ കാബിനറ്റ് യോഗം വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് നെതന്യാഹു യോഗം വിളിച്ചത്. യുഎസിന്റെ ഈ നീക്കം മോശം ആശയമാണെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സ്വകാര്യ ചർച്ചകളിൽ വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് യോഗം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിക്കുന്നത് നെതന്യാഹു ഒഴിവാക്കുന്നുണ്ടെങ്കിലും വാഷിംഗ്ടണിന്റെ തീരുമാനങ്ങളിലും ഇറാനുമായുള്ള ചർച്ചകളിലും തനിക്ക് പരിമിതമായ സ്വാധീനം മാത്രമേയുള്ളൂ എന്ന് അദ്ദേഹം സ്വകാര്യ ചർച്ചകളിൽ സമ്മതിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നിലവിലെ കരാർ രൂപരേഖ പ്രകാരം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചോ അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ചോ ഉള്ള ഇസ്രായേലിന്റെ പ്രധാന ആശങ്കകൾക്കൊന്നും പരിഹാരമാകുന്നില്ലെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മറുവശത്ത്, ലെബനനിലെ വെടിനിർത്തൽ ശക്തമാക്കാൻ ഇറാൻ സമ്മർദം ചെലുത്തുമ്പോഴും ഇസ്രയേലി സൈന്യത്തിന് നേരെയും വടക്കൻ അതിർത്തി ഗ്രാമങ്ങൾക്ക് നേരെയും ഹിസ്ബുള്ള ഡ്രോൺ, യുഎവി ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇത് നെതന്യാഹുവിന് മേൽ കടുത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.
Tags : america Iran peace Netanyahu security cabinet meeting