x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കൻ സർക്കാർ തിരിച്ചടയ്ക്കേണ്ടത് 40 ലക്ഷം കോടി ഡോളർ; ചരിത്രത്തിലെ ഏറ്റവും വലിയ പൊതുകടത്തെക്കുറിച്ചറിയാം

വെബ് ഡെസ്ക്
Published: August 20, 2026 09:12 PM IST | Updated: August 20, 2026 09:12 PM IST

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പൊതുകടം 40.05 ലക്ഷം കോടി (40 05 ട്രില്യൻ) ഡോളറായി. ധനകാര്യം കൈകാര്യം ചെയ്യുന്ന യുഎസ് ട്രഷറി വകുപ്പാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിൽ ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ കടമാണിത്.

ട്രംപ് പ്രസിഡന്‍റായിരിക്കേ അമേരിക്കയുടെ പൊതുകടത്തിലുണ്ടായ വൻ വർധന സാന്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. വലിയ തോതിൽ കടം വാങ്ങുന്നതും വലിയ തോതിൽ ചെലവഴിക്കുന്നതും നാമമാത്ര നികുതികളും, ആഗോള സന്പദ്‌വ്യവസ്ഥയുടെ കേന്ദ്രമായ അമേരിക്കയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് ആശങ്ക.

ചെലവുചുരുക്കൽ മുഖമുദ്രയാക്കിയാണ് ട്രംപ് 2025 ജനുവരിയിൽ രണ്ടാം ഭരണം ആരംഭിച്ചത്. സർക്കാരിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനായി മാത്രം അദ്ദേഹം തുടക്കമിട്ട ‘ഡോജ്’ വകുപ്പ് കേന്ദ്ര സർക്കാരിലെ രണ്ടര മുതൽ മൂന്നര വരെ ലക്ഷം തൊഴിലുകൾ റദ്ദാക്കുകയും അമേരിക്ക ആഗോളതലത്തിൽ നല്കുന്ന സാന്പത്തികസഹായങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

എന്നിട്ടും അമേരിക്കയുടെ പൊതുകടം പെരുകുന്നതു നിയന്ത്രിക്കാനായില്ല. പൊതുകടം 40 ലക്ഷം കോടി ഡോളറിലെത്താൻ 2028 വരെ എടുക്കുമെന്നാണ് അമേരിക്കൻ അധികൃതർ 2023ൽ കണക്കുകൂട്ടിയിരുന്നത്.

അതിവേഗം പെരുകുന്നു
മുൻ പതിറ്റാണ്ടുകളേക്കാൾ അതിവേഗത്തിലാണ് പൊതുകടം വർധിക്കുന്നത്. ട്രംപിന്‍റെ ഒന്നാം ഭരണം ആരംഭിച്ച 2017 ജനുവരിയിൽ കടം 19.95 ലക്ഷം കോടി ഡോളറായിരുന്നു. തുടർന്ന് പത്തു വർഷം തികയും മുന്പേ ഇരട്ടിയായി വളർന്നിരിക്കുന്നു.

ട്രംപിന്‍റെ ഒന്നാം ഭരണത്തിൽ അമേരിക്കയുടെ പൊതുകടത്തിലേക്ക് 7.8 ലക്ഷം കോടി ഡോളർ കൂടി ചേരുകയുണ്ടായി. കോവിഡ് മഹാവ്യാധിയോടുള്ള സർക്കാരിന്‍റെ പ്രതികരണമാണ് ഈ വലിയ വർധനയ്ക്കു കാരണം. 2025 ജനുവരിയിൽ ട്രംപ് രണ്ടാം ഭരണം ആരംഭിച്ചശേഷം 3.8 ലക്ഷം കോടി ഡോളർ കൂടി കടമുണ്ടായി.

ഇക്കഴിഞ്ഞ മാർച്ചിലാണ് കടം 39 ലക്ഷം കോടി പിന്നിട്ടത്.  ഒരു ലക്ഷം കോടി കൂടി വർധിച്ച് 40ലെത്താൻ വേണ്ടിവന്നത് പിന്നീടുള്ള അഞ്ചു മാസവും. അതിവേഗം കടം പെരുകുന്നത് ഇതിൽനിന്നു ബോധ്യപ്പെടും.

കടം വളരാൻ കാരണം
2007-09ലെ മാന്ദ്യവും 2020-23ലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ കടം വർധിപ്പിച്ച പ്രധാന കാരണങ്ങളായിരുന്നു.  ഇതിൽതന്നെ കോവിഡ് കാലത്ത് സർക്കാരിനു വളരെ വലിയതോതിൽ തുക ചെലവഴിക്കേണ്ടിവന്നു. ജോ ബൈഡൻ പ്രസിഡന്‍റായിരിക്കെ കോവിഡ് പ്രതിസന്ധി മൂലം ദേശീയ കടത്തിൽ 8.4 ലക്ഷം കോടിയുടെ വർധന ഉണ്ടായിരുന്നു.

നികുതി അടക്കമുള്ള വരുമാനങ്ങൾ കുറഞ്ഞതും കടം വർധിക്കാനിടയാക്കി. പെൻഷനും ആരോഗ്യപരിരക്ഷയ്ക്കും ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി നികുതി വർധിപ്പിക്കാൻ ഭരണകൂടങ്ങൾ തയാറല്ല. ബൈഡനും ട്രംപും ഇക്കാര്യത്തിൽ ഒരേ പോലെ പരാജയമാണത്രേ.

ഉയർന്ന പലിശനിരക്കാണ് കടം വർധിപ്പിക്കുന്ന മറ്റൊരു കാരണം. ഇതു മൂലം വായ്പകൾക്ക് ഉർന്ന പലിശ നല്കേണ്ട ഗതികേട് സർക്കാരിനുണ്ടാകുന്നു.

കടം ആരോട്
ദേശീയ, അന്തർദേശീയ ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങളിൽനിന്നാണ് 80 ശതമാനത്തോളം കടം. ഏതാണ് 32 ലക്ഷം കോടി ഡോളർ വരുമിത്. കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട്, വാണിജ്യ ബാങ്കുകൾ, ഡെപ്പോസിറ്ററി സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യക്തിഗത വായ്പക്കാർ എന്നിവരിൽനിന്നൊക്കെയാണ് അമേരിക്കൻ സർക്കാർ കടം വാങ്ങിയിരിക്കുന്നത്.

ഇതര രാജ്യങ്ങളിൽനിന്നും സ്വകാര്യ നിക്ഷേപകരിൽനിന്നും കടമുണ്ട്. 2025ലെ കണക്ക് പ്രകാരം ഇത്തരം കടം മൊത്തം കടത്തിന്‍റെ 32 ശതമാനം വരും. സർക്കാരിന്‍റെ വരുമാനത്തിൽ നല്ലൊരു തുക ഇതര രാജ്യങ്ങളിലേക്ക് തിരിച്ചടവും പലിശയുമായി പോകുന്നു എന്നാണ് ഇതിനർഥം.
2025വരെ ജപ്പാനോട് അമേരിക്കയ്ക്ക് 1.203 ലക്ഷം കോടി ഡോളർ കടമുണ്ടായിരുന്നു. ബ്രിട്ടനോട് 88,900 കോടിയും ചൈനയോട് 68,300 കോടിയും.

അനന്തരഫലങ്ങൾ
കടം പെരുകുന്നത് സാന്പത്തിക പ്രതിസന്ധിക്കു കാരണമാകാം. വിലക്കയറ്റവും പലിശനിരക്കിലെ വർധനവും അനന്തരഫലങ്ങളാകും. കടം പെരുകുന്നിടത്ത് നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ മടിക്കുന്ന അവസ്ഥയുണ്ടാകാം. ഉർന്ന നികുതിക്കും ചെലവ് ചുരുക്കലിനും സർക്കാർ നിർബന്ധിതമാകാം. ധനകാര്യത്തിൽ അമേരിക്കയെടുക്കുന്ന ഓരോ തീരുമാനവും ആഗോളവിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാം.

Tags : America US debt $40

Recent News

Corehub Up