വി.കെ. സനോജ്
തൃശൂർ: ലഹരിക്കെതിരെ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് ഡിവൈഎഫ്ഐയാണെന്നും, ഏതെങ്കിലും ഒരു അംഗം ചെയ്യുന്ന തെറ്റ് ചൂണ്ടിക്കാണിച്ച് അതാണ് സംഘടനയെന്ന് വിലയിരുത്തരുതെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. തൃശൂരിൽ ആരംഭിച്ച ഡിവൈഎഫ്ഐ പതിനാറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന കടുത്ത തൊഴിൽ സമ്മർദങ്ങൾക്കെതിരെയും കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധം ഉയർത്താൻ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങും. ജോലിസമയം കഴിഞ്ഞാലും ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് വിടുതൽ നേടാൻ കഴിയാത്ത സാഹചര്യത്തിൽ ‘റൈറ്റ് ടു ഡിസ്കണക്റ്റ്’ എന്ന ആശയം മുൻനിർത്തി സംഘടന രംഗത്തെത്തുമെന്ന് നേതാക്കൾ അറിയിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഗൗരവമായ ചർച്ചകൾ സമ്മേളനത്തിൽ ഉണ്ടാകുമെന്നും ജനാധിപത്യപരമായ സമീപനത്തോടെയാണ് സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂർ റീജണൽ തിയേറ്ററിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ യുവജനങ്ങൾ ഒന്നിച്ചണിനിരന്നാൽ ഫാസിസ്റ്റ് ഭരണാധികാരികളെ താഴെയിറക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ യുവധാര സാഹിത്യോത്സവം ഡിവൈഎഫ്ഐക്ക് ഏറെ അഭിമാനകരമായ നേട്ടമാണെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash