ടെഹ്റാൻ: ഇറാനെ ആക്രമിച്ച് 'ശിലായുഗത്തിലേക്ക്' തിരിച്ചയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, 6000 വർഷത്തിലധികം പഴക്കമുള്ള ഒരു നാഗരികതയെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് സിനിമകളിലെ വ്യാമോഹം കൊണ്ടാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് മൂസാവി പരിഹസിച്ചു.
ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന ഭീഷണിക്ക് മറുപടിയായി, അമേരിക്ക തങ്ങളുടെ സൈനികരെ ശ്മശാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ജനറൽ മൂസാവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെ നാമാവശേഷമാക്കുമെന്നും ശിലായുഗത്തിലേക്ക് ബോംബിട്ട് തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും 'ബാക്ക് ടു ദ സ്റ്റോൺ ഏജ്' എന്ന് കുറിച്ചു.
ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും, ഇത്തരം ഭീഷണികൾ വെറും ബാലിശമാണെന്നും ഇറാൻ സൈനിക നേതൃത്വം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് പറയുന്നവർക്ക് ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇറാൻ ജനറൽ കൂട്ടിച്ചേർത്തു.
Tags : Iran War America US Latest News