ഡോ. എം.കെ. റാം, നിതിൻ രാജ് (File photo)
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ഒന്നാംവർഷ ഡെന്റൽ വിദ്യാർഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം അറസ്റ്റിൽ.
കുടകിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ ക്രൈബ്രാഞ്ച് വിഭാഗമാണ് ഡോ. എം.കെ. റാമിനെ ഇന്നു പുലർച്ചയോടെ അറസ്റ്റ് ചെയ്ത് കണ്ണൂരിലെത്തിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ഡോ. എം.കെ. റാമുൾപ്പടെയുള്ള അധ്യാപകരുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്നാണ് കുടുംബവും സഹപാഠികളും ആരോപിച്ചിരുന്നു.
നിതിൻ രാജിന്റെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഡോ. എം.കെ. റാം മുൻകൂർ ജാമ്യഹർജിക്കായി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ച ഹർജികൾ തള്ളിയിരുന്നു. സുപ്രീം കോടതിയിലും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ 14ന് സുപ്രീം കോടതിയും തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ച് പ്രതിക്കായി സ്വദേശമായ ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കുടകിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. താടി വളർത്തി രൂപമാറ്റം വരുത്തി പെട്ടെന്ന് തിരിച്ചറിയാത്ത രീതിയിലായിരുന്നു ഇയാൾ കുടകിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. ക്രൈബ്രാഞ്ച് എസ്പി വേണുഗോപാലിന്റെ നേതൃത്വത്തിൽ സിഐ ശ്രീജിത്ത് കൊടേരിയും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഡോ. റാമിന് പുറമെ അധ്യാപികയായ സംഗീത നമ്പ്യാരും കേസിലെ പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തെ തുടർന്ന് ഇരുവരെയും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഗീതയ്ക്ക് ഏപ്രില്‍ 25ന് തലശേരി നാലാം അഡീഷണല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍, ഒന്നാം പ്രതിയായ റാമിന്റെ ഹർജി പരിഗണിച്ച കോടതി കേസില്‍ ജാതീയമായ അധിക്ഷേപം നടന്നതായി നിരീക്ഷിച്ചായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയും സുപ്രീംകോടതിയും കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിവച്ചാണ് മുൻകൂർ ജാമ്യഹർജികൾ തള്ളിയത്. സുപ്രീം കോടതി ഡോ. റാമിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
Tags : Nitin Raj Death DrMKRam Accused Arrest