ഫിഫ ലോകകപ്പ് സമ്മാന ദാന ചടങ്ങിനിടെ
ന്യൂജേഴ്സി: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ വേട്ടയാടുന്ന ലോകകപ്പ് ശാപം ഇത്തവണയും മാറിയില്ല. കലാശപ്പോരാട്ടത്തിൽ ഒന്നാം റാങ്കുകാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ തകർത്തുവിട്ട് രണ്ടാം റാങ്കുകാരായ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.
1993-ൽ ഫിഫ ഒഫീഷ്യൽ റാങ്കിംഗ് സംവിധാനം ആരംഭിച്ചതു മുതൽ ഇന്നുവരെ ലോകകപ്പിനെത്തുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും കിരീടം ഉയർത്തിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേർ വന്ന കനത്ത ഫൈനൽ പോരാട്ടത്തിനൊടുവിലാണ് സ്പെയിനിന്റെ കിരീടധാരണം.
ടൂർണമെന്റിലുടനീളം ഒന്നാം റാങ്കുകാരായി പൊരുതിയ അർജന്റീനയ്ക്ക് ഒടുവിൽ രണ്ടാം സ്ഥാനക്കാരായ സ്പാനിഷ് പടയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കന്നിക്കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ വിശ്വവിജയികളാകുന്നത്.
2022ൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരാകുമ്പോൾ ഫിഫ റാങ്കിങ്ങിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു. കിരീടം നേടിയ ശേഷവും ബ്രസീലിന് പിന്നിൽ രണ്ടാമതായിരുന്ന അർജന്റീന 2023-ലാണ് അവർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലിന് തൊട്ടുമുമ്പ് അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, റാങ്കിങ്ങിലെ ഈ ഒന്നാം നമ്പർ പദവി ഒടുവിൽ അർജന്റീയ്ക്ക് നിർഭാഗ്യത്തിന്റെ ശാപമായി മാറുകയായിരുന്നു.
Tags : FIFAWorldCup Football Argentina Lost