വി.എസ്. അച്യുതാനന്ദൻ
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം പിന്‍വലിച്ച നടപടി വിവാദത്തില്‍.
നാളെ നടക്കുന്ന വി.എസിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അച്ചടിച്ച അനുസ്മരണ ലേഖനമുള്ക്കൊള്ളുന്ന ഇന്നലത്തെ വാരാന്തപ്പതിപ്പാണ് പത്രത്തോടൊപ്പം വിതരണം ചെയ്യാതിരുന്നത്. വി.എസിന്റെ മുന്‍ സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരന് എഴുതിയ ‘മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിലുള്ള ഓര്‍മ്മക്കുറിപ്പായിരുന്നു പതിപ്പിന്റെ പ്രധാന ആകര്‍ഷണം.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്നായിരുന്നു ദേശാഭിമാനിയുടെ വിശദീകരണം. ഇന്നലത്തെ പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് വിതരണം ചെയ്യില്ലെന്ന് പത്രത്തില്‍ അറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഭവം വിവാദമായതോടെയാണ് സാങ്കേതികത്തകരാറെന്ന വിശദീകരണവുമായി റെസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് രംഗത്തെത്തിയത്.
അതേസമയം വി.എസിനെ കുറിച്ചുള്ള ഓര്‍മക്കുറിപ്പിലെ വിയോജിപ്പുകളല്ല, വാരാന്തപ്പതിപ്പിന്റെ അവസാന പേജില്‍ ഉള്‍പ്പെടുത്തിയിരുന്ന ‘കള്ളന് വിജയന്’ എന്ന പേരിലുള്ള മറ്റൊരു ലേഖനമാണ് പതിപ്പ് പിന്‍വലിക്കാനുള്ള കാരണമെന്ന വാദമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു കേള്‍ക്കുന്നത്.
വാരാന്തപ്പതിപ്പിന്റെ അവസാന പേജില്‍ വെഞ്ഞാറമ്മൂട്ടിലെ പ്രശസ്ത നാടക പ്രവര്‍ത്തകനായ വിജയനെ കുറിച്ചുള്ള ലേഖനമാണ് ‘കള്ളന് വിജയന്’ എന്ന തലക്കെട്ടില്‍ അച്ചടിരുന്നതെന്നാണ് വിവരം. നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് കാരണം നാടക പ്രവര്‍ത്തകനായ വിജയന് ‘കള്ളന് വിജയന്’ എന്ന പേരിലറിയപ്പെട്ട രസകരമായ സംഭവമാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
തലക്കെട്ടുകൾ അനാവശ്യ തെറ്റിദ്ധാരണകളുണ്ടാക്കുമെന്ന് വിലയിരുത്തൽ
ഒന്നാം പേജിലെ വിഎസ് അനുസ്മരണ ലേഖനത്തിലെ ‘കടലിരമ്പം’ എന്ന വാക്കും അവസാന പേജിലെ ’കള്ളന് വിജയന്’ എന്ന തലക്കെട്ടും ഒരുമിച്ചു വരുന്നത് അനാവശ്യ തെറ്റിദ്ധാരണകള്‍ക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കുറിച്ചുള്ള മോശം ട്രോളുകളും ആക്ഷേപ പരാമര്‍ശങ്ങളും വരാനിടയാക്കുമെന്ന എഡിറ്റോറിയല്‍ ബോര്‍ഡിലെ ഒരു വിഭാഗത്തിന്റെ വാദവും, പാര്‍ട്ടി വിലയിരുത്തലുമാണ് പതിപ്പ് പിന്വലിക്കാനിടയാക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം.