തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ
കോട്ടയം: കൂരോപ്പട ലാക്കാട്ടൂരിൽ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
തോമസിന്റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.
കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കർഷകനായ തോമസും, പ്രാദേശിക സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ജോസ്നയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത്. മരിച്ച മരിയ മാറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.
ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ആത്മഹത്യയല്ല പരിഹാരം. ഏത് വലിയ മാനസിക സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ വഴികളുണ്ട്. സഹായം ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056