നിരാശയോടെ ഗ്രൗണ്ടിൽ ഇരിക്കുന്ന മെസി
ന്യൂജേഴ്സി: കണ്ണീരോടെയല്ലാതെ ഒരു ഫുട്ബോൾ പ്രേമിക്കും ഈ ലോകകപ്പിലെ അർജന്റീനയുടെ മടക്കം കണ്ടുതീർക്കാനാകില്ല. കിരീടമില്ലാതെ വെള്ളിമെഡലിലേക്ക് ചുരുങ്ങിപ്പോയെങ്കിലും മെസിപ്പട ഈ ടൂർണമെന്റിൽ എഴുതിച്ചേർത്തത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ കഥയാണ്.
കലാശപ്പോരിൽ സ്പെയിനിന്റെ ടിക്കി-ടാക്ക മാന്ത്രികതയ്ക്ക് മുന്നിൽ അർജന്റീന ഒടുവിൽ കിരീടം അടിയറവ് വെച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലാറ്റിനമേരിക്കൻ കരുത്തരുടെ തോൽവി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സാക്ഷാൽ ലയണൽ മെസി കണ്ണീരോടെ കളം വിട്ടത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർക്കുന്ന കാഴ്ചയായി മാറി.
കിരീടമില്ലാതെ മടങ്ങുമ്പോഴും ഈ ടൂർണമെന്റിലൂട നീളം അർജന്റീന താണ്ടിയത് വെല്ലുവിളികൾ നിറഞ്ഞ കനൽവഴികളായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തകർപ്പൻ ഫോമിൽ തുടങ്ങിയെങ്കിലും നോക്കൗട്ടിൽ കേപ് വെർദെ പോലുള്ള ടീമുകളിൽനിന്ന് അവർ അപ്രതീക്ഷിത വെല്ലുവിളിയാണ് നേരിട്ടത്. ഓരോ മത്സരവും അർജന്റീനയ്ക്ക് ജീവന്മരണ പോരാട്ടങ്ങളായി മാറി.
പ്രതിസന്ധികളിൽ വീഴാതെ ടീമിന്റെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ കോട്ടകെട്ടിയ എമിലിയാനോ മാർട്ടീനസിന്റെ കരുത്തുറ്റ കൈകളാണ് അർജന്റീനയ്ക്ക് പലപ്പോഴും ജീവൻ നൽകിയത്. എന്നാൽ അതിനെയെല്ലാം അതിശയിപ്പിച്ചത് സാക്ഷാൽ ലയണൽ മെസിയുടെ മാന്ത്രികതയായിരുന്നു.
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് പ്രഖ്യാപിച്ച്, 39-ാം വയസ്സിലും കളം നിറഞ്ഞാടിയ മെസി എട്ടു ഗോളുകളും മികച്ച നിരവധി അസിസ്റ്റുകളുമായാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മിഴികൾ നനയിച്ച ആ പോരാട്ട വീര്യമാണ് ഇംഗ്ലണ്ടിനെതിരെയുള്ള കടുത്ത സെമിഫൈനൽ കടമ്പയും കടന്ന് അവരെ ഫൈനലിൽ എത്തിച്ചത്.
ഒടുവിൽ കലാശപ്പോരിൽ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയത് അർജന്റീനയക്ക് കനത്ത തിരിച്ചടിയായി. സ്പാനിഷ് കോട്ടയ്ക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കേണ്ടി വന്നുവെങ്കിലും, പ്രതിബന്ധങ്ങളെ ഓരോന്നായി വെട്ടിമാറ്റി അവർ നടത്തിയ ഈ അശ്വമേധം ഫുട്ബോൾ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടും. തോൽവിയിലും തലയുയർത്തിത്തന്നെയാണ് മെസിപ്പടയുടെ മടക്കം.
Tags : FifaWorldCup Argentina Spain Football WorldCup2026