പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരേയുള്ള ആദ്യ വാക്സിന് അംഗീകാരം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ജാപ്പനീസ് മരുന്നുനിർമാതാക്കളായ താക്കെദ ബയോ ഫാർമസ്യൂട്ടിക്കൽസിന്റെ ‘ക്യുദെംഗ’ എന്ന വാക്സിനാണ് അനുമതി ലഭിച്ചത്.
നാലു വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. നേരത്തേ ഡെങ്കിപ്പനി വന്നിട്ടുള്ളവർക്കും വരാത്തവർക്കും മുൻകൂർ രക്തപരിശോധനകളൊന്നും കൂടാതെതന്നെ വാക്സിൻ നൽകാമെന്നത് ഇതിന്റെ പ്രത്യേകതയാണ്.
മൂന്നു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഡെങ്കിക്കു കാരണമാകുന്ന നാലുതരം വൈറസ് വകഭേദങ്ങൾക്കെതിരേയും ഇതു പ്രതിരോധം നൽകും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഡെങ്കിമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡെങ്കി ബാധിതരിൽ മൂന്നിലൊന്നും ഇന്ത്യയിൽ
ലോകവ്യാപകമായി 125ലധികം രാജ്യങ്ങളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം ഡെങ്കി കേസുകളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം രാജ്യത്ത് ഔദ്യോഗികമായി 1,13,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യഥാർഥ കണക്കുകൾ ഇതിലും വളരെ ഉയർന്നതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബ്രസീൽ, അർജന്റീന തുടങ്ങി 43ലധികം രാജ്യങ്ങളിൽ നിലവിൽ ഉപയോഗത്തിലുള്ള ‘ക്യുദെംഗ’ വാക്സിൻ ഇന്ത്യയിലെ ഡെങ്കി പ്രതിരോധപ്രവർത്തനങ്ങളിൽ നിർണായക വഴിത്തിരിവാകും.
Tags : dengue vaccine approved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash