National
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖലയായ ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടി രൂപ ചെലവിൽ ഗ്രീൻഫീൽഡ് സിവിൽ -മിലിട്ടറി വിമാനത്താവളം നിർമിക്കാൻ അനുമതി.
നിലവിലുള്ള ഐഎൻഎസ് ബാസ് എന്ന നാവികസേനാ വ്യോമത്താവളം വികസിപ്പിക്കുന്നതിന് പകരമാണ് പുതിയ നീക്കം. മേഖലയിൽ 81,000 കോടി രൂപയുടെ വൻ വികസനത്തെ ചൊല്ലി വലിയ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നുണ്ട്.
ഗ്രേറ്റ് നിക്കോബാറിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിംഗെൻ എന്ന മേഖലയിലാണ് വിമാനത്താവളം നിർമിക്കുക. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ മലാക്ക കടലിടുക്കിനോട് ചേർന്നാണ് ഈ പ്രദേശം.
അതിനാൽ ഈ വഴിയുള്ള കപ്പൽ ഗതാഗതം ഉൾപ്പെടെ തന്ത്രപ്രധാന നിരീക്ഷണത്തിന് ഇന്ത്യക്ക് സാധിക്കും. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണമായും ഇന്ത്യൻ നാവിക സേനയുടെ നിയന്ത്രണത്തിലായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനം.
നിലവിലുള്ള ഐഎൻഎസ് ബാസിലെ 4500 അടി റണ്‍വേ 10,000 അടിയായി ഉയർത്തുന്നത് ഭൂപ്രകൃതിയനുസരിച്ച് പ്രായോഗികമല്ലെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. കൂടാതെ, റണ്‍വേ വികസിപ്പിക്കുന്നത് അവിടുത്തെ ആദിവാസി ജനവിഭാഗങ്ങളെയും പരിസ്ഥിതിയെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.
National
ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് കൊളീജിയം ശിപാർശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം കേന്ദ്രസർക്കാർ അംഗീകരിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വി. മോഹന ഉൾപ്പെടെയുള്ളവരുടെ നിയമനത്തിനാണ് അംഗീകാരം.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് സച്ദേവ, ജമ്മുകാഷ്മീർ- ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരുണ്‍ പല്ലി, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ശ്രീചന്ദ്രശേഖർ എന്നിവരാണ് മറ്റുള്ളവർ.
കഴിഞ്ഞ 27നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാർശ കേന്ദ്രസർക്കാരിനു കൈമാറിയത്. ശിപാർശ സർക്കാർ അംഗീകരിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം 37 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34ൽനിന്ന് 38 ആയി ഉയർത്തിക്കൊണ്ടുള്ള ഓർഡിനൻസ് ഏപ്രിലിലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്.
സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയ്ക്കുശേഷം അഭിഭാഷക പദവിയിൽനിന്നു നേരിട്ട് ജഡ്ജിയാകുന്ന രണ്ടാമത്തെ വനിതയാണു വി.മോഹന. ജസ്റ്റീസ് ബി.വി. നാഗരത്നയാണ് സുപ്രീംകോടതിയിൽ ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി.
മോഹനയുടെ നിയമനത്തോടെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടാകും. തമിഴ്നാട് സ്വദേശിയായ മോഹന ഏറെനാളായി സുപ്രീംകോടതി അഭിഭാഷകയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശന്പള കമ്മീഷനായി, 14 അധിക തസ്തികൾ സൃഷ്ടിച്ച് ഉത്തരവു പുറപ്പെടുവിച്ച നടപടി സാധൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പന്ത്രണ്ടാം ശന്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനാണ് തസ്തികകൾ സൃഷ്ടിച്ചത്.
District News
കൂരാച്ചുണ്ട്: പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ബിന്ദു കുര്യൻ ആനിക്കാട്ടിന്റെ നേതൃത്വത്തിൽ വാർഡിലെ മികച്ച ജൈവ പച്ചക്കറി കർഷകരായ കൊച്ചുവീട്ടിൽ ഷാജു - ദീപ ദമ്പതികളെ അനുമോദിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു കുര്യൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ജോയി കുര്യൻ മുട്ടുംമുഖത്ത് മുഖ്യാതിഥിയായി.
പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ബിന്ദുമോൾ തോമസ്, ചെയർമാൻ ചെറിയാൻ ജോസഫ്, ഡാർളി ഏബ്രാഹാം, യുഡിഎഫ് ചെയർമാൻ ജോസ് വെളിയത്ത്, വാർഡ് കൺവീനർ തോമസ് ആനിക്കാട്ട്, സെലിൻ കൊച്ചുവീട്ടിൽ, ചന്ദ്രൻ നന്ദലത്ത് എന്നിവർ പ്രസംഗിച്ചു.ജോസ് കോട്ടക്കുന്നേൽ, ബിനു വെള്ളാരംകാലായിൽ, ദേവസ്യ കൊച്ചുവീട്ടിൽ, സുദർശൻ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: ഇന്നലെ ചേര്‍ന്ന 56-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ 689.45 കോടി രൂപയുടെ 14 പദ്ധതികള്‍ക്ക് ധന അനുമതി നല്കി. ഇതോടെ ഇതുവരെ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികള്‍ക്കാണു കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനുപുറമെ 8081 കോടി രൂപയുടെ 11 പദ്ധതികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തത്വത്തിലുള്ള അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതിനുമുന്‍പ് തത്വത്തില്‍ അംഗീകാരം നല്കിയ പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.
ശബരി റെയില്‍വേ പദ്ധതിക്കായി 1900 കോടി രൂപ മാറ്റിവയ്ക്കുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഈ പദ്ധതിക്കായി ഇനി പ്രത്യേകം ധനാനുമതിയുടെ ആവശ്യമില്ലെന്നും പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കിഫ്ബി ഏറ്റെടുത്തിരിക്കുന്ന ആകെ പദ്ധതികളുടെ മൂല്യം ഒരു ലക്ഷം കോടി രൂപയില്‍നിന്ന് 1.10 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ശബരി റെയില്‍വേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കിഫ്ബി സിഇഒയെ യോഗം ചുമതലപ്പെടുത്തി.
കേന്ദ്ര ബജറ്റില്‍ ഈ പദ്ധതിയോട് അവഗണനയാണുണ്ടായതെങ്കിലും ശബരിമല തീര്‍ഥാടകര്‍ക്കും വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണു സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള പുതിയ വയോജന നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
സജീവവും ആരോഗ്യകരവുമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയാണ് ഈ നയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നു മന്ത്രി ആർ. ബിന്ദു അറിയിച്ചു.
Kerala
തിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ 2024-25 അധ്യയന വർഷം വരെ നടത്തിയ നിയമനങ്ങളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായി തിരിച്ച് മൂന്ന് കേന്ദ്രങ്ങളിലായി അദാലത്ത് നടത്തുമെന്നു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ഉള്ള നിയമനാംഗീകാര ഫയലുകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൊള്ളുന്നതിനും, പുതുതായി ലഭിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകൾക്കായി ദക്ഷിണമേഖല അദാലത്ത് ഈ മാസം 23ന് രാവിലെ 10ന് തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്കായി മധ്യമേഖല അദാലത്ത് 27ന് രാവിലെ 10ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ഉത്തരമേഖല അദാലത്ത് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ 29 നാണ് ക്രമീകരിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകൾക്ക് അംഗീകാരം നൽകണമെന്നു മാനേജേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 2021 മുതൽ അധിക തസ്തികകളിലും ഒരു വർഷത്തിൽ അധികമുള്ള അവധി ഒഴിവുകളിലും നിയമിതരായവർക്ക് അംഗീകാരം നൽകണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. വർക്കി ആറ്റുപുറത്ത്, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
അധിക തസ്തികകളിൽ 1:1 എന്ന ക്രമത്തിലുള്ള തസ്തികയും ഒരു വർഷത്തിൽ കൂടുതലായുള്ള അവധി ഒഴിവും വേണ്ടത്ര എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ ഒഴിവുകളും പുതിയ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഒന്ന് എന്നിങ്ങനെ ഇവയെല്ലാം സംരക്ഷിതാധ്യാപകരെ നിയമിക്കുന്നതിനായി മാനേജ്മെന്റുകൾ സർക്കാരിന് വിട്ടുനൽകണമെന്നാണ് 2016ലെ കെഇആർ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2021 ഫെബ്രുവരി ആറിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധിക തസ്തികകളിൽ 2016 മുതൽ ഉത്തരവ് തീയതിവരെ നിയമിതരായവർക്ക് അംഗീകാരം നൽകുന്നതിന് തിരുമാനമായി. എന്നാൽ 2021 ഫെബ്രുവരി ഏഴു മുതൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ നിയമിതരാകുന്നവരുടെ അംഗീകാരത്തെക്കുറിച്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവ് പ്രകാരം ലഭിച്ച ഇളവ് തുടർന്നും നൽകിയെങ്കിൽ മാത്രമേ 2021 മുതൽ നിയമിതരായവർക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. തസ്തിക നിർണയത്തിലൂടെ സർക്കാർ അനുവദിച്ച അധിക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വർഷങ്ങളായി അംഗീകാരവും ശന്പളവുമില്ലാത്ത സ്ഥിതിയാണ്. അധിക തസ്തികകൾക്ക് അംഗീകാരം നല്കിയാൽ സർക്കാരിന് അധിക സാന്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് തടസവാദം.
എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളിലായി സർക്കാർ, എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവ് ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ തസ്തികകൾ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ നിലവിലിരിക്കുന്ന തസ്തികകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. സംരക്ഷിതാധ്യാപകർക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന തസ്തികകളിൽ നിയമിക്കുന്നതിന് ആവശ്യത്തിന് സംരക്ഷിതാധ്യാപകർ ഇല്ലായെന്നതും പ്രതിസന്ധിയാണ്.
ഭിന്നശേഷി സംവരണ വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച ആനുകൂല്യം എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കേ, കോടതിയെ മറയാക്കി സർക്കാർ അനാവശ്യമായ കാലതാമസം വരുത്തുകയാണ്. 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധി പ്രകാരം കെ- ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിലൂടെ ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകർക്ക് ജോലിയിൽ തുടരണമെങ്കിൽ സർക്കാർ സുപ്രീംകോടതിയിലും സർക്കാർ തലത്തിലും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടന്ന് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമാകണം.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ, രാജ്യത്തെ അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാല, നിലവിൽ പ്രവർത്തിക്കുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്സി, പിഎസ്സി, സർവീസ് സെലക്ഷൻ ബോർഡ്, കര- നാവിക- വ്യോമ സേന, ബാങ്ക്, റയിൽവേ, മറ്റു കേന്ദ്ര-സംസ്ഥാന പൊതുമേഖല റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ചു തയാറെടുക്കുന്നവരോ ആകണം അപേക്ഷകർ. അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും.
യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബൽപോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം 1,000 രൂപ വീതം 12 മാസത്തേക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.
University News
28 മുതല്‍ ആരംഭിക്കുന്ന മോഡല്‍ ഒന്ന് ബിഎ, ബിഎസ്സി, ബികോം (ആനുവല്‍ സ്കീം- റെഗുലര്‍ 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (ആനുവല്‍ സ്കീം 1992 മുതല്‍ 1997 വരെ അഡ്മിഷനുകള്‍) പാര്‍ട്ട്-3 മെയിന്‍ ആന്‍ഡ് സബ്സിഡറി അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2024 പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ്, ഡാറ്റാ സയന്‍സ് (പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിവോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്, ബിവോക് ഫാഷന്‍ ടെക്നോളജി, ബിവോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) നവംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഓഡിയോഗ്രഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20, 21 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎ മോഹിനിയാട്ടം, കഥകളി വേഷം (സിബിസിഎസ്) (പുതിയ സ്കീം-2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം 21, 23 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
National
ന്യൂഡൽഹി: പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
മൂന്നു സേനകൾക്കും അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്.
ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ 2 എന്നിവ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്കും ഡിഎസി അംഗീകാരം നൽകി.
International
ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുമുള്ള നിയമഭേദഗതി ബില്ല് പാക്കിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു.
കഴിഞ്ഞദിവസം നടന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് 160 വോട്ടുകളോടെ പ്രമേയം പാസാക്കിയത്. 79 അംഗങ്ങൾ പ്രമേയത്തെ എതിർത്തു. പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നാഴികക്കല്ലാണു പാർലമെന്റ് പാസാക്കിയ നിയമമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതീക്ഷ നൽകുന്ന ഒരു ചുവടുവയ്പാണിതെന്ന് പാക്കിസ്ഥാൻ മെത്രാൻ സമിതി പ്രസിഡന്റും പാക് ഹൈദരാബാദ് ബിഷപ്പുമായ സാംസൺ ഷുക്കാർഡിൻ പ്രതികരിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇതിനായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കണമെന്നും 2014ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരേ ആക്രമണം പതിവായതോടെ ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രത്യേക കമ്മീഷൻ സ്ഥാപിക്കാൻ വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ഇക്കാര്യത്തിൽ ഉത്തരവിറക്കിയത്. എന്നാൽ, ചില കോണുകളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് കോടതിനിർദേശം നടപ്പാക്കുന്നത് വൈകി. കഴിഞ്ഞ വർഷം ഷഹബാസ് ഷെരീഫ് സർക്കാർ അധികാരത്തിലേറിയതോടെ കോടതിവിധി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.
ചരിത്രപരമായ ചുവടുവയ്പെന്ന് നിയമമന്ത്രി നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി റൈറ്റ്സ് ബിൽ 2025 എന്ന പേരിലുള്ള നിയമഭേദഗതി ബില്ല് നിയമമന്ത്രി ആസാം നസീർ തരാറാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബില്ല് പത്തു വർഷം വൈകിയെന്നും രാഷ്ട്രീയപാർട്ടികൾ ഇതു തടസപ്പെടുത്തരുതെന്നുമുള്ള അഭ്യർഥനയോടെയാണ് മന്ത്രി ബില്ല് അവതരിപ്പിച്ചത്. ബിൽ പാസായത് രാജ്യത്തെ ന്യൂനപക്ഷ അവകാശ സംരക്ഷണം ഔപചാരികമാക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവയ്പാണെന്നു പിന്നീട് മന്ത്രി പറഞ്ഞു. തീവ്ര മതപാർട്ടികളിൽനിന്നുള്ള ശക്തമായ എതിർപ്പിനൊടുവിലാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബില്ല് പാസായത്.
ബിൽപ്രകാരം ന്യൂനപക്ഷ കമ്മീഷനിൽ 16 അംഗങ്ങൾ ഉണ്ടായിരിക്കും. നാല് പ്രവിശ്യകളിൽനിന്നും രണ്ടുവീതം ന്യൂനപക്ഷ അംഗങ്ങളെ നാമനിർദേശം ചെയ്യാം. ഒരു അംഗം ഇസ്ലാമാബാദിനെ പ്രതിനിധീകരിച്ച് ചീഫ് കമ്മീഷണർ നാമനിർദേശം ചെയ്യുന്ന വ്യക്തിയായിരിക്കും. മൂന്ന് അംഗങ്ങൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിതാ കമ്മീഷൻ, ദേശീയ ശൈശവ അവകാശ കമ്മീഷൻ എന്നിവ നാമനിർദേശം ചെയ്യുന്നവരായിരിക്കും.
നിയമം, മതകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ന്യൂനപക്ഷ കമ്മീഷനുമായി സഹകരിച്ചുപ്രവർത്തിക്കും. അംഗങ്ങളും ചെയർപേഴ്സനും 35 വയസെങ്കിലും പൂർത്തിയായവർ ആയിരിക്കണമെന്നും ചെയർപേഴ്സൺ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ അനുഭവമുള്ളയാളായിരിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിയമമനുസരിച്ച്, അവകാശലംഘനങ്ങൾ നിരീക്ഷിക്കാനും ദുരുപയോഗങ്ങൾ അന്വേഷിക്കാനും പരാതികൾ പരിശോധിക്കാനും ജയിലുകളും പോലീസ് സ്റ്റേഷനുകളും പരിശോധിക്കാനും നയങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാനും വിവേചനം തടയുന്നത് ഉൾപ്പെടെ മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നത് അവലോകനം ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.
നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, മതനിന്ദ നിയമത്തിന്റെ ദുരുപയോഗം, പോലീസ് സേനയുടെയും കോടതികളുടെയും വിഭാഗീയ സമീപനം എന്നിവ മുസ്ലിം ഇതര സമൂഹങ്ങളുടെ ജീവിതം ദുരിതമയമാക്കുന്നതിനിടെയാണ് പുതിയ നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്.