പ്രതീകാത്മക ചിത്രം
ബുനിയ: കോംഗോയിൽ എബോള വ്യാപനം രൂക്ഷം. രാജ്യത്ത് ഇതുവരെ 930 പേർ എബോള ബാധിച്ചു മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കുമിടയിൽ 37 മരണമാണു റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച വരെ 2,344 കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് മാസം 15ന് കിഴക്കൻ കോംഗോയിൽ റിപ്പോർട്ട് ചെയ്ത എബോള റിക്കാർഡ് വേഗത്തിലാണ് വ്യാപിക്കുന്നത്.
ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റൂരി പ്രവിശ്യയിൽ വിമത ആക്രമണവും ജനങ്ങളുടെ നിസഹകരണവും മൂലം പ്രതിരോധപ്രവർത്തനങ്ങൾ അവതാളത്തിലായതോടെ ഇവിടെ മരണനിരക്ക് വർധിച്ചു. കിഴക്കൻ മേഖലയിലെ അഞ്ചു പ്രവിശ്യകളിലാണ് വിമതരുടെ ആക്രമണമുണ്ടായത്. ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരേ കുറഞ്ഞത് 12 ആക്രമണങ്ങളെങ്കിലുമുണ്ടായി.
വേതനം സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് ആരോഗ്യപ്രവർത്തകർ സമരത്തിലായതും പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു. വിമതരുടെ അക്രമം വ്യാപകമായ കിഴക്കൻ മേഖലയിലെ അഞ്ചു പ്രവിശ്യകളെയാണ് ഇതു ബാധിച്ചിരിക്കുന്നത്. അതേസമയം, ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി ആരോഗ്യ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു.