National
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു രാജ്യങ്ങളിലുമായി എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയതായി സംശയിക്കുന്നതായും 600-ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗവ്യാപനം നിരീക്ഷിക്കാനും രാജ്യത്തെ സജ്ജീകരണങ്ങൾ വിലയിരുത്താനുമായി കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു.
അന്താരാഷ്ട്ര തലത്തിൽ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും, ഇതിനെ ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് ജനീവയിൽ പറഞ്ഞു. ആഗോളതലത്തിൽ നിലവിൽ കേസുകൾ കുറവായതിനാൽ ഭീതിയുടെ സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
മുൻകരുതലുമായി കേന്ദ്രം
എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. എബോള ലക്ഷണങ്ങളുമായി എത്തുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. രോഗനിർണയത്തിനുള്ള പ്രത്യേക ലാബ് സംവിധാനങ്ങളും നിരീക്ഷണ ശൃംഖലകളും രാജ്യത്ത് സജീവമാക്കിയിട്ടുണ്ട്.
കോംഗോയിലെ പ്രധാന സ്വർണ ഖനന മേഖലകളായ മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതീവ അപകടകാരിയായ എബോള വൈറസ് പ്രധാനമായും ശരീരസ്രവങ്ങളിലൂടെയാണ് പകരുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമായതിനാൽ കടുത്ത ജാഗ്രത തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
International
ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും അപൂർവയിനം എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിൽ എബോള ബാധിച്ച് ഇതുവരെ 87 പേർ മരണപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി. എന്നാൽ, നിലവിലെ സാഹചര്യം ഒരു 'ആഗോള മഹാമാരി' ആയി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ രോഗബാധിതരുടെയും മരണങ്ങളുടെയും എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകർ വ്യാപകമായ പരിശോധനകളും സമ്പർക്കപ്പട്ടിക തയ്യാറാക്കലും നടത്തിവരികയാണ്.
ആഫ്രിക്കൻ യൂണിയന്റെ ആരോഗ്യ ഏജൻസിയായ ആഫ്രിക്ക സിഡിസി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 87 പേരാണ് ഇതിനകം മരണപ്പെട്ടത്. സമൂഹത്തിൽ വൈറസ് അതിവേഗം പടരുകയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 336 സംശയാസ്പദമായ കേസുകളും 13 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ നാല് പേർ മരണപ്പെട്ടു.
കോംഗോയിലെ മുൻകാല എബോള വ്യാപനങ്ങളിൽ കണ്ടിട്ടുള്ളതിനേക്കാൾ തീവ്രത കുറഞ്ഞ, എന്നാൽ അപൂർവമായ 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് ഇപ്പോൾ പടരുന്നതെന്ന് കോംഗോ ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബ സ്ഥിരീകരിച്ചു. 1976-ൽ എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോംഗോയിലുണ്ടാകുന്ന 17-ാമത്തെ എബോള വ്യാപനമാണിത്.
International
കിന്‍ഷാസ (കോംഗോ): കോംഗോയില്‍ വീണ്ടും പുതിയ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. 246 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.
മോങ്വാലു, റുവാമ്പാറ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും പുതിയ എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
International
ഗോമ: കിഴക്കന്‍ കോംഗോയില്‍ വീണ്ടും ഖനി ദുരന്തം. ചൊവ്വാഴ്ചയുണ്ടായ ഖനി അപകടത്തില്‍ 200 പേര് മരിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഞ്ചു പേര് മാത്രമാണ് മരിച്ചതെന്നാണ് ഖനികള്‍ നിയന്ത്രിക്കുന്ന എം23 വിമത ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫാനി കാജിന്റെ വാദം.
മണ്ണിടിച്ചില്‍ ഉണ്ടായില്ലെന്നും ബോംബ് ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടതെന്നും ഫാണി കാജ് അവകാശപ്പെട്ടു. അതേസമയം, ഖനിത്തൊഴിലാളിയായ ഇബ്രാഹിം താലുസെകെ പ്രദേശത്തുനിന്ന് 200ലധികം മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചതായി പറഞ്ഞു.
കഴിഞ്ഞ മാസമുണ്ടായ സമാനമായ ഖനി അപകടത്തിൽ 200ലധികം പേര് മരിച്ചിരുന്നു. ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് റുബായ ഖനി സ്ഥിതി ചെയ്യുന്നത്.
എം23, കോംഗോ റിവര്‍ അലയന്‍സ് വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ കൈക്കോട്ടുകളും മറ്റും ഉപയോഗിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
International
കിൻഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) റുബായയിലുള്ള കോൾട്ടൻ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 200 ൽ അധികം പേർ മരിച്ചു.
മരിച്ചവരിൽ അധികം പേരും ഖനി തോഴിലാളികളും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഖനി തകരാൻ കാരണമായതെന്നും 227 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോകത്തിലെ കോൾട്ടൺ ഉൽപാദനത്തിന്റെ 15 ശതമാനത്തോളവും ഈ ഖനിയിൽ നിന്നാണ് ലഭിക്കുന്നത്.
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്റോസ്പേസ് ഘടകങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ടാന്റലത്തിന്റെ പ്രവർത്തനം നടക്കുന്നത് ഇവിടെയാണ്.
International
കിന്‍ഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഞ്ചു ക്രൈസ്തവരെ തലയറത്തു കൊന്നു. നോര്‍ത്ത് കിവു ജില്ലയിലെ ലുബെറോയില് ജനുവരി 24നാണ് നിഷ്ഠുര കൃത്യം അരങ്ങേറിയത്.
ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രൊവിന്‍സ് (ഐഎസ് സിഎപി) ഭീകരര്‍ 25 പേരെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിഎഫ് എന്നും ഐഎസ്സിഎപി ഭീകരര്‍ അറിയപ്പെടുന്നു.
ഒരു ക്രൈസ്തവ ദേവാലയവും ഒരു ഹെല്‍ത്ത് സെന്ററും 63 വീടുകളും ഭീകരര്‍ തീവച്ചു നശിപ്പിച്ചു. പ്രദേശത്തെ ഭൂരിഭാഗം പേരും പലായനം ചെയ്തു. ഗ്രാമങ്ങള്‍തോറും ഭീകരര്‍ ആക്രമണം നടത്തിവരികയായിരുന്നു. ലുബെറോ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.
ക്രൈസ്തവ ഭൂരിപക്ഷരാജ്യമായ കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 2024 ഡിസംബറിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ എണ്ണൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
ലുബെറോ ജില്ലയിലെ ബുകിയയില് ജനുവരി 16ന് അഞ്ച് അവിശ്വാസികളുടെ തലയറത്തുവെന്ന് ഭീകരര്‍ അവകാശപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മാഫ് വിയില്‍ ഏഴും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 23ന് വ്യത്യസ്ത ആക്രമണങ്ങളിലായി ആറു ക്രൈസ്തവര്കൂടി കൊല്ലപ്പെട്ടു.