ഹവാന: അമേരിക്കയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാൽ വലിയ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബൻ പ്രസിഡന്റ് മിഗുവെൽ ഡിയാസ് കാനൽ.
റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ വാങ്ങിയതായും അവ അമേരിക്കക്കെതിരെ ഉപയോഗിക്കാൻ ആലോചിക്കുന്നതായും യുഎസ് വാർത്താ വെബ്സൈറ്റായ ആക്സിയോസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ റിപ്പോർട്ട് പുറത്തുവന്നത്.
കിഴക്കൻ ക്യൂബയിലെ യുഎസ് സൈനിക താവളമായ ഗ്വാണ്ടനാമോ ബേ, അമേരിക്കൻ സൈനിക കപ്പലുകൾ, കൂടാതെ ഫ്ലോറിഡ എന്നിവ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ക്യൂബ ആലോചിക്കുന്നതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്യൂബ അമേരിക്കയ്ക്കോ മറ്റ് ഏതെങ്കിലും രാജ്യത്തിനോ ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്നും യുഎസ് നടത്തുന്ന ഏതൊരു ആക്രമണവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും മിഗുവെൽ ഡിയാസ് കാനൽ മുന്നറിയിപ്പ് നൽകി.
ആക്രമണമുണ്ടായാൽ അതിനെതിരെ സ്വയം പ്രതിരോധിക്കാൻ തങ്ങളുടെ രാഷ്ട്രത്തിന് പൂർണവും നിയമപരവുമായ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും ക്യൂബയെ ആക്രമിക്കാൻ മുതിർന്നാൽ ക്യൂബ തിരിച്ചുപോരാടുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ക്യൂബൻ അംബാസഡർ എർണസ്റ്റോ സോബെറോൺ ഗുസ്മാൻ പറഞ്ഞു.
"60-കളിൽ അമേരിക്ക ക്യൂബയെ ആക്രമിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. തീർച്ചയായും, ഇതൊരു വ്യത്യസ്തമായ സാഹചര്യമാണെന്ന് എല്ലാവർക്കും പറയാം. എന്നാൽ ക്യൂബൻ ജനതയുടെ പോരാട്ടവീര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല'.-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചതിനെത്തുടർന്ന് ക്യൂബയുടെ പ്രധാന രഹസ്യാന്വേഷണ ഏജൻസിക്കും ഉന്നത നേതാക്കൾക്കുമെതിരെ അമേരിക്കൻ ട്രഷറി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.